അലിഗഡ് മുസ്‌ലിം സർവകലാശാലയിൽ അധ്യാപകൻ വെടിയേറ്റ് മരിച്ചു; കൃത്യം നടത്തിയത് മുഖംമൂടി ധരിച്ചെത്തിയവർ
അലിഗഡ്: അലിഗഡ് മുസ്‌ലിം സർവകലാശാല കാമ്പസിനുള്ളിൽ അധ്യാപകൻ വെടിയേറ്റ് മരിച്ചു. സർവകലാശാലയുടെ കീഴിലുള്ള എബികെ (ABK) ഹൈസ്കൂളിലെ അധ്യാപകനും എഎംയു മുൻ വിദ്യാർത്ഥിയുമായ റാവു ഡാനിഷ് അലി (43) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.
കഴിഞ്ഞ 11 വർഷമായി അലിഗഡ് മുസ്‌ലിം സർവകലാശാലയിൽ അധ്യാപകനായി സേവനമനുഷ്ഠിക്കുകയായിരുന്നു ഡാനിഷ്. രാത്രി അത്താഴത്തിന് ശേഷം രണ്ട് സഹപ്രവർത്തകർക്കൊപ്പം പതിവ് സായാഹ്ന നടത്തത്തിനായി ഇറങ്ങിയതായിരുന്നു അദ്ദേഹം. രാത്രി 8.50 ഓടെ മൗലാന ആസാദ് ലൈബ്രറിക്ക് പിന്നിലെ കാന്റീനിന് സമീപം എത്തിയപ്പോൾ ഇരുചക്രവാഹനത്തിലെത്തിയ മുഖംമൂടി ധരിച്ച രണ്ടുപേർ ഇവരെ തടഞ്ഞുനിർത്തി.
ഇതിനുപിന്നാലെ യാതൊരു പ്രകോപനവുമില്ലാതെ അക്രമികൾ ഡാനിഷിന് നേരെ വെടിയുതിർക്കുകയായിരുന്നു. തലയിൽ ഉൾപ്പെടെ മൂന്ന് തവണയാണ് ഡാനിഷിന് വെടിയേറ്റത്. കൃത്യം നിർവഹിച്ച ശേഷം അക്രമികൾ അതിവേഗം ബൈക്കിൽ രക്ഷപ്പെട്ടു. വെടിയേറ്റ് വീണ ഡാനിഷിനെ ഉടൻ തന്നെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
സംഭവം നടന്നയുടനെ സീനിയർ പോലീസ് സൂപ്രണ്ട് നീരജ് ജാദോണിന്റെ നേതൃത്വത്തിലുള്ള വൻ പൊലിസ് സംഘം സ്ഥലത്തെത്തി. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും കാമ്പസിൽ പരിശോധന നടത്തി. അക്രമികളെ തിരിച്ചറിയുന്നതിനായി കാമ്പസിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും എല്ലാ വശങ്ങളും പരിശോധിക്കുമെന്നും പൊലിസ് അറിയിച്ചു.
അധ്യാപകന്റെ കൊലപാതക വാർത്ത കാമ്പസിനുള്ളിൽ വലിയ പ്രതിഷേധത്തിനും ഭീതിക്കും കാരണമായിട്ടുണ്ട്. സർവകലാശാലാ പ്രോക്ടർ മുഹമ്മദ് വസീം അലി സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കാമ്പസിൽ പൊലിസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രിയപ്പെട്ട അധ്യാപകന്റെ അപ്രതീക്ഷിത വേർപാടിൽ വിദ്യാർത്ഥികളും സഹപ്രവർത്തകരും വലിയ ആഘാതത്തിലാണ്. അക്രമികളെ ഉടൻ പിടികൂടണമെന്നും കാമ്പസിലെ സുരക്ഷ കർശനമാക്കണമെന്നും ആവശ്യപ്പെട്ട് അധ്യാപക സംഘടനകളും വിദ്യാർത്ഥികളും രംഗത്തെത്തിയിട്ടുണ്ട്.
a professor at aligarh muslim university was shot dead after masked attackers opened fire on campus. the incident triggered panic among students and staff as police rushed to the spot sealed entry points and launched a manhunt. authorities said investigations are underway to identify motives suspects and security lapses while classes were suspended and condolences poured in nationwide media attention.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."