ഒരു ഗുളിക വാങ്ങണമെങ്കില്‍ പോലും 13 കിലോമീറ്റര്‍ പോവണം; ഒരു വര്‍ഷമായിട്ടും സാധാരണ നിലയിലാവാതെ ചൂരല്‍മലക്കാരുടെ ജീവിതം
കോഴിക്കോട്: ദുരന്തം കഴിഞ്ഞിട്ട് ഒരു വര്‍ഷമാകുമ്പോഴും ചൂരല്‍മലക്കാരുടെ ജീവിതം സാധാരണ നിലയിലായിട്ടില്ല. ചൂരല്‍മല ടൗണിനെ ആശ്രയിച്ച് ജീവിച്ചിരുന്നവര്‍ക്കിപ്പോള്‍ എല്ലാത്തിനും മേപ്പാടിയിലേക്കു പോവേണ്ട അവസ്ഥയാണ്. ആശുപത്രിലിക്കോ ബാങ്കിലേക്കോ എന്തിന് ഒരു ഫോട്ടോസ്റ്റാറ്റെടുക്കാന്‍ പോലും കിലോമീറ്ററുകള്‍ താണ്ടിപ്പോവണം.
ദുരന്തം നേരിട്ടല്ലാത്ത രീതിയില്‍ മനുഷ്യനെ ബാധിക്കുന്നതിനുദാഹരണമാണ് ചൂരല്‍മല. ബാങ്കും തുണിക്കടയും ഒന്നാം ക്ലാസുമുതല്‍ പ്ലസ്ടു വരെയുള്ള സ്‌കൂളും എന്ത് ആഘോഷങ്ങളും ഇവിടെ വച്ചാണ് നടത്തിയിരുന്നത്. ഉരുള്‍പൊട്ടലില്ലാതിരുന്ന ആ കാലം ചൂരല്‍മലക്കാരുടെ ഓര്‍മയിലിപ്പോഴുമുണ്ട്. വലിയ ദുരന്തം ഒലിച്ചു പോയപ്പോള്‍ കണ്‍മുന്നിലുണ്ടായിരുന്നവരില്‍ പലരും ഒരു നിമിഷം കൊണ്ട് ഇല്ലാതായതിന്റെ ദുഃഖവും ഇവരുടെ മനസ്സില്‍ നിന്നിപ്പോഴും മാഞ്ഞിട്ടില്ല.
ഇല്ലാതായി പോയ ചൂരല്‍മല ടൗണിനെ ആശ്രയിച്ച് ജീവിച്ചിരുന്നവര്‍ക്ക് ഇന്നെല്ലാത്തിനും 13 കിലോമീറ്ററിനപ്പുറമുള്ള മേപ്പാടിയിലെത്തണം. ഒരസുഖം വന്നാല്‍ പെട്ടെന്ന് ചികിത്സയ്ക്ക് പോലും ചൂരല്‍മലയിലോ പരിസരത്തോ സൗകര്യമില്ല. ഒരറ്റാക്ക് വന്നാല്‍ പോലും ഇവിടെ കിടന്ന് മരിക്കേണ്ടി വരുമെന്നാണ് ചൂരല്‍മല സ്വദേശികള്‍ പറയുന്നത്.
എന്തിനേറെ പനി വന്നാല്‍ ഒരു പാരസെറ്റമോള്‍ ഗുളിക വാങ്ങാനോ പ്രഷര്‍ ഒന്നു നോക്കണമെങ്കിലോ പോലും മേപ്പാടിയിലെത്തണമെന്നുമാണ് ഇവര്‍ പറയുന്നത്. ഒരു ദുരിതം താണ്ടി ജീവിക്കുന്ന ജനതയാണ് അവര്‍. എല്ലാത്തിനും സാക്ഷിയായി മനസ്സ് തകര്‍ന്ന് ജീവിക്കുന്നവര്‍. അവരെ ചേര്‍ത്ത് നിര്‍ത്താനാകാതെ പോകുന്നത് വലിയ അനീതിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."