ഹൃദയാഘാതം സംഭവിച്ച ഭർത്താവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ അപകടം; സഹായത്തിനായി കൈകൂപ്പി ഭാര്യ, കണ്ടില്ലെന്ന് നടിച്ച് വഴിയാത്രക്കാർ
ബെംഗളൂരു: ഹൃദയാഘാതം സംഭവിച്ച് മരണാസന്നനായ ഭർത്താവുമായി ബൈക്കിൽ ആശുപത്രികൾ കയറി ഇറങ്ങി യുവതി. യുവതിയോടും ഭർത്താവിനോടും വഴിയാത്രക്കാർ കാണിച്ച തികഞ്ഞ നിസ്സംഗത ബെംഗളൂരുവിൽ മനുഷ്യത്വം പരാജയപ്പെട്ടതിന്റെ വേദനിപ്പിക്കുന്ന കാഴ്ചയായി. വേദനകൊണ്ട് പുളഞ്ഞ് റോഡിൽ കിടന്ന ഭർത്താവിനരികിൽ കൈകൂപ്പി സഹായത്തിനായി യാചിച്ച ഭാര്യയെ അവഗണിച്ച് വാഹനങ്ങൾ ചീറിപ്പാഞ്ഞുപോയതോടെ 34-കാരനായ വെങ്കിട്ടരമണൻ മരണത്തിന് കീഴടങ്ങി.
ഗാരേജിൽ മെക്കാനിക്കായിരുന്ന വെങ്കിട്ടരമണന് പുലർച്ചെ 3.30-ഓടെയാണ് ബാലാജി നഗറിലെ വീട്ടിൽ വെച്ച് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. മുൻപ് ചെറിയ ഹൃദയാഘാതം വന്നിരുന്ന ഇദ്ദേഹത്തിന്റെ നില പെട്ടെന്ന് മോശമാവുകയായിരുന്നു.
അടിയന്തര മാർഗങ്ങളൊന്നുമില്ലാത്തതിനാൽ, ഭാര്യ തന്നെ ഓടിച്ച മോട്ടോർ സൈക്കിളിൽ ഇരുവരും ആശുപത്രിയിലേക്ക് തിരിച്ചു. ആദ്യം പോയ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറില്ലെന്ന് പറഞ്ഞ് മടക്കി അയച്ചു. തുടർന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തി ഇസിജി പരിശോധിച്ചപ്പോൾ നേരിയ ഹൃദയാഘാതം സംഭവിച്ചതായി കണ്ടെത്തി. എന്നാൽ, ഈ ആശുപത്രി അടിയന്തര ചികിത്സ നൽകാനോ ആംബുലൻസ് ഏർപ്പാടാക്കാനോ തയ്യാറായില്ലെന്നും, പകരം ജയനഗറിലെ ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസിലേക്ക് മാറ്റാൻ ഉപദേശിക്കുകയാണ് ചെയ്തതെന്നും കുടുംബം ആരോപിക്കുന്നു.
നിസ്സംഗതയുടെ മിനിറ്റുകൾ
വീണ്ടും ബൈക്കിൽ യാത്ര തിരിച്ച ദമ്പതികൾ വഴിയിൽ വെച്ച് ഒരു അപകടത്തിൽപ്പെട്ടു. വേദനയാൽ പുളഞ്ഞ് വെങ്കിട്ടരമണൻ റോഡിൽ വീണു. ഈ സമയം അദ്ദേഹത്തിന്റെ ഭാര്യ കാറുകൾ, ടെമ്പോ, മോട്ടോർ സൈക്കിൾ ഉൾപ്പെടെ കടന്നുപോയ എല്ലാ വാഹനങ്ങൾക്കും നേരെ കൈകൂപ്പി സഹായത്തിനായി യാചിച്ചു. എന്നാൽ, ഈ അപേക്ഷകളെല്ലാം വഴിയാത്രക്കാർ നിഷ്‌കരുണം തള്ളിക്കളയുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഓരോ തവണ നിഷേധിക്കപ്പെടുമ്പോഴും അവർ ഭർത്താവിനരികിലേക്ക് തിരികെ വരുന്നത് ആരെയും വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു.
വേദനാജനകമായ നിരവധി മിനിറ്റുകൾക്ക് ശേഷം ഒരു ക്യാബ് ഡ്രൈവർ വണ്ടി നിർത്തി വെങ്കിട്ടരമണനെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ, അവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
2020 ജനുവരിയിൽ വിവാഹിതനായ വെങ്കിട്ടരമണന് അഞ്ച് വയസ്സുള്ള മകനും 18 മാസം പ്രായമുള്ള മകളുമുണ്ട്. മറ്റ് അഞ്ച് മക്കൾ നേരത്തെ മരിച്ചുപോയ അദ്ദേഹത്തിന്റെ അമ്മയുടെ ഏക ആശ്രയമായിരുന്നു വെങ്കിട്ടരമണൻ.
roadside medical apathy exposed after accident while wife rushed heart attack husband to hospital, pleading ignored by passersby.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."