കിവികളുടെ ചിറകരിഞ്ഞ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ; സെമിയിൽ എതിരാളികൾ ഓസ്ട്രേലിയ
ദുബായ്: ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് എയിൽ ചാമ്പ്യൻമാരായി ഇന്ത്യ. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ന്യൂസിലാൻഡിനെ 44 റൺസിനാണ് രോഹിത് ശർമയും സംഘവും തകർത്തുവിട്ടത്. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ കിവിസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 249 റൺസാണ് നേടിയത്. വിജയലക്ഷം പിന്തുടർന്നിറങ്ങിയ ന്യൂസിലാൻഡ് 46.3 ഓവറിൽ 205 റൺസിന് പുറത്താവുകയായിരുന്നു. ഇതോടെ മാർച്ച് നാലിന് നടക്കുന്ന ആദ്യ സെമി ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. തൊട്ടടുത്ത ദിവസം നടക്കുന്ന രണ്ടാം സെമി ഫൈനലിൽ സൗത്ത് ആഫ്രിക്കയാണ് ന്യൂസിലാൻഡിന്റെ എതിരാളികൾ.
ഇന്ത്യൻ ബൗളിങ്ങിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി വരുൺ ചക്രവർത്തി തകർപ്പൻ പ്രകടനമാണ് നടത്തിയത്. 10 ഓവറിൽ 42 റൺസ് വിട്ടു നൽകിയാണ് താരം അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയത്. കുൽദീപ് യാദവ് രണ്ട് വിക്കറ്റും അക്‌സർ പട്ടേൽ, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റുകൾ നേടി നിർണായകമായി. ന്യൂസിലാൻഡിനായി കെയ്ൻ വില്യംസൺ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. 120 പന്തിൽ 81 റൺസാണ് വില്യംസൺ നേടിയത്. ഏഴ് ഫോറുകളാണ് താരം നേടിയത്.
ഇന്ത്യൻ ബാറ്റിങ്ങിൽ മത്സരത്തിൽ തുടക്കത്തിൽ ഇന്ത്യ തകരുകയായിരുന്നു. 33 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് മുൻ നിര വിക്കറ്റുകളാണ് നഷ്ടമായത്. ക്യാപ്റ്റൻ രോഹിത് ശർമ്മ 15 റൺസിനും ശുഭ്മൻ ഗിൽ രണ്ട് റൺസും നേടി മടങ്ങിയപ്പോൾ വിരാട് കോഹ്‌ലി 11 റൺസും നേടി പുറത്തായി.
എന്നാൽ പിന്നീട് ശ്രെയസ് അയ്യരും അക്‌സർ പട്ടേലും ചേർന്ന് ഇന്ത്യൻ ഇന്നിങ്സ് മുന്നോട്ട് നയിക്കുകയായിരുന്നു. അയ്യർ 98 പന്തിൽ 79 റൺസാണ് നേടിയത്. നാല് ഫോറുകളും രണ്ട് സിക്സുമാണ് താരം നേടിയത്. അക്സർ പട്ടേൽ മൂന്ന് ഫോറുകളും ഒരു സിക്സും ഉൾപ്പടെ 61 പന്തിൽ 42 റൺസും നേടി. ഹർദിക് പാണ്ഡ്യ നാല് ഫോറുകളും ഒരു സിക്സും ഉൾപ്പടെ 45 പന്തിൽ 45 റൺസും നേടി.
ന്യൂസിലാൻഡ് ബൗളിങ്ങിൽ മാറ്റ് ഹെൻറി അഞ്ചു വിക്കറ്റുകൾ നേടി മിന്നും പ്രകടനമാണ് നടത്തിയത്. എട്ട് ഓവറിൽ 42 റൺസ് വിട്ടുനൽകിയാണ് താരം അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയത്. കൈൽ ജാമിസൺ, രചിൻ രവീന്ദ്ര, വില്യം ഒറൂർക്ക്, മിച്ചൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റുകളും നേടി.
India Beat New Zealand in ICC champions trophy 2025
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."