ആശ പ്രവർത്തകരുടെ ക്ലിഫ് ഹൗസ് മാർച്ച്: പൊലീസ് നടപടി ജനാധിപത്യ വിരുദ്ധം; സർക്കാർ പിടിവാശി ഉപേക്ഷിച്ച് ചർച്ചയ്ക്ക് തയ്യാറാകണം; വിഡി സതീശൻ
തിരുവനന്തപുരം: വേതന വർധനവ് ആവശ്യപ്പെട്ട് ആശാ പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സംഭവത്തിൽ ആറ് പ്രവർത്തകർക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല എന്നാണ് വിവരം. ബാരിക്കേഡ് മറികടന്ന് പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പൊലിസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടർച്ചയായി പൊലിസ് നടത്തിയ ജലപീരങ്കി പ്രയോഗത്തിനെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. സമരക്കാരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. പൊലിസ് നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. സർക്കാർ പിടിവാശി ഉപേക്ഷിച്ച് ആശാ പ്രവർത്തകരുമായി ചർച്ചയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊലിസ് നടപടിയിൽ പ്രതിഷേധം
ക്ലിഫ് ഹൗസിന് മുന്നിൽ രാവിലെ 12 മണിയോടെ ആരംഭിച്ച മാർച്ചിൽ ആശാ പ്രവർത്തകർ പാട്ടകൊട്ടിയാണ് പ്രതിഷേധിച്ചത്. ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് നിരവധി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ചിലരുടെ വസ്ത്രങ്ങൾ വലിച്ചു കീറിയതായും, ലാത്തി കൊണ്ട് കുത്തിയതായും ആശാ പ്രവർത്തകർ ആരോപിച്ചു. സമര നേതാക്കളെയും സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച യുഡിഎഫ് സെക്രട്ടറി സി പി ജോണിനെയും പൊലിസ് കസ്റ്റഡിയിലെടുത്തു.
വിഡി സതീശന്റെ വിമർശനം
ആശാ പ്രവർത്തകരുടെ സമരത്തോട് സർക്കാർ ശത്രുക്കളെ പോലെയാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വാർത്താക്കുറിപ്പിൽ വിമർശിച്ചു. പൊലിസ് നടപടി ജനാധിപത്യ വിരുദ്ധമാണ്, ജനാധിപത്യ വിരുദ്ധ മാർഗങ്ങളിൽ നിന്ന് സർക്കാർ പിന്മാറണം, ന്യായമായ ആവശ്യത്തിനാണ് ആശാമാരുടെ സമരം, എട്ടര മാസമായി തുടരുന്ന സമരം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറാകണം, ഫാഷിസ്റ്റ് രീതിയിൽ സമരത്തെ നേരിടാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അറസ്റ്റ് ചെയ്ത ആശാപ്രവർത്തകരെ നന്ദാവനം പൊലിസ് ക്യാമ്പിലേക്കാണ് മാറ്റിയത്. പൊലിസ് നടപടിയിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്ന് സമരക്കാർ അറിയിച്ചു.
Protest by ASHA workers near Cliff House, the official residence of the Chief Minister, led to clashes after police used water cannons and arrested protestors. Opposition Leader V.D. Satheesan condemned the police action as anti-democratic and urged the Chief Minister to hold immediate talks to resolve the eight-month-long strike demanding wage hike.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."