ഒഡിഷയിൽ കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യ: രാജ്യത്തിന് വേണ്ടത് മോദിയുടെ മൗനമല്ല, നീതിയാണ്, ഉത്തരവാദിത്തമാണ്; മോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം
ന്യൂഡൽഹി: ഒഡിഷയിലെ ബാലാസോർ ജില്ലയിലെ ഫക്കീർ മോഹൻ സ്വയംഭരണ കോളജിൽ പ്രൊഫസറുടെ ലൈംഗിക പീഡനത്തെ തുടർന്ന് രണ്ടാം വർഷ ബി.എ വിദ്യാർഥിനി തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി ഭരണകൂടത്തിനുമെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചു. "ലൈംഗിക അതിക്രമത്തിനെതിരെ ശബ്ദമുയർത്തിയാണ് പെൺകുട്ടി ജീവൻ വെടിഞ്ഞത്. എന്നാൽ, എല്ലായ്‌പ്പോഴും സംഭവിക്കുന്നതുപോലെ ബി.ജെ.പി ഭരണകൂടം പ്രതികളെ സംരക്ഷിക്കുകയാണ് ചെയ്തത്. ഇത് ആത്മഹത്യയല്ല, വ്യവസ്ഥിതി നടത്തിയ കൊലപാതകമാണ്. രാജ്യത്തിന്റെ പെൺമക്കൾ കത്തുമ്പോൾ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. രാജ്യത്തിന് വേണ്ടത് മോദിയുടെ മൗനമല്ല, നീതിയാണ്, ഉത്തരവാദിത്തമാണ്," രാഹുൽ ഗാന്ധി ആരോപിച്ചു.
ഭുവനേശ്വർ: സംഭവത്തിൽ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കി. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നാളെ സംസ്ഥാന ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. "നീതി തേടി കോളജ് പ്രിൻസിപ്പൽ മുതൽ മുഖ്യമന്ത്രിയുടെ ഓഫിസ് വരെ സമീപിച്ചിട്ടും പെൺകുട്ടിക്ക് നീതി ലഭിച്ചില്ല. ഭരണകൂടം പൂർണമായും പ്രതികളെ സംരക്ഷിക്കുകയായിരുന്നു," മുൻ മുഖ്യമന്ത്രി നവീൻ പട്‌നായിക് ആരോപിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി, ശനിയാഴ്ച കോളജ് കാമ്പസിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർഥിനി, 95 ശതമാനം പൊള്ളലേറ്റ് തിങ്കളാഴ്ച രാത്രി ഭുവനേശ്വർ എയിംസിൽ വച്ച് മരണമടഞ്ഞു. സംഭവത്തിൽ വകുപ്പ് മേധാവി സമീറ കുമാർ സാഹുവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഗുരുതര വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനെ തുടർന്ന് പ്രിൻസിപ്പൽ ദിലീപ് ഘോഷിനെ സർക്കാർ സസ്‌പെൻഡ് ചെയ്തു.
പിതാവിന്റെ ആരോപണം: "എന്റെ മകളുടെ ആത്മഹത്യയ്ക്ക് കാരണം കോളജിലെ ആഭ്യന്തര പരാതി സമിതിയാണ്," മരിച്ച വിദ്യാർഥിനിയുടെ പിതാവ് ആരോപിച്ചു. "തെളിവുകൾ സഹിതം പരാതിപ്പെട്ടിട്ടും സമിതി പക്ഷപാതപരമായ റിപ്പോർട്ടാണ് നൽകിയത്. വകുപ്പ് മേധാവിക്കെതിരെ തെറ്റായ ആരോപണം ഉന്നയിച്ചെന്ന് പറഞ്ഞ് മകൾക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തി," പിതാവ് കുറ്റപ്പെടുത്തി.
Following the tragic suicide of a college student in Odisha, Rahul Gandhi sharply criticized Prime Minister Narendra Modi, stating that the nation demands justice and accountability, not silence, in response to the incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."