വ്യാജ ഉൽപ്പന്നങ്ങൾ വിറ്റു; രണ്ട് പ്രമുഖ വ്യാപാര സ്ഥാപനങ്ങൾ പൂട്ടിച്ച് കുവൈത്ത് വാണിജ്യ മന്ത്രാലയം
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ പതിപ്പുകൾ വിറ്റഴിച്ചിരുന്ന രണ്ട് വ്യാപാര സ്ഥാപനങ്ങൾ പൂട്ടിച്ച് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം. അഹ്മദി, ഹവല്ലി ഗവർണറേറ്റുകളിൽ മന്ത്രാലയം നടത്തിയ മിന്നൽ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. പരിശോധനയിൽ 1,145 വ്യാജ ഉൽപ്പന്നങ്ങൾ അധികൃതർ പിടിച്ചെടുത്തു.
അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിലുള്ള സ്ത്രീകളുടെ ഹാൻഡ്ബാഗുകൾ, ഷൂസുകൾ, വാച്ചുകൾ, ആഭരണങ്ങൾ, മറ്റ് ആക്‌സസറികൾ എന്നിവയാണ് പിടിച്ചെടുത്തതെന്ന് വാണിജ്യ നിയന്ത്രണ വകുപ്പ് ഡയറക്ടർ ഫൈസൽ അൽ-അൻസാരി അറിയിച്ചു. അഹ്മദിയിൽ നിന്ന് 880 ഇനങ്ങളും ഹവല്ലിയിൽ നിന്ന് 265 ഇനങ്ങളുമാണ് കണ്ടെടുത്തത്.
നിയമവിരുദ്ധമായി പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങളും മന്ത്രാലയം ഉടനടി അടപ്പിച്ചു. പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടുകയും തുടർ നിയമനടപടികൾക്കായി കേസ് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു. വിപണിയിലെ ക്രമക്കേടുകൾ തടയുന്നതിനും ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നതിനും മന്ത്രാലയത്തിന്റെ പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് അൽ-അൻസാരി വ്യക്തമാക്കി.
ഉപഭോക്താക്കൾ വഞ്ചിക്കപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക മാർഗങ്ങൾ വഴി മന്ത്രാലയത്തെ അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
kuwait’s ministry of commerce ordered the closure of two prominent commercial establishments for selling counterfeit products. the action followed strict inspections and consumer complaints, reinforcing the government’s commitment to protect buyers, ensure fair trade practices, and curb illegal commercial activities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."