ബിഹാർ പോളിങ് ബൂത്തിലേക്ക്; ആദ്യഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം
പാട്‌ന: ബിഹാറിൽ ആദ്യഘട്ട പോളിങ്ങിനായി വോട്ടർമാർ നാളെ ബൂത്തിലെത്തും. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. പരസ്യപ്രചാരണം ഇന്നലെ വൈകിട്ടോടെ സമാപിച്ചു. ഇന്ന് നിശബ്ദ പ്രചാരണം. ആദ്യഘട്ടത്തിൽ പാട്‌ന, വൈശാലി, മുസഫർപുർ, ഗോപാൽഗഞ്ച് മേഖലകളിൽ ജനം വിധിയെഴുതും. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ആദ്യഘട്ടത്തിലാണ് ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പിനായി കനത്ത സുരക്ഷാ സംവിധാനമാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയത്.
രണ്ടാം ഘട്ടത്തിൽ 122 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് 11ന് നടക്കും. 14നാണ് വോട്ടെണ്ണൽ. അവസാനഘട്ട പ്രചാരണത്തിനായി ഭരണ-പ്രതിപക്ഷ പാർട്ടികളുടെ ദേശീയ നേതാക്കളടക്കം ബിഹാറിൽ സജീവമായി. പ്രതിപക്ഷ സഖ്യത്തിനായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ സംസ്ഥാനത്തെത്തി. എൻ.ഡി.എ ക്യാംപിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ കഴിഞ്ഞ ദിവസം വരെ പ്രചാരണത്തിനുണ്ടായിരുന്നു. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയും സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു.
വിലക്കയറ്റവും അഴിമതിയും തൊഴിലില്ലായ്മയുമാണ് പ്രതിപക്ഷത്തിന്റെ മുഖ്യ പ്രചാരണ വിഷയങ്ങൾ. വോട്ടു മോഷണം ആരോപിച്ച് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന 'വോട്ടർ അധികാർ' യാത്രയുടെ വൻവിജയം പ്രതിപക്ഷ സഖ്യത്തിന് ആത്മവിശ്വാസം പകർന്നിരുന്നു. പ്രചാരണത്തിന്റെ അവസാന ദിവസം തേജസ്വി യാദവ് പ്രഖ്യാപിച്ച സ്ത്രീകൾക്കുള്ള 'മായി ബെഹൻ മാൻ യോജന'യും കർഷകർക്കുള്ള ആനുകൂല്യങ്ങളും ജനങ്ങളെ സ്വാധീനിക്കുമെന്നാണ് മഹാഗഡ്ബന്ധൻ നേതാക്കൾ പറയുന്നത്. പ്രചാരണത്തിനിടെ മൊകാമയിൽ ജൻ സുരാജ് പാർട്ടി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ജെ.ഡി.യു സ്ഥാനാർഥി അനന്ത് കുമാർ അറസ്റ്റിലായതും വലിയ ചർച്ചയായി.
voters in bihar will cast their votes tomorrow in the first phase of polling. voting will take place in 121 constituencies across 18 districts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."