കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി
റായ്പൂർ: ഛത്തീസ്ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കന്യാസ്ത്രീകൾക്കൊപ്പം ഉണ്ടായിരുന്ന പെൺകുട്ടി. ബജറംഗ്ദൾ നേതാവ് ജ്യോതി ശർമ തന്നെ മർദ്ദിച്ചും ഭീഷണിപ്പെടുത്തിയും കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ബജറംഗ്ദൾ പ്രവർത്തകരുടെ നിർദേശപ്രകാരമാണ് പൊലിസ് എഫ്ഐആർ തയ്യാറാക്കിയതെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് താൻ യാത്ര തിരിച്ചതെന്നും യുവതി വ്യക്തമാക്കി.
യുവതി മാതാപിതാക്കൾക്കും നാല് സഹോദരിമാർക്കുമൊപ്പമാണ് താമസിക്കുന്നത്. മുൻപ് ദിവസക്കൂലി വേലയാണ് ചെയ്തിരുന്നത്. 250 രൂപയായിരുന്നു ദിവസ വേതനം. ഇതിനിടെ, ഇപ്പോൾ കന്യാസ്ത്രീകൾക്കൊപ്പം അറസ്റ്റിലായ മാണ്ഡവി എന്ന യുവാവ് ഡൽഹിയിൽ മാസം 10,000 രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്തു. രോഗികളെ പരിചരിക്കലും കന്യാസ്ത്രീകൾക്ക് ഭക്ഷണം തയ്യാറാക്കലുമാണ് ജോലി. ഇതേ തുടർന്ന് യുവതി ദുർഗ് റെയിൽവേ സ്റ്റേഷനിൽ വെള്ളിയാഴ്ച രാവിലെ 6 മണിയോടെ എത്തി. അവിടെവെച്ചാണ് അറസ്റ്റിലായ കന്യാസ്ത്രീകളെ ആദ്യമായി കണ്ടതെന്നും യുവതി പറഞ്ഞു.
എന്നാൽ, ബജറംഗ്ദൾ പ്രവർത്തകരും ജിആർപിയും സ്ഥലത്തെത്തി. ജ്യോതി ശർമ മുഖത്ത് രണ്ട് തവണ അടിച്ചുവെന്നും കന്യാസ്ത്രീകൾ ഇതിനെ എതിർത്തുവെന്നും യുവതി വെളിപ്പെടുത്തി. "അവരെ തല്ലരുത്, വേണമെങ്കിൽ ഞങ്ങളെ തല്ലിക്കോളൂ," എന്നാണ് കന്യാസ്ത്രീകൾ പറഞ്ഞതെന്ന് യുവതി വ്യക്തമാക്കി. എന്നാൽ, ഈ ആരോപണങ്ങൾ ജ്യോതി ശർമ തള്ളി. "പൊലീസിന് മുന്നിൽ എങ്ങനെ മർദ്ദിക്കും?" എന്നായിരുന്നു അവരുടെ മറുപടി.
അതിനിടെ, അറസ്റ്റിലായ കന്യാസ്ത്രീകൾ ആറാം ദിനവും ജയിലിൽ തുടരുകയാണ്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസും അങ്കമാലി എളവൂർ ഇടവകയിൽ നിന്നുള്ള സിസ്റ്റർ പ്രീതി മേരിയുമാണ് അറസ്റ്റിലായത്. ഇവർക്കൊപ്പം മൂന്ന് പെൺകുട്ടികളുമുണ്ടായിരുന്നു. നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചാണ് ബജറംഗ്ദൾ രംഗത്തെത്തിയത്. സിസ്റ്റർ പ്രീതി ഒന്നാം പ്രതിയും സിസ്റ്റർ വന്ദന രണ്ടാം പ്രതിയുമാണ്. പെൺകുട്ടികളുടെ രക്ഷിതാക്കൾ ജോലിക്കായി അനുമതി നൽകിയിരുന്നുവെന്നും തിരിച്ചറിയൽ രേഖകൾ ഹാജരാക്കിയിരുന്നുവെന്നും പെൺകുട്ടികൾ വ്യക്തമാക്കി. തങ്ങൾ നേരത്തെ ക്രൈസ്തവരാണെന്നും പറഞ്ഞെങ്കിലും പൊലീസും ബജറംഗ്ദളും ഇത് അംഗീകരിച്ചില്ല.
കന്യാസ്ത്രീകൾ ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ ഒരുങ്ങുകയാണ്. എൻഐഎ കോടതിയെ സമീപിക്കേണ്ടതില്ലെന്ന് നിയമോപദേശം ലഭിച്ചതിനാൽ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. ഇതിനിടെ, കേരളത്തിൽ നിന്നുള്ള യുഡിഎഫ്, എൽഡിഎഫ് എംപിമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദർശിച്ച് വിഷയം ശ്രദ്ധയിൽപ്പെടുത്തി. ഉടൻ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് എംപിമാർ അറിയിച്ചു. അമിത് ഷാ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയോട് വിശദാംശങ്ങൾ ആരാഞ്ഞു. പ്രധാനമന്ത്രിയുമായും വിഷയം ചർച്ച ചെയ്തതായാണ് വിവരം.
In a shocking revelation, a girl in Chhattisgarh alleged that Bajrang Dal leader Jyoti Sharma coerced and threatened her to testify against two nuns arrested on charges of religious conversion and human trafficking. The girl claimed she was traveling willingly for a job in Delhi, but Bajrang Dal's interference led to the nuns' arrest, with police acting on their instructions
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."