മൂന്ന് ഭീകരരുടെ വീടുകള്‍ കൂടി തകര്‍ത്തു; നടപടികള്‍ ശക്തമാക്കി കശ്മീര്‍ ഭരണകൂടം
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരര്‍ക്കെതിരെ കടുത്ത നടപടി തുടര്‍ന്ന് ഭരണകൂടം. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെയാണ് നടപടികള്‍ ശക്തമാക്കിയത്. സംസ്ഥാനത്ത് മൂന്ന് ഭീകരുടെ വീടുകള്‍ കൂടി തകര്‍ത്തു. അദ്നാന്‍ ഷാഫി ദാ, അമീര്‍ നസീര്‍, അഹമ്മദ് ഷീര്‍ ഗോജ്രി എന്നിവരുടെ വീടുകളാണ് തകര്‍ത്തത്. ജമ്മുകശ്മീരിലെ ബന്ദിപോര്‍, ഷോപ്പിയാന്‍, പുല്‍വാമ എന്നിവിടങ്ങളിലായാണ് ഇവരുടെ വീടുകള്‍ സ്ഥിതി ചെയ്തിരുന്നത്.
കഴിഞ്ഞ ദിവസം പുല്‍വാമയില്‍ രണ്ടു ഭീകരരുടെ വീടുകള്‍ ഭരണകൂടം തകര്‍ത്തിരുന്നു. അഫ്‌സാന്‍ ഉള്‍ ഹഖ്, ഹാരിസ് അഹമ്മദ് എന്നിവരുടെ വീടുകളാണ് തകര്‍ത്തത്. പഹല്‍ഗാം തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് പങ്കുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ, ജമ്മുകശ്മീരിലെ കുപ്വാരയില്‍ സാമൂഹ്യ പ്രവര്‍ത്തകനെ ലക്ഷ്യമിട്ട് ഭീകരാക്രമണം ഉണ്ടായി. ഗുലാം റസൂല്‍ എന്ന വ്യക്തിക്ക് നേരെയാണ് വീട്ടില്‍ കയറി ഭീകരര്‍ വെടിയുതിര്‍ത്തത്. ഗുരുതര പരുക്കേറ്റ ഗുലാം റസൂലിനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് തിരിച്ചടി തുടരുകയാണ് ഇന്ത്യ. യതൊരു മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടിരിക്കുകയാണ് ഇന്ത്യ. ഇതിനു പിന്നാലെ ഝലം നദിയില്‍ വെള്ളപൊക്കം ഉണ്ടായി. പാകിസ്താന്‍ അധീനതയിലുള്ള കശ്മീര്‍ ഉള്‍പെടെ വിവിധ പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കശ്മീരിലെ ഹത്തിയന്‍ ബാല ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായത്. വെള്ളപൊക്കം നടന്നതിന് പിന്നാലെ നദീ തീരത്തുള്ള ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. സിന്ധു നദിയിലെ ജല കരാര്‍ മരവിപ്പിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ പ്രധാന നടപടി കൂടിയാണിത്.
ഇന്ത്യയുടെ ഈ നടപടിയെ പാകിസ്താന്‍ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും സിന്ധു നദിജല ഉടമ്പടിയുടെയും ലംഘനമാണ് ഇതെന്ന് പാകിസ്താന്‍ ആരോപിച്ചു.
ചൊവ്വാഴ്ച്ചയാണ് രാജ്യത്തെ ഞെട്ടിച്ച ജമ്മു കശ്മീരിലെ ഭീകരാക്രമണം നടന്നത്. അക്രമത്തില്‍ 27ലധികം നിരപരാധികളായ വിനോദസഞ്ചാരികള്‍ ആണ് കൊല്ലപ്പെട്ടത്. ട്രക്കിങിനായി പോയവര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. 2019ന് ശേഷം ജമ്മു കശ്മീരില്‍ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിതെന്നാണ് റിപ്പോര്‍ട്ട്. അജ്ഞാതരായ തോക്കുധാരികള്‍ വിനോദസഞ്ചാരികള്‍ക്ക് അടുത്ത് വന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.
Following the deadly Pahalgam terrorist attack that claimed over 27 lives, authorities in Jammu and Kashmir intensified operations against militants.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."