ഒടുവില്‍ എപ്‌സ്റ്റൈന്‍ ഫയലില്‍ ഒപ്പുവെച്ച് ട്രംപ്; ആരാണ് യു.എസ് പ്രസിഡന്റിനെ കുരുക്കിയ ഈ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി
വാഷിങ്ടണ്‍: വിവാദമായ എപ്സ്‌റ്റൈന്‍ രേഖകള്‍ പുറത്തുവിടാന്‍ യു.എസ് ജനപ്രതിനിധി സഭയുടെ അനുമതി. യു.എസ് കോണ്‍ഗ്രസിന്റെ രണ്ടു ചേംബറുകളും രേഖകള്‍ യു.എസ് നീതിന്യായ വകുപ്പിന് പുറത്തുവിടാമെന്ന് വോട്ടിനിട്ട് പാസാക്കി. നേരത്തെ റിപബ്ലിക്കന്‍ ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയില്‍ ബില്ലിനെ അനുകൂലിച്ചു വോട്ടു ചെയ്യണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ പാര്‍ട്ടി പ്രതിനിധികളോട് ആവശ്യപ്പെട്ടിരുന്നു.
ട്രംപിനും എപ്സ്‌റ്റൈന്റെ ലൈംഗിക പീഡനങ്ങളെ കുറിച്ച് അറിയാമായിരുന്നു എന്ന രേഖയാണ് പുറത്തുവിടാനുള്ളത്. ട്രംപിന്റെ പേര് എപ്സ്‌റ്റൈന്‍ തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
കടുത്ത രാഷ്ട്രീയ സമ്മര്‍ദത്തിനൊടുവിലാണ് ഫയലുകള്‍ പുറത്തുവിടാന്‍ ട്രംപ് അനുമതി നല്‍കിയത്. ഫയലുകള്‍ പുറത്തു വിടാന്‍ അനുമതി നല്‍കുന്ന ഫയലില്‍ ട്രംപ് ഒപ്പുവച്ചു. എപ്സ്റ്റീന്‍ കേസിലെ അന്വേഷത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഓണ്‍ലൈനായി സേര്‍ച്ച് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും പറ്റുന്ന ഫോര്‍മാറ്റില്‍ 30 ദിവസത്തിനുള്ളില്‍ പുറത്തുവിടണമെന്നാണ് നീതിന്യായ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
ജെഫ്രി എപ്‌സ്റ്റൈന്‍ എന്ന ചുഴി
ജെഫ്രി എപ്‌സ്റ്റൈന്‍ (Jeffrey Epstein) ഒരു കോടീശ്വരനായിരുന്നു. ഇയാളെ കുറിച്ച് 2005 -ല്‍ ചില സ്ത്രീകള്‍ പരാതി പറയുന്നു. അവരുടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍ മക്കളെ ലൈംഗികാതിക്രമത്തിന് വിധേയരാക്കി എന്നതായിരുന്നു പരാതി. അന്വേഷിച്ച് ചെന്ന പൊലിസിന് തെളിവുകളും ലഭിക്കുന്നു. കൂടെക്കൂടെ കൂടുതല്‍ പരാതികള്‍ വരാന്‍ തുടങ്ങി. അതിഭീകരമായിരുന്നു പരാതികളുടെ സ്ഥിതി.
അതിനിടക്ക് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളും നടന്നു.എന്നാല്‍ എല്ലാത്തിനേയും തള്ളി 2006 -ല്‍ എപ്സ്റ്റീനെ അറസ്റ്റ് ചെയ്യുന്നു. അതേസമയം, 2009-ല്‍ മോചിതനായി. പത്ത് വര്‍ഷത്തിന് ശേഷം 2019-ല്‍ വീണ്ടും അറസ്റ്റിലായി. ഇതേ വര്‍ഷം തന്നെ ഇയാളെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നു. 2021 -ല്‍ ഇയാളുടെ കൂട്ടുപ്രതി ഗിസ്ലെയ്‌നും പിടിയിലായി. ഗിസ്ലെയ്ന്‍ മാക്‌സ്വെല്‍ ഇപ്പോഴും ജയിലിലാണ്. അതിനിടക്ക് ഇയാള്‍ക്കെതിരെ പരാതി നല്‍കിയ വിര്‍ജീനിയ ജുഫ്രേ ആത്മഹത്യ ചെയ്യുന്നുമുണ്ട്. 2025 ഏപ്രിലിലാണ് ഇവര്‍ ആത്മഹത്യ ചെയ്യുന്നത്. എപ്‌സ്റ്റൈനെതിരായ പരാതിക്കാരില്‍ പ്രമുഖയായിരുന്നു ഇവര്‍. കോടതിയിലും ഇവര്‍ എപ്‌സ്റ്റൈനെതിരെ മൊഴി നല്‍കിയിരുന്നു.
