ഓർമ്മകളിൽ വിങ്ങി ഹൃദയഭൂമി
മേപ്പാടി: നാടുകവർന്ന ഉരുളിലാണ്ട പ്രിയപ്പെട്ടവരുടെ ഓർമകളിൽ ഇന്നലെ പുത്തുമലയിലെ 'ജൂലൈ 30 ഹൃദയഭൂമി' വിങ്ങിപ്പൊട്ടി. ഓർമകൾക്ക് ഒരാണ്ടു പിന്നിടുമ്പോൾ പ്രിയപ്പെട്ടവരുടെ അരികിലേക്ക് അതിജീവിതർ ഓടിയെത്തി. ഭൂമിയിൽ തങ്ങളെ തനിച്ചാക്കിയവരുടെ ഓർമകളിൽ സ്മൃതി കുടീരങ്ങളിൽ അവർ സങ്കടക്കെട്ടഴിച്ച് കണ്ണീർതൂകി. പ്രിയ കൂട്ടുകാരൻ മുഹമ്മദ് നിഹാലിന് ഇഷ്ടപ്പെട്ട ചോക്ലേറ്റുകളുമായി സ്മൃതി കുടീരത്തിലെത്തിയ കൂട്ടുകാർ പുഷ്പാർച്ചനയ്ക്കും സർവമത
പ്രാർഥനയ്ക്കും എത്തിയവരെ കണ്ണീരണിയിച്ചു. നിവേദ്, ധ്യാൻ, ഇഷാൻ- മൂന്ന് സഹോദരങ്ങളുടെ സ്മൃതികുടീരത്തിലെ കളിപ്പാട്ടങ്ങളും മിഠായികളും നെഞ്ചു തകർക്കുന്ന കാഴ്ചയായി. മന്ത്രിമാരും ജനപ്രതിനിധികളും സ്മൃതി കുടീരങ്ങളിൽ പുഷ്പാർച്ചന നടത്തി. സർവമത പ്രാർഥനയിലും പങ്കാളികളായി. രാവിലെ 10നു മുൻപു തന്നെ ഹൃദയഭൂമിയിലേക്ക് അതിജീവിതർ ഒഴുകിയെത്തിയിരുന്നു. ഉറ്റവരുടെ സ്മൃതികുടീരങ്ങൾ കണ്ടതോടെ നിയന്ത്രണം വിട്ടു.
മേപ്പാടിയിൽ ദുരന്തം കവർന്ന മനുഷ്യരെ മേപ്പാടി പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ ഓർത്തെടുത്ത ചടങ്ങും സങ്കടക്കാഴ്ചയായി. വെള്ളാർമല ജി.വി.എച്ച്.എസ്.എസിലെ ഉരുൾ കവർന്ന കുഞ്ഞുങ്ങളെയോർത്ത് നിർമിച്ച ഫോട്ടോയിൽ കളക്ടർ പുഷ്പാർച്ചന നടത്തി. ചൂരൽമല ചർച്ചിൽ അനുസ്മരണവും നടന്നു.
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം 49 കുടുംബങ്ങൾ കൂടി പട്ടികയിൽ
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരായ 49 പേരെ കൂടി വയനാട് ടൗൺഷിപ്പ് പദ്ധതിയുടെ പുനരധിവാസ പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭായോഗ തീരുമാനം. മുണ്ടക്കൈ പുനരധിവാസ പട്ടികയിൽ ഉൾപ്പെട്ട പുഞ്ചിരിമട്ടം ഉന്നതിയിലെ അഞ്ചു കുടുംബങ്ങളെയും പുതിയ വില്ലേജ് ഉന്നതിയിലെ മൂന്ന് കുടുംബങ്ങളെയും വയനാട് ടൗൺഷിപ്പ് പ്രൊജക്ട് മാതൃകയിൽ വീടുകൾ നിർമിച്ച് പുനരധിവസിപ്പിക്കും. നിലവിൽ പുനരധിവാസ പട്ടികയിൽ ഉൾപ്പെടാത്ത എറാട്ടുകണ്ടം ഉന്നതിയിലെ 5 കുടുംബങ്ങളെ മുണ്ടക്കൈ ലിസ്റ്റിൽ ഉൾപ്പെടുത്തും. ഇവർക്ക് 10 സെന്റ് വീതം ഭൂമിയും വീടും അനുവദിക്കും.
പുത്തുമലയിൽ ദുരന്തബാധിതരെ അടക്കം ചെയ്ത സ്ഥലത്ത് പ്രാർഥന നടത്താനായി സ്മാരകം നിർമിക്കും. സ്മാരക നിർമാണത്തിനായി 99.93 ലക്ഷം രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി. ദുരന്തബാധിതർക്കുള്ള സൗജന്യ ചികിത്സാ പദ്ധതി ഡിസംബർ 31 വരെ ദീർഘിപ്പിക്കും. ചൂരൽമല ദുരന്തത്തിൽ ഉപജീവനമാർഗം നഷ്ടപ്പെട്ട വ്യാപാരികൾക്ക് നഷ്ടപരിഹാരം അനുവദിക്കും. ദുരന്തബാധിതരായ ആദിവാസി കുടുംബങ്ങൾക്കായി കണ്ടെത്തിയ അഞ്ച് ഹെക്ടർ ഭൂമിക്ക് അവകാശ രേഖകൾ നൽകുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ വയനാട് കലക്ടർക്ക് യോഗം നിർദേശം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."