വരവറിയിച്ച് ഇന്ത്യ; ചാമ്പ്യൻസ് ട്രോഫിയിൽ ബംഗ്ലാദേശിനെ തകർത്ത് തേരോട്ടം തുടങ്ങി
ദുബായ്: 2025 ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം. ബംഗ്ലാദേശിനെ ആറ് വിക്കറ്റുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 228 റൺസിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ അനായാസം ലക്ഷ്യം മറികടക്കുകയായിരുന്നു.
ശുഭ്മൻ ഗില്ലിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 129 പന്തിൽ പുറത്താവാതെ 101 റൺസാണ് ഗിൽ അടിച്ചെടുത്തത്. 9 ഫോറുകളും 2 സിക്സുമാണ് ഗില്ലിന്റെ ബാറ്റിൽ നിന്നും പിറന്നത്. ക്യാപ്റ്റൻ രോഹിത് ശർമ്മ 31 പന്തിൽ 41 റൺസും നേടി. ഏഴ് ഫോറുകളാണ് ഇന്ത്യൻ ക്യാപ്റ്റന്റെ ബാറ്റിൽ നിന്നും പിറന്നത്. കെഎൽ രാഹുൽ 47 പന്തിൽ പുറത്താവാതെ 41 റൺസും നേടി മികച്ചു നിന്നു.
ഇന്ത്യൻ ബൗളിങ്ങിൽ അഞ്ചു വിക്കറ്റുകൾ നേടി മുഹമ്മദ് ഷമി മിന്നും പ്രകടനമാണ് നടത്തിയത്. ഷമിക്ക് പുറമെ ഹർഷിദ് റാണ മൂന്ന് വിക്കറ്റും അക്‌സർ പട്ടേൽ രണ്ട് വിക്കറ്റും നേടി നിർണായകമായി. സെഞ്ച്വറി നേടിയ തൗഹിദ് ഹൃദോയുടെ കരുത്തിലാണ് ബംഗ്ലാദേശ് മാന്യമായ സ്കോറിലേക്ക് നീങ്ങിയത്. ആറ് ഫോറുകളും ഒരു സിക്‌സും ഉൾപ്പടെ 118 പന്തിൽ 100 റൺസാണ് താരം നേടിയത്. ജാക്കർ അലി അർദ്ധ സെഞ്ച്വറിയും നേടി. 114 പന്തിൽ 64 റൺസാണ് താരം നേടിയത്. നാല് ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.
ഫെബ്രുവരി 23നാണ് രോഹിത്തും സംഘവും ടൂർണമെന്റിലെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികൾ. ഫെബ്രുവരി 23ന് നടക്കുന്ന മത്സരത്തിൽ ബംഗ്ലാദേശ് ന്യൂസിലാൻഡിനെയും നേരിടും. റാവൽപിണ്ടി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."