ട്രംപിന്റെ കുരുക്ക്
അന്വേഷണ ഫയലുകള്‍ പുറത്തുവിടാനുള്ള സമ്മര്‍ദ്ദങ്ങളെല്ലാം ചെറുക്കുകയായിരുന്നു ട്രംപും അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയും. പുറത്തുവിടുമെന്ന് ബോണ്ടി ആദ്യം പറഞ്ഞിരുന്നുവെങ്കിലും പിന്നീട് വാക്കുമാറി. ഇതിനു പിന്നില്‍ എന്തോ ഉണ്ടെന്ന ഒരു അടക്കംപറച്ചില്‍ ഇതോടെ ശക്തമായി. കേസുമായി ബന്ധപ്പെട്ട് പുറത്തു വന്നവന്ന പേരുകളില്‍ ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്‍ വരെയുണ്ടായിരുന്നു, അതിന്റെ പേരില്‍ ആന്‍ഡ്രൂ രാജകുമാരന്‍ രാജകുമാരനല്ലാതായി. എല്ലാ പദവികളും നഷ്ടപ്പെട്ടു.
പുറത്തു വന്ന ചില മെയിലുകളാണ് കുരുക്ക് മുറുക്കിയത്.
സഭയിലെ പ്രധാന അന്വേഷണ സമിതിയായ ജനപ്രതിനിധിസഭാ മേല്‍നോട്ട സമിതി ആണ് ഇപ്പോഴീ ഇമെയിലുകള്‍ പുറത്തുവിട്ടത്. സമിതിയിലെ ഡമോക്രാറ്റ് അംഗങ്ങളാണ് ആദ്യത്തെ ഇമെയിലുകള്‍ പുറത്തുവിട്ടത്. പിന്നീട് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ അത് ഏറ്റു പിടിച്ചു. ട്രംപിനെ ഒരിക്കലും എപ്സ്റ്റീന്റെ വീട്ടില്‍ കണ്ടിട്ടില്ലെന്നും ആരോടും മോശമായി പെരുമാറുന്നത് കണ്ടിട്ടില്ലെന്നുമായിരുന്നു ഗിസ്ലെയ്ന്‍ മാക്‌സ്വെല്‍ (Ghislaine Maxwell) ഒരഭിമുഖത്തില്‍ പറഞ്ഞത്. ഈ പ്രതികരണത്തിന് ശേഷം ഇയാളെ കുറച്ചു കൂടി ഇളവുകളുള്ള ജയിലിലേക്ക് മാറ്റിയെന്നതും ചേര്‍ത്ത് വായിക്കണം. എന്നാല്‍ പിന്നീട് പുറത്തു വിട്ട മെയില്‍ കാര്യങ്ങളെല്ലാം തകിടം മറിക്കുന്നതായിരുന്നു.
ട്രംപിന് ഭ്രാന്താണെന്ന് രണ്ട് മെയിലുകളില്‍ എപ്‌സ്റ്റൈന്‍ പറയുന്നുണ്ട്, വേറെ വിഷയത്തിലാണ് പരാമര്‍ശമെങ്കിലും അതും തിരിച്ചടിയായി. ട്രംപ് എത്ര വൃത്തികെട്ടവനെന്ന് തനിക്കറിയാമെന്നായിരുന്നു മറ്റൊരു മെയിലില്‍ ഉണ്ടായിരുന്നത്.
