കേന്ദ്രകമ്മിറ്റിയിലും വെട്ടിനിരത്തലുകൾ; എം.എ ബേബിക്ക് കനത്ത വെല്ലുവിളി
കൊച്ചി: സംസ്ഥാന നേതൃത്വത്തിലെ വെട്ടിനിരത്തലും ഇഷ്ടക്കാർക്ക് സ്ഥാനക്കയറ്റം നൽകലും കേന്ദ്രകമ്മിറ്റിയിലും ആവർത്തിച്ചു. കേന്ദ്രകമ്മിറ്റിയിലേക്ക് കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന നേതാക്കൾ പുറത്തായി. പിണറായി വിജയനോട് അടുപ്പമുള്ളവർ നേതൃത്വതത്തിലേക്ക് ഉയർത്തപ്പെടുന്നതിനും സാക്ഷ്യം വഹിക്കുന്നതാണ് പാർട്ടി കോൺഗ്രസിലും പ്രകടമായത്.
ഇ.എം.എസിന് ശേഷം ദേശീയ ജനറൽസെക്രട്ടറി യായി കേരളത്തിൽ നിന്ന് ഒരാൾ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും എം.എ ബേബിക്ക് കടക്കാനുള്ളത് വലിയ വെല്ലുവിളികളെയാണ്. കേന്ദ്രകമ്മിറ്റിയിലും പി.ബിയിലും കേരളത്തിന് മേൽക്കോയ്മ നേടാൻ കഴിഞ്ഞെങ്കിലും പാർട്ടി അണികൾ പ്രതീക്ഷിച്ചിരുന്ന പല നേതാക്കളും അവഗണിക്കപ്പെട്ടു.
കേന്ദ്രകമ്മിറ്റിയിലേക്ക് 17 പേരും പൊളിറ്റ് ബ്യൂറോ യിലേക്ക് നാല് പേരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. പി .ബിയിലേക്ക് വന്ന രണ്ട് വനിതാ നേതാക്കളുടെ ഒഴിവുക ളിൽ മുൻമന്ത്രി കെ.കെ ശൈലജയെ പ്രതീക്ഷിച്ചിരുന്നെ ങ്കിലും അടിച്ചമർത്തി. ഇ.പി ജയരാജൻ്റെ പി.ബി മോഹവും സഫലമായില്ല. കേരളത്തിന് അധികമായി ലഭിച്ച രണ്ട് കേന്ദ്രകമ്മിറ്റി അംഗങ്ങളിലേക്ക് ഒരു വനിത വേണമെന്ന ധാരണകൊ ണ്ടുവന്നതോടെ 2021ൽ മാ ത്രം സംസ്ഥാന കമ്മിറ്റിയിലെത്തിയ കെ.എസ് സലീഖയ്ക്കാണ് അവസരം ലഭിച്ചത്.ഇതോടെ സീനിയറായ പി.കെ സൈനബ തഴയപ്പെട്ടു. ന്യൂനപക്ഷ മുഖമെന്ന നിലയിൽ പരിഗണിക്കപ്പെടുമെന്ന് കരുതിയ പി.എ മുഹമ്മദ് റിയാസും പുറത്തായി.
കേന്ദ്രകമ്മിറ്റിയിൽ നിന്ന് ഒഴിവായ എ.കെ ബാലന് പകരം പട്ടികജാതി വിഭാഗത്തിൽ നിന്ന് പി .കെ ബിജുവിന് ലഭിക്കുമെന്ന് കരുതിയ പരിഗണനയും ഇല്ലാതായി. എൽ.ഡി.എഫ് കൺവീനർ എന്ന നിലയിൽ 2015 മുതൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ ടി. പി രാമകൃഷ്ണന് കേന്ദ്രകമ്മിറ്റിയിലേക്ക് ഉയർച്ച പ്രതീക്ഷി ച്ചിരുന്നതാണ്. എന്നാൽ 2022 മുതൽ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തിയ പുത്തലത്ത് ദിനേശന്റെയും ഒരു മാസം മുമ്പ് സംസ്ഥാന കമ്മിറ്റിയിലേക്ക് ക്ഷണിതാവ് പദവി ലഭിച്ച ജോൺ ബ്രിട്ടാസിൻ്റെയും കേന്ദ്രകമ്മിറ്റി പ്രവേശനം അപ്രതീക്ഷിതമായി.
കഴിഞ്ഞ ലോക്‌സഭയിൽ സി.പി.എമ്മിനെ പ്രതിനിധീകരിച്ച ഏക പ്രതിനിധി എ.എം ആരിഫിനെ സംസ്ഥാന കമ്മിറ്റിയിൽ പോലും എടുക്കാതിരുന്ന പാർട്ടി നേതൃത്വം ജോൺ ബ്രിട്ടാസിനെ കേന്ദ്രകമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവാക്കി. അത്യുന്നതപദവയിലേക്ക് എം.എ ബേബി തെര ഞ്ഞെടുക്കപ്പെട്ടെങ്കിലും രാഷ്ട്രീയപരമായും സംഘടനാപരമായും വലിയ വെല്ലുവിളിയാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.
ദേശീയതലത്തിൽ ഇൻഡ്യ സഖ്യവുമായി മുന്നോട്ട് പോകാനും കോൺഗ്രസുമായി ധാരണകൾ രുപപ്പെടുത്താനുമുള്ള സീതാറാം യച്ചൂരിയുടെ പാടവം ബേബി എങ്ങനെ പ്രയോഗവൽക്കരിക്കുമെന്നതാണ് രാഷ്ട്രീയ വെല്ലുവിളി. കോൺഗ്രസിനെ കേരളത്തിൽ സി.പി.എം രാഷ്ട്രീയ ശത്രുവായി കാണുമ്പോൾ കേരള ഘടകത്തിൻ്റെ താൽപര്യങ്ങൾക്കപ്പുറം ദേശീയ താൽപര്യം ഉയർത്തിപിടിക്കേണ്ട വെല്ലുവിളി എം.എ ബേബിക്കുണ്ട്.
Cuts in the Central Committee too A tough challenge for MA Baby
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."