ഭിന്നശേഷി അധ്യാപക സംവരണം: 'യൂടേൺ' തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്
തിരുവനന്തപുരം: ഭിന്നശേഷി അധ്യാപക സംവരണം പൊടുന്നനെ നടപ്പാക്കാനുള്ള സർക്കാർ തീരുമാനം തെരഞ്ഞെടുപ്പും കോടതിയിലെ തിരിച്ചടിയും മുന്നിൽക്കണ്ടെന്ന് വിലയിരുത്തൽ. വിഷയത്തിൽ ഒരു വർഷമായി മാനേജ്‌മെന്റുകളുടെ നിരന്തര പരാതിയും അപേക്ഷയും സമരവും അവഗണിച്ച സർക്കാർ പെട്ടെന്ന് യൂടേൺ അടിച്ചത് എൻ.എസ്.എസ് ഒഴികെയുള്ള മാനേജ്‌മെന്റുകളെ ഞെട്ടിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റ് പടിക്കൽ ഉൾപ്പെടെ നിരവധി സമരങ്ങൾ നടത്തിയിട്ടും തിരിഞ്ഞുനോക്കാതിരുന്ന സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്ന വാദാമാണ് ഉയരുന്നത്. ഡബ്ല്യു.പി (സി) ആക്ട് നടപ്പാക്കുമെന്നാണ് ആദ്യഘട്ടത്തിൽ മാനേജ്‌മെന്റുകളുടെ ആവശ്യത്തിനെതിരേ സർക്കാർ സ്വീകരിച്ച നിലപാട്. നിയമത്തിൽ വെള്ളംചേർക്കാനാണ് ചില മാനേജ്‌മെന്റുകൾ ആവശ്യപ്പെടുന്നതെന്ന കുറ്റപ്പെടുത്തലും സർക്കാർ നടത്തിയിരുന്നു. കോടതിയിൽ പോകാൻ തയാറാകാത്തവരാണ് സർക്കാരിനെ വിമർശിക്കുന്നതെന്ന് വകുപ്പ് മന്ത്രി ആരോപിക്കുകയും ചെയ്തു. എൻ.എസ്.എസ് പോയപോലെ കോടതിയിൽ പോയാൽ സർക്കാർ പിന്തുണ നൽകാൻ തയാറാണെന്ന നിലപാടിലേക്കാണ് സർക്കാർ അവസാനമെത്തിയത്. ഈ വിവിധ ന്യായങ്ങൾ എല്ലാം പയറ്റിയ ശേഷമാണ് സർക്കാർ ഇപ്പോൾ സ്വയം വഴങ്ങുന്ന അവസ്ഥയിലെത്തിയിരിക്കുന്നത്.
ഒരേ വിഷയത്തിൽ ഒരു മാനേജ്‌മെന്റിന് ഒരു നീതിയും മറ്റൊന്നിന് മറ്റൊരു നീതിയും കോടതിയിൽ നിലനിൽക്കില്ലെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചതും ചുവടുമാറ്റത്തിന് കാരണമായതായി സൂചനയുണ്ട്. എൻ.എസ്.എസിന് ലഭിച്ച അതേ ആനുകൂല്യം തങ്ങൾക്കും ലഭിക്കാനായി ക്രൈസ്തവ മാനേജ്‌മെന്റുകൾ നിയമപരമായും രാഷ്ട്രീയമായും സമ്മർദം കടുപ്പിച്ചിരുന്നു. മറ്റ് മാനേജ്‌മെന്റുകളും വിഷയത്തിൽ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. പുതിയ തീരുമാനത്തിലൂടെ വോട്ട് ബാങ്കായ ക്രൈസ്തവ വിഭാഗത്തെയും എൻ.എസ്.എസിനെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. അധ്യാപക നിയമനങ്ങൾ തടസ്സപ്പെട്ടതിനെത്തുടർന്നുണ്ടായ ഉദ്യോഗാർഥികളുടെയും മാനേജ്‌മെന്റുകളുടെയും പ്രതിഷേധം തണുപ്പിക്കാനും ഈ തീരുമാനമുപകരിക്കുമെന്ന് സർക്കാർ കരുതുന്നു എന്നുവേണം മനസിലാക്കാൻ.
എയ്ഡഡ് സ്‌കൂളുകളിൽ 1996 മുതലുള്ള ഭിന്നശേഷി സംവരണം നടപ്പിലാക്കുമ്പോൾ അത് 'ബാക്ക്‌ലോഗ്' (പഴയ ഒഴിവുകൾ ഒന്നിച്ച് നികത്തുക) ആയി കണക്കാക്കരുത് എന്നതായിരുന്നു മാനേജ്‌മെന്റുകളുടെ വാദം. എന്നാൽ, 1996 മുതലുള്ള മൂന്ന് ശതമാനം സംവരണവും 2017 മുതലുള്ള നാല് ശതമാനം സംവരണവും കൃത്യമായി നൽകണമെന്നാണ് സുപ്രിംകോടതി എൻ.എസ്.എസ് കേസിലൂടെ വ്യക്തമാക്കിയത്. എൻ.എസ്.എസ് കേസിൽ സുപ്രിംകോടതിയിൽ നിന്ന് ലഭിച്ച അനുകൂല വിധി ആ മാനേജ്‌മെന്റിന് മാത്രമായി പരിമിതപ്പെടുത്താനാണ് നേരത്തെ സർക്കാർ ശ്രമിച്ചത്. ബാക്ക്‌ലോഗ് നിയമനങ്ങൾ നടത്തുമ്പോൾ സർക്കാർ വലിയൊരു തുക ശമ്പളയിനത്തിൽ നൽകേണ്ടി വരും.
The Kerala government’s sudden decision to implement reservation for disabled teachers is being viewed as a move influenced by the upcoming elections and recent setbacks in court. Despite continuous complaints, petitions, and protests from school managements over the past year, the government had largely remained unresponsive.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."