കൂട്ടത്തില്‍ എഴുത്തുകാരന്‍ മൈക്കല്‍ വുള്‍ഫും (Michael Wolff) എപ്‌സ്റ്റൈനും തമ്മിലെ ഇമെയിലുമുണ്ടായിരുന്നു . എപ്‌സ്റ്റൈന്‍ ബന്ധത്തില്‍ ട്രംപിന് നേരെ മാധ്യമങ്ങളുടെ ചോദ്യം വരുമെന്നാണ് വുള്‍ഫ് പറയുന്നത്. അയാളെ രക്ഷിക്കണോയെന്ന് ചോദിക്കുന്നു എപ്‌സ്റ്റൈന്‍. പോയി തൂങ്ങിച്ചാവട്ടെയെന്നാണ് ട്രംപിനെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ എഴുതുക കൂടി ചെയ്ത വുള്‍ഫ് നല്‍കുന്ന മറുപടി. 2015ല്‍ നടന്ന സംഭാഷണമായിരുന്നു ഇത്. തന്റെ ആദ്യ ഊഴകത്തിനായി ട്രംപ് കളത്തിലിറങ്ങിയ സമയം. അന്ന് എപ്‌സ്റ്റൈന്‍ ജയിലിലായിരുന്നു. ഒരഭിമുഖം നല്‍കി ട്രംപിന്റെ സാധ്യതകള്‍ അവസാനിപ്പിക്കണോ എന്ന് പോലും ചോദിക്കുന്നുണ്ട് വുള്‍ഫ്.
അതേസമയം, മെയിലുകളെക്കുറിച്ച് താന്‍ നേരത്തെ സംസാരിക്കാനിരുന്നതാണ് എന്നാണ് ഇപ്പോള്‍ വുള്‍ഫ് നല്‍കുന്ന പ്രതികരണം.
ഒടുവില്‍ കീഴടങ്ങല്‍
''ഡെമോക്രാറ്റുകളെ കുറിച്ചും ജെഫ്രി എപ്സ്റ്റീനുമായുള്ള അവരുടെ ബന്ധത്തെക്കുറിച്ചുമുള്ള സത്യം ഉടന്‍ വെളിപ്പെടും. എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടാനുള്ള ബില്ലില്‍ ഞാന്‍ ഒപ്പിട്ടിട്ടുണ്ട്. എപ്സ്റ്റീന്‍ വിഷയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയേക്കാള്‍ ബാധിക്കുന്നത് ഡെമോക്രാറ്റുകളെയാണ്. നമ്മുടെ അത്ഭുതകരമായ വിജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ അവര്‍ അതിനെ ഉപയോഗിക്കുകയായിരുന്നു''- സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ട്രംപ് പറയുന്നു.
എപ്‌സ്റ്റൈന്‍ ഫയലുകള്‍ പരസ്യപ്പെടുത്തണമെന്ന് നീതിന്യായ വകുപ്പിനോട് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടതിന് പിന്നാലെ ഇത് സംബന്ധിച്ച ബില്ലിന് യുഎസ് സെനറ്റ് അംഗീകാരം നല്‍കിയിരുന്നു. 427 അംഗങ്ങള്‍ ബില്‍ പുറത്തുവിടാനുള്ള തീരുമാനത്തെ പിന്തുണച്ചപ്പോള്‍ ഒരാള്‍ മാത്രമാണ് എതിര്‍ത്തത്.
എപ്‌സ്റ്റൈന്റെ എസ്റ്റേറ്റില്‍ നിന്നുള്ള ഏകദേശം 20,000 പേജുള്ള രേഖകള്‍, ട്രംപിനെ നേരിട്ട പരാമര്‍ശിക്കുന്നവ ഉള്‍പ്പെടെ കഴിഞ്ഞ ആഴ്ച പുറത്തുവന്നിരുന്നു.
new reports suggest that former us president donald trump’s signature appears in recently referenced epstein-related documents, prompting renewed attention on jeffrey epstein, the disgraced sex offender at the center of a long-running scandal.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."