ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ
ന്യൂഡൽഹി: ഡൽഹിയിലെ സിജെപി സമരത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് കർശന മുന്നറിയിപ്പുമായി പ്രമുഖ കേന്ദ്ര സർവകലാശാലകൾ. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി (JNU), ഡൽഹി യൂണിവേഴ്‌സിറ്റി (DU), ജാമിഅ മില്ലിയ്യ ഇസ്ലാമിയ എന്നിവയാണ് വിദ്യാർഥികൾ പ്രക്ഷോഭങ്ങളിൽ നിന്നും കൂട്ടായ്മകളിൽ നിന്നും വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരവിറക്കിയത്.
സർവകലാശാലയിലെ എല്ലാവരും വ്യക്തിഗത സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ജെഎൻയു ഭരണകൂടം വ്യക്തമാക്കി. ജന്തർ മന്തറിലോ സമീപ പ്രദേശങ്ങളിലോ നടക്കുന്ന പൊതുപ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും സന്ദർശിക്കുന്നതിൽ നിന്നും വിദ്യാർഥികൾ പിന്മാറണം. സോഷ്യൽ മീഡിയ ഉപയോഗത്തിൽ ജാഗ്രത പുലർത്തണമെന്നും, ഉത്തരവ് ലംഘിച്ചാൽ സർവകലാശാലാ ചട്ടപ്രകാരമുള്ള അച്ചടക്ക നടപടിയും നിയമനടപടികളും നേരിടേണ്ടി വരുമെന്നും ജെഎൻയു അധികൃതർ മുന്നറിയിപ്പ് നൽകി.
പുതിയ അക്കാദമിക വർഷത്തിലേക്ക് വിദ്യാർഥികളെ സ്വാഗതം ചെയ്തുകൊണ്ടാണ് ജാമിഅ മില്ലിയ്യ അധികൃതർ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ ഭാവി സുരക്ഷിതമാക്കുകയാണ് സർവകലാശാലയുടെ ലക്ഷ്യമെന്ന് വ്യക്തമാക്കിയ ഭരണകൂടം, നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ജാമിഅ ആഹ്വാനം ചെയ്തു.
വിദ്യാർഥികളുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്നും അവരുടെ ഭാവിവെച്ച് കളിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നുമുള്ള പ്രധാനമന്ത്രിയുടെ ഉറപ്പ് പരാമർശിച്ചാണ് ജാമിഅയുടെ മുന്നറിയിപ്പ്. പഠനത്തിലും കരിയറിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും അനാവശ്യമായ കാര്യങ്ങളിൽ ഇടപെട്ട് ശോഭനമായ ഭാവി അപകടത്തിലാക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.
സുപ്രിംകോടതിയുടെ ഉത്തരവ് പ്രകാരം കർശന നിയന്ത്രണങ്ങളുള്ള ജന്തർ മന്തറിലെ നിയമവിരുദ്ധ ഒത്തുചേരലുകളിലോ പ്രക്ഷോഭങ്ങളിലോ പങ്കാളികളാകരുതെന്ന് ഡൽഹി യൂണിവേഴ്‌സിറ്റിയും വിദ്യാർഥികളോടും അധ്യാപകരോടും അഭ്യർഥിച്ചു. ഇത്തരം ഇടങ്ങളിൽ പോകുന്നത് വ്യക്തിസുരക്ഷയെ ബാധിക്കുമെന്നും ഭാവിയിലെ തൊഴിലവസരങ്ങളെപ്പോലും പ്രതികൂലമായി ബാധിക്കുന്ന നിയമനടപടികൾക്ക് വഴിവെക്കുമെന്നും സർവകലാശാല ഓർമ്മിപ്പിച്ചു. കൂടാതെ, വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ ജാഗ്രത പാലിക്കണമെന്നും ഡൽഹി യൂണിവേഴ്‌സിറ്റി നിർദേശിച്ചു.
Several central universities in Delhi have issued a warning to their students, asking them not to participate in protests at Jantar Mantar. The universities advised students to focus on their academics and refrain from taking part in unauthorized demonstrations or political gatherings.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."