ഗസ്സയിലെ ഖബര്‍സ്ഥാനുകള്‍ ഇടിച്ച് നിരത്തി ഇസ്‌റാഈല്‍; മൃതദേഹാവശിഷ്ടങ്ങള്‍ മോഷ്ടിച്ചുകൊണ്ടുപോയി
ഗസ്സ: ഗസ്സയിലെ തുർക്കി നിയന്ത്രണത്തിലുള്ള ഖബർസ്ഥാനുകൾ ഇസ്റാഈൽ സൈന്യം ടാങ്കുകളും ബുൾഡോസറുകളും ഉപയോഗിച്ച് ഇടിച്ച് നിരത്തിയതായി റിപ്പോർട്ട്. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിന് സമീപം പടിഞ്ഞാറ് അൽ-മവാസി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഖബർസ്ഥാനുകൾക്ക് നേരെയാണ് ഇസ്റാഈലിന്റെ പറഞ്ഞറിയിക്കാനാവാത്ത ക്രൂരത. ആക്രമണത്തെ ഗസ്സയിലെ റിലീജിയസ് എൻഡോവ്‌മെന്റ് മന്ത്രാലയം (ഔഖാഫ്) രൂക്ഷമായി അപലപിച്ചു. ഇന്നലെ പുലർച്ചെയാണ് ഈ "ഭയാനകമായ കുറ്റകൃത്യം നടന്നത്. ഇസ്റാഈലിന്റെ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരെ മറവ് ചെയ്യപ്പെട്ട സ്ഥലമാണിത്. അതേസമയം സ്ഥലം അശുദ്ധമാക്കുന്നതിനും, ഖബർസ്ഥാനുകൾ പൊളിച്ചുമാറ്റുകയും മൃതദേഹങ്ങൾ മോഷ്ടിക്കുന്നതിനും കാരണമായെന്നും മന്ത്രാലയം ആരോപിച്ചു.
ഈ പ്രവൃത്തി എല്ലാ മതപരവും മാനുഷികവും അന്താരാഷ്ട്ര മാനദണ്ഡങ്ങളും ലംഘിക്കുന്ന "ക്രൂരവും ക്രിമിനൽ" നടപടിയാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഖബർസ്ഥാനുകളുടെ പവിത്രതയ്‌ക്കെതിരായ ഈ നഗ്നമായ ആക്രമണം, മരണശേഷവും മനുഷ്യന്റെ അന്തസ്സിനോടുള്ള അവഗണനയാണെന്നും, ഇസ്റാഈലിന്റെ പ്രവർത്തനങ്ങളിലെ "ആഴത്തിലുള്ള ധാർമ്മികവും മാനുഷികവുമായ ശൂന്യത"യെ പ്രതിഫലിപ്പിക്കുന്നുവെന്നും മന്ത്രാലയം കുറ്റപ്പെടുത്തി.
ആക്രമണത്തിനൊപ്പം, സമീപത്തെ അഭയാർത്ഥി ക്യാമ്പുകൾ പൊളിച്ചുമാറ്റുകയും, 21 മാസത്തിലേറെ നീണ്ട യുദ്ധത്തിൽ അഭയം തേടിയ നൂറുകണക്കിന് ഫലസ്തീൻ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. "ഈ കുറ്റകൃത്യം ഗസ്സയിലെ സാധാരണക്കാരുടെ കഷ്ടപ്പാടുകൾ വർദ്ധിപ്പിക്കുകയേയുള്ളൂ," മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
നിലവിൽ ഗസ്സയിലെ 60 ഖബർസ്ഥാനുകളിൽ 40 എണ്ണം ഇസ്റാഈൽ സൈനിക നടപടികളിൽ കേടുപാടുകൾ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തതായി മന്ത്രാലയം വെളിപ്പെടുത്തി. സംഭവത്തിൽ അടിയന്തര അന്വേഷണം ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭയുൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമ-മനുഷ്യാവകാശ സംഘടനകളോട് മന്ത്രാലയം ആവശ്യപ്പെട്ടു. ഫലസ്തീൻ ജനതയ്‌ക്കെതിരായ ആവർത്തിച്ചുള്ള ലംഘനങ്ങൾ അവസാനിപ്പിക്കാനും, ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും എതിരായ കുറ്റകൃത്യങ്ങൾക്ക് ഇസ്റാഈൽ ഉത്തരവാദിയാകണമെന്നും, ഫലസ്തീനിലെ മതപരവും സാംസ്കാരികവുമായ സ്ഥലങ്ങൾ സംരക്ഷിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
Israeli forces have demolished cemeteries in Gaza, desecrating graves and removing human remains, sparking outrage over the violation of sacred sites
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."