ഇറ്റലിയിൽ കേബിൾ കാർ അപകടം: നാലുപേർക്ക് പരുക്ക്, നൂറോളം പേരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി; ഒഴിവായത് വൻ ദുരന്തം
റോം: ഇറ്റലിയിലെ മകുഗ്നാഗയിലുണ്ടായ കേബിൾ കാർ അപകടത്തിൽ നാലുപേർക്ക് പരുക്ക്. ചൊവ്വാഴ്ച മോണ്ടെ മോറോ പർവതനിരയിലെ കേബിൾ കാർ സിസ്റ്റത്തിലാണ് അപകടമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തുടർന്ന് മലമുകളിൽ കുടുങ്ങിപ്പോയ നൂറോളം വിനോദസഞ്ചാരികളെ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,800 മീറ്റർ ഉയരത്തിലുള്ള സ്റ്റേഷനിലേക്ക് എത്തിയ കേബിൾ കാറുകളിലൊന്ന് വേഗത കുറയ്ക്കാൻ സാധിക്കാതെ സുരക്ഷാ ഭിത്തിയിൽ ഇടിക്കുകയായിരുന്നു. കേബിൾ കാറിന്റെ രണ്ട് കാബിനുകൾ നിയന്ത്രണം വിട്ട് മുകളിലെയും താഴെയും ഉള്ള സ്റ്റേഷനുകളിൽ പോയി ഇടിക്കുകയായിരുന്നുവെന്ന് ഇറ്റാലിയൻ ഫയർ സർവിസ് വ്യക്തമാക്കി.
മുകളിലെ കാബിനിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർക്കും താഴെ സ്റ്റേഷനിലുണ്ടായിരുന്ന ഓപ്പറേറ്റർക്കുമാണ് പരുക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
അപകടത്തെത്തുടർന്ന് കേബിൾ കാർ സംവിധാനം നിലച്ചതോടെ കുട്ടികളും വിദേശികളും അടങ്ങുന്ന വലിയൊരു സംഘം മലമുകളിൽ കുടുങ്ങി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷാപ്രവർത്തകർ ഇവരെ താഴെയെത്തിച്ചത്.
ആശങ്ക വർധിക്കുന്നു
1962-ലാണ് ഈ കേബിൾ കാർ സംവിധാനം നിർമ്മിച്ചത്. മാത്രമല്ല, രണ്ട് വർഷം മുൻപ് ഏകദേശം 2 ദശലക്ഷം യൂറോ ചെലവഴിച്ച് ഇവിടം നവീകരിച്ചിരുന്നു. എന്നിട്ടും ഇത്തരമൊരു അപകടം ഉണ്ടായത് വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയായി സമീപത്തെ സ്കീയിംഗ് കേന്ദ്രങ്ങളെല്ലാം താൽക്കാലികമായി അടച്ചു.
ഇറ്റലിയിൽ കേബിൾ കാർ അപകടങ്ങൾ തുടർച്ചയാകുന്നത് ആശങ്ക വർധിപ്പിക്കുന്നു. കഴിഞ്ഞ ഏപ്രിലിൽ നേപ്പിൾസിന് സമീപമുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചിരുന്നു. കൂടാതെ, 2021-ൽ മാഗിയോർ തടാകത്തിന് സമീപമുണ്ടായ അപകടത്തിൽ 14 പേർക്ക് ജീവൻ നഷ്ടമായിരുന്നു.
A cable car accident in Macugnaga, Italy, injured four people and stranded around 100 tourists on the mountain. The incident occurred due to a technical fault, causing the cabin to crash into protective barriers at excessive speed. Rescue teams, including helicopters, were deployed to evacuate the stranded passengers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."