വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശം; ശ്രീനാരായണ ഗുരു ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധം; എം സ്വരാജ്
Ashraf
July 20 2025 | 13:07 PM
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി സിപിഎം നേതാവ് എം സ്വരാജ്. വെള്ളപ്പള്ളിയുടെ പ്രസ്താവനകള്‍ നിരുത്തരവാദപരമാണെന്നും, ശ്രീനാരായണ ഗുരു ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും സ്വരാജ് സമൂഹമാധ്യമത്തില്‍ കുറിച്ചു. മതനിരപേക്ഷ സമൂഹത്തെ ദുര്‍ബലപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങള്‍ കേരളം തള്ളിക്കളയുമെന്നും സ്വരാജ് പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ശ്രീ. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകള്‍ തീര്‍ത്തും നിരുത്തരവാദപരമാണ് . ശ്രീനാരായണഗുരുവും എസ് എന്‍ ഡി പി യോഗവും ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധമാണിത് . മതനിരപേക്ഷ സമൂഹത്തെ ദുര്‍ബലപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങള്‍ കേരളം തള്ളിക്കളയും..
ഇന്നലെ കോട്ടയത്ത് നടന്ന എസ്എന്‍ഡിപി നേതൃസംഘമത്തിലാണ് മുസ്‌ലിങ്ങള്‍ക്കെതിരെ വിഷംതുപ്പി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയത്. സമസ്തക്കെതിരെയും, കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെയും, മലപ്പുറത്തിനെതിരെയും രൂക്ഷമായ വര്‍ഗീയ പരാമര്‍ശമാണ് നടേശന്‍ നടത്തിയത്. പിന്നാലെ നിരവധിയാളുകള്‍ വെള്ളാപ്പള്ളിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു. വിവാദം കനത്തെങ്കിലും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണെന്നാണ് വെള്ളാപ്പള്ളി ആവര്‍ത്തിച്ചു.
വെള്ളാപ്പള്ളിയുടെ വിവാദ പരാമർശങ്ങൾ
കോട്ടയത്ത് എസ്എൻഡിപി യോഗത്തിന്റെ നേതൃയോഗത്തിൽ സംസാരിക്കവെയാണ് വെള്ളാപ്പള്ളി വിവാദ പരാമർശങ്ങൾ നടത്തിയത്. "കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടാകും. എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ മുസ്‌ലിം സമുദായത്തിന് അനുകൂലമായി പ്രവർത്തിക്കുന്നു. ഈഴവർ ഒന്നിച്ചാൽ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കാം," എന്നാണ് അദ്ദേഹം പറഞ്ഞത്. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഉൾപ്പെടെയുള്ള മതനേതാക്കൾ സർക്കാർ ഭരണത്തിൽ ഇടപെടുന്നുവെന്നും, മലപ്പുറത്തോട് ചോദിച്ചാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കപ്പെടുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
കൊച്ചിയിൽ എസ്എൻഡിപി യോഗം കൊച്ചി യൂണിയന്റെ ആഭിമുഖ്യത്തിൽ തന്റെ 30 വർഷത്തെ ജനറൽ സെക്രട്ടറി സ്ഥാനത്തിന്റെ ആദരവ് ചടങ്ങിൽ വെള്ളാപ്പള്ളി തന്റെ നിലപാട് വ്യക്തമാക്കി. "കാന്തപുരം എന്ത് കുന്തമെടുത്ത് എറിഞ്ഞാലും ഞാൻ പറയാനുള്ളത് പറയും. എനിക്ക് രാഷ്ട്രീയ മോഹങ്ങളില്ല. എന്നെ ഇരുത്തിയ സമുദായത്തിന് വേണ്ടി സംസാരിക്കുക എന്റെ കടമയാണ്," അദ്ദേഹം പറഞ്ഞു. തന്റെ പരാമർശങ്ങൾ മുസ്‌ലിം സമുദായത്തിനെതിരല്ലെന്നും, തെറ്റായ വ്യാഖ്യാനമാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം വാദിച്ചു.
M. Swaraj condemned Vellappally Natesan’s statements as irresponsible and contrary to Sree Narayana Guru’s ideals, emphasizing that Kerala will reject divisive rhetoric that threatens secularism.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."