വി.സി നിയമനം: ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രീംകോടതിയിൽ; ജനാധിപത്യ നടപടികൾ വേണമെന്ന് മന്ത്രി ആർ. ബിന്ദു
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വൈസ് ചാൻസലർ (വി.സി) നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ ഗവർണർ ഇന്ന് സുപ്രീം കോടതിയിൽ ഹരജി നൽകിയേക്കും. താൽക്കാലിക വി.സി നിയമനങ്ങൾക്ക് യു.ജി.സി ചട്ടങ്ങൾ ബാധകമല്ലെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിലെ പരാമർശമാണ് ഗവർണർ ചോദ്യം ചെയ്യുന്നത്.
നിയമ വിദഗ്ധരുമായുള്ള പ്രാഥമിക ചർച്ചകൾക്ക് ശേഷമാണ് ഗവർണർ ഈ തീരുമാനത്തിലെത്തിയത്. ഹൈക്കോടതി വിധി അംഗീകരിക്കാതെ രാജ്ഭവൻ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. അതിനിടെ, രണ്ട് സർവകലാശാലകളിലേക്കും വി.സിമാരെ നിയമിക്കാനുള്ള പട്ടിക സർക്കാർ രാജ്ഭവന് കൈമാറിയെങ്കിലും, ഗവർണർ ഇത് പരിഗണിക്കാനിടയില്ലെന്നാണ് സൂചന.
അതേസമയം, കേരള സർവകലാശാലയിൽ ഭരണപരമായ പ്രതിസന്ധി തുടരുകയാണ്. സർവകലാശാല രജിസ്ട്രാർ കെ.എസ്. അനിൽകുമാറിന് ഔദ്യോഗിക വാഹനം നൽകരുതെന്ന വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ നിർദേശം സിൻഡിക്കേറ്റ് തള്ളുമെന്നാണ് വിവരം. ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ വ്യക്തമാക്കുന്നത്, സർവകലാശാലയിലെ വസ്തുവകകളുടെ അധികാരം സിൻഡിക്കേറ്റിനാണെന്നാണ്. ഇന്നും കെ.എസ്. അനിൽകുമാർ ഔദ്യോഗിക വാഹനത്തിൽ തന്നെ സർവകലാശാലയിൽ എത്തിയേക്കും. വൈസ് ചാൻസലർ ഇന്ന് സർവകലാശാലയിൽ എത്താൻ സാധ്യതയില്ല.
സർവകലാശാലകളിൽ ജനാധിപത്യപരമായ രീതിയിൽ നടപടികൾ സ്വീകരിക്കാൻ ചാൻസലർ തയ്യാറാകണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. കൃത്യമായി പ്രവർത്തിക്കുന്ന സർവകലാശാല സംവിധാനത്തെ അട്ടിമറിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. സ്വേച്ഛാപരമായ പ്രവർത്തനങ്ങൾ ശരിയല്ലെന്ന് ഹൈക്കോടതി ചാൻസലർക്ക് വ്യക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനായി നേരത്തെ സമർപ്പിച്ച പാനൽ സർക്കാർ പുതുക്കുമെന്നും മന്ത്രി അറിയിച്ചു. സർവകലാശാലകൾ കൃത്യമായ രീതിയിൽ മുന്നോട്ടുപോകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. “സർവകലാശാലകൾക്ക് ഫണ്ട് നൽകുന്നത് സംസ്ഥാന സർക്കാരാണ്. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആളുകൾ മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും അടുത്തേക്കാണ് വരുന്നത്. അതിനാൽ, കൃത്യമായ സംവിധാനത്തെ തകർക്കരുത്,” മന്ത്രി പറഞ്ഞു.
കേരള സർവകലാശാലയുടെ താൽക്കാലിക വി.സി.യായ മോഹനൻ കുന്നുമ്മലിനെതിരെയും മന്ത്രി വിമർശനം ഉന്നയിച്ചു. “മോഹനൻ കുന്നുമ്മൽ സർവകലാശാലയിൽ കാര്യമായി വരാറില്ല. താൽക്കാലിക ചുമതല മാത്രമുള്ള അദ്ദേഹം ഉത്തരവാദിത്വങ്ങൾ ശരിയായി നിർവഹിക്കുന്നില്ല. കേരള സർവകലാശാലയുടെ വിഷയങ്ങൾ അദ്ദേഹത്തിന്റെ വൈദഗ്ധ്യ മേഖലയല്ല. മുൻപ് രോഗികളെ ശ്രദ്ധയോടെ പരിചരിച്ചിരുന്ന അദ്ദേഹം, ഇപ്പോൾ സംഘർഷങ്ങൾ എന്ന പേര് പറഞ്ഞ് ഒളിവിൽ പോകുന്നത് താൽപര്യക്കുറവ് വെളിവാക്കുന്നു,” മന്ത്രി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."