ഇലക്ഷൻ കമ്മിഷൻ ഇന്ത്യയുടേത്, മോദിയുടേതല്ല: ബാലറ്റിലേക്ക് മടങ്ങിയാൽ ബിജെപി തോൽക്കും
ന്യൂഡൽഹി: വോട്ട് കൊള്ളയും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇ.വി.എം) സുതാര്യതയും സംബന്ധിച്ച് രാജ്യതലസ്ഥാനത്ത് ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ്. ന്യൂഡൽഹിയിലെ രാം ലീല മൈതാനത്ത് നടന്ന ബഹുജന റാലിയിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ അണിനിരന്നു. കേന്ദ്ര സർക്കാരിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനുമെതിരെ രൂക്ഷ വിമർശനമാണ് നേതാക്കൾ ഉന്നയിച്ചത്.
"തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ത്യയുടേതാണ്, മോദിയുടേതല്ല. വോട്ട് കൊള്ളയെക്കുറിച്ച് ചോദിച്ചാൽ അമിത് ഷായ്ക്ക് കൈ വിറയ്ക്കും."രാഹുൽ ഗാന്ധി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്ര സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. "ഹരിയാനയിൽ വോട്ട് കൊള്ള നടന്നു. ഒരു ബ്രസീൽ വനിത പോലും ഹരിയാനയിലെ വോട്ടർപട്ടികയിൽ ഇടംപിടിച്ചു. ചോദ്യങ്ങൾക്ക് കമ്മിഷൻ മറുപടി നൽകിയില്ല," അദ്ദേഹം ചൂണ്ടിക്കാട്ടി.
വോട്ട് കൊള്ളയെക്കുറിച്ച് ചോദിച്ചപ്പോൾ അമിത് ഷായ്ക്ക് പാർലമെന്റിൽ കൈ വിറച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഷായെ ചർച്ചക്ക് വെല്ലുവിളിച്ച അദ്ദേഹം, "മോദിയും ഷായും ഏതാനും കോടീശ്വരന്മാർക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്" എന്നും കൂട്ടിച്ചേർത്തു. വോട്ട് കൊള്ള പുറത്തുവന്നതോടെ ബി.ജെ.പിക്ക് ആത്മവിശ്വാസം നഷ്ടമായെന്നും, ആർ.എസ്.എസിന്റെ ഡി.എൻ.എയിൽ വോട്ട് കൊള്ളയുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.
വോട്ടിന്റെ പ്രാധാന്യം ജനങ്ങൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. വോട്ട് കൊള്ളയെക്കുറിച്ച് ചർച്ച ചെയ്യാൻ പോലും സർക്കാരിന് ധൈര്യമില്ല. "ബാലറ്റ് പേപ്പറിലേക്ക് മടങ്ങിയാൽ ബി.ജെ.പിക്ക് ജയിക്കാൻ കഴിയില്ല. ജനങ്ങൾ കേന്ദ്ര സർക്കാരിൽ അസംതൃപ്തരാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായം ഇല്ലാതെ ബി.ജെ.പിക്ക് വിജയിക്കാനാവില്ല," പ്രിയങ്ക വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രക്രിയ മുഴുവൻ സംശയത്തിന്റെ നിഴലിലാണെന്ന് അവർ ആരോപിച്ചു. ഉത്തർപ്രദേശിൽ മാത്രം മൂന്ന് കോടി വോട്ടുകൾ വെട്ടിക്കുറച്ചു. "മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഉൾപ്പെടെയുള്ള മൂന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർമാരോടും ജനം കണക്ക് ചോദിക്കുന്ന ഒരു ദിവസം വരും. അവരുടെ പേരുകൾ ജനം ഒരിക്കലും മറക്കരുത്. നമ്മുടെ വോട്ടുകൾ അവർ മോഷ്ടിച്ചു," പ്രിയങ്ക കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിന് ശക്തി പകരാനാണ് ഇവിടെ എത്തിയിരിക്കുന്നതെന്ന് മല്ലികാർജുൻ ഖർഗെ പറഞ്ഞു. "വോട്ട് നഷ്ടമായാൽ ജനങ്ങളുടെ ശക്തി നഷ്ടമാകും. ഭരണഘടനയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വോട്ട് കൊള്ള ചെയ്യുന്നവരെ പുറത്താക്കണം," അദ്ദേഹം ആവശ്യപ്പെട്ടു. ചോദ്യങ്ങൾക്ക് പാർലമെന്റിൽ പോലും കേന്ദ്രം മറുപടി നൽകുന്നില്ലെന്നും ഖർഗെ കുറ്റപ്പെടുത്തി. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിലെ യു.ഡി.എഫ്. വിജയം പ്രസംഗത്തിൽ എടുത്തുപറഞ്ഞ ഖർഗെ, സംസ്ഥാനത്തെ നേതാക്കളെ അഭിനന്ദിക്കുകയും ചെയ്തു.
In a major protest rally in New Delhi, the Congress party intensified its attack on the BJP and the Election Commission over alleged 'vote theft' and electoral manipulation. Top leaders, including Rahul Gandhi and Priyanka Gandhi, accused the Election Commission of working at the behest of the central government, asserting that the EC "belongs to India, not Modi."
Rahul Gandhi challenged Home Minister Amit Shah to debate the rigging allegations, claiming Shah "trembled" in Parliament when questioned. Priyanka Gandhi dared the BJP to contest a fair election using ballot papers, stating that they would "never win" without the EC's help, and accused the poll body of making every step of the electoral process suspicious. The party vows to continue its fight to protect the Constitution and voting rights.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."