മൃതദേഹം സംസ്കരിച്ചതുമായി ബന്ധപ്പെട്ട് തർക്കം; ഛത്തീസ്ഗഡിൽ സംഘർഷം; രണ്ട് ക്രിസ്ത്യൻ പള്ളികൾ കത്തിച്ചു
റായ്പൂർ: ഛത്തിസ്ഗഡിലെ ബസ്തർ മേഖലയിലെ കാങ്കറിൽ മൃതദേഹം സംസ്കരിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ പൊലിസുകാരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ നിരവധി പേർക്കു പരുക്കേറ്റു. അക്രമികൾ രണ്ട് ക്രിസ്ത്യൻ പള്ളികൾ അഗ്നിക്കിരയാക്കുകയും നിരവധി വീടുകൾ തകർക്കുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണാധീതമായതോടെ പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. കാങ്കറിലെ അമബെഡയിലെ തേവ്ഡ വില്ലേജിൽ അമബെഡ സർപഞ്ച് ചരൻ റാം സാലാമിന്റെ പിതാവ് ചമ്ര റാമിന്റെ മൃതദേഹം ക്രിസ്തീയ ആചാരപ്രകാരം സംസ്കരിച്ചതിനെ ആദിവാസികളിൽ ഒരു വിഭാഗം എതിർത്തതാണ് സംഘർഷത്തിന് വഴിവച്ചത്. വടികളുമായെത്തിയ ഗോത്രവർഗക്കാർ സംസ്കാര ചടങ്ങിനെത്തിയവരെ അടിച്ചോടിച്ചതോടെ അവരും പ്രത്യാക്രമണം നടത്തി. ഇതിനിടെ, ഒരുകൂട്ടം ആളുകൾ സർപഞ്ചിൻ്റെ വീട് തകർക്കുകയും ഗ്രാമത്തിലെ പള്ളിക്ക് തീവയ്ക്കുകയും ചെയ്തു.
പിന്നാലെ മൂവായിരത്തിലധികം വരുന്ന സംഘം ആയുധങ്ങളുമായി അമബെഡയിലേക്ക് മാർച്ച് നടത്തുകയും മറ്റൊരു പള്ളി കത്തിക്കുകയും ചെയ്തു. പ്രദേശത്തെ മറ്റൊരു പള്ളികൂടി തകർക്കാൻ പോകുന്നതിനിടെ പൊലിസ് അക്രമികളെ ലാത്തിവീശി ഓടിക്കുകയായിരുന്നു. സംഭവത്തിൽ പരുക്കേറ്റ എ.എസ്.പി അന്തഗഡ് ആശിഷ് ബൻസോദ് അടക്കമുള്ള പൊലിസുകാരെയും മാധ്യമപ്രവർത്തകരെയും ഗ്രാമീണരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൃതദേഹം സംസ്‌കരിച്ചത് ദീർഘകാലമായി നിലനിൽക്കുന്ന ഗോത്ര ആചാരങ്ങളുടെയും ഭരണപരമായ മാനദണ്ഡങ്ങളുടെയും ലംഘനമാണെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്. ഭൂമി പ്രാദേശിക ദേവതയുടേതാണെന്നും പ്രദേശത്ത് ക്രിസ്ത്യൻ ശവസംസ്കാരം അനുവദിക്കില്ലെന്നും ഇവർ വാദിച്ചു. പെസ നിയമപ്രകാരം മൃതദേഹം പുറത്തെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയ സംഘം രണ്ട് ദിവസത്തോളമാണ് പ്രദേശത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് വ്യാഴാഴ്ച മൃതദേഹം പുറത്തെടുക്കാൻ ഉത്തരവിട്ടു. പിന്നാലെ, പൊലിസ് മൃതദേഹം പുറത്തെടുത്ത് റായ്പൂരിലേക്ക് മാറ്റി. സർപഞ്ച് ക്രിസ്ത്യൻ മതത്തിലേക്ക് മാറിയതായി ചില ഗ്രാമീണർ വിശ്വസിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിൻ്റെ പിതാവ് ഹിന്ദുവായി തുടരുകയായിരുന്നുവെന്ന് അഡീഷനൽ കലക്ടർ അഞ്ജോർ സിങ് പൈക്ര പറഞ്ഞു. ക്രിസ്ത്യൻ വിശ്വാസങ്ങൾക്കനുസൃതമായി സർപഞ്ച് അന്ത്യകർമങ്ങൾ നടത്തി. ഇത് ഗ്രാമീണരുടെ ശക്തമായ പ്രതിഷേധത്തിന് കാരണമായെന്നും സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്നും പൈക്ര വ്യക്തമാക്കി.
ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവരുടെ മൃതദേഹങ്ങൾ സർക്കാർ അനുമതിയില്ലാതെ ഗ്രാമങ്ങളിൽ സംസ്‌കരിക്കരുതെന്ന് ഹിന്ദുത്വർ കാംപയിൻ നടത്തിക്കൊണ്ടിരിക്കുന്നത് ഛത്തിസ്ഗഡിലുൾപ്പെടെ ശവസംസ്കാരവുമായി ബന്ധപ്പെട്ട് നിരവധി സംഘർഷങ്ങൾക്ക് കാരണമാവുന്നുണ്ട്.
a dispute over a cremation in bastar led to a violent clash, injuring many and resulting in arson at two churches and damage to several homes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."