യെഹലങ്ക കുടിയൊഴിപ്പിക്കല്‍; നിര്‍ണായക യോഗം വിളിച്ച് കര്‍ണാടക സര്‍ക്കാര്‍
ബെംഗളുരു: യെലഹങ്കയിലെ കുടിയൊഴിപ്പിക്കലില്‍ നിര്‍ണായക യോഗം ചേര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ നാളെ വൈകീട്ടാണ് യോഗം നിശ്ചയിച്ചിട്ടുള്ളത്. എ.ഐ.സി.സി നിര്‍ദേശ പ്രകാരമാണ് സര്‍ക്കാര്‍ നീക്കം.
അനധികൃത കുടിയേറ്റം ആരോപിച്ച് ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്ത് നടത്തിയ പൊളിക്കലില്‍ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലാണ്. രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് കര്‍ണാടക സര്‍ക്കാരിനെതിരെ ഉയരുന്നത്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ രാജ്യത്തെ വിവിധയിടങ്ങളില്‍ ബിജെപി സര്‍ക്കാര്‍ നടത്തുന്ന ബുള്‍ഡോസര്‍ രാജിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര കക്ഷികള്‍ വലിയ പ്രതിഷേധം നടത്തുന്നതിനിടെയാണ് കര്‍ണാകയിലും സമാന കുടിയൊഴിപ്പിക്കല്‍ നടന്നത്. ഇത് മുന്നണിക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
അതിനിടെ കുടിയൊഴിപ്പിക്കല്‍ നടന്ന കോഗിലു ക്രോസ്, ഭവന-ന്യൂനപക്ഷ മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ സന്ദര്‍ശിച്ചു. ഇടക്കാല പുനരധിവാസം നടപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച തീരുമാനം നാളെ നടക്കുന്ന ചര്‍ച്ചയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ ശനിയാഴ്ചയാണ് അഞ്ച് ഏക്കർ സർക്കാർ ഭൂമി തിരിച്ചുപിടിക്കുന്നതിന് വേണ്ടി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി യെഹലങ്ക കോഗിലു, ഫഖീർ കോളനിയിലെയും വസീം ലേ ഔട്ടിലേയും 300ൽ അധികം ചേരി വീടുകൾ മുന്നറിയിപ്പ് കൂടാതെ പൊളിച്ചു മാറ്റിയത്. ഈ ഇടിച്ചു നിരത്തലിൽ മാർഗനിർദ്ദേശങ്ങൾ പാലിക്കുകയോ മാനുഷിക പരിഗണന നൽകുകയോ ചെയ്തിരുന്നില്ല. പുലർച്ചെ ചേരി വീടുകൾ ജെസിബി ഉപയോഗിച്ചുകൊണ്ട് നീക്കം ചെയ്യുകയും വൈകുന്നേരം ബുൾഡോസർ ഉപയോഗിച്ച് മുഴുവൻ പ്രദേശവും പൊളിച്ചു മാറ്റുകയായിരുന്നു.
പിന്നാലെ സർക്കാർ നടപടിയിൽ കർണാടക പ്രദേശ് കമ്മിറ്റിയോട് വിശദീകരണം തേടി കോൺഗ്രസ് കേന്ദ്ര നേതൃത്വം രംഗത്തെത്തി. കോൺഗ്രസ് ബുൾഡോസർ രാഷ്ട്രീയം കളിക്കുന്നുവെന്ന് വിമർശനം ഉയർന്ന സാഹചര്യത്തിലാണ് എഐസിസിയുടെ ഈ നടപടി. കയ്യേറ്റം ഒഴിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ വിശദീകരണം.
Karnataka government to hold a crucial meeting regarding the eviction in Yelahanka. The meeting, led by Chief Minister Siddaramaiah, is scheduled for tomorrow evening.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."