ബി.ജെ.പിക്ക് തിരിച്ചടിയായി പാളയത്തിൽപട; ഉണ്ണി മുകുന്ദൻ പരിഗണനയിൽ, സന്നദ്ധത അറിയിച്ച് നഗരസഭാ മുൻ ചെയർപേഴ്സനും
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സെലബ്രിറ്റികളെ തപ്പുന്ന തിരക്കിലാണ് ബി.ജെ.പി. എൻ.ഡി.എ എ ക്ലാസ് മണ്ഡലമായി കാണുന്ന പാലക്കാട് നിയമസഭാ മണ്ഡലം സിനിമാ താരം ഉണ്ണി മുകുന്ദൻ അടക്കമുള്ള പ്രമുഖരെ ഇറക്കി പിടിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് തിരിച്ചടിയായി പാളയത്തിൽ പട. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ പാലക്കാട് നിന്നുള്ളവരെ തന്നെ പരിഗണിക്കണമെന്നാണ് ബി.ജെ.പിക്കുള്ളിൽ നിന്നുള്ള ആവശ്യം.
മറ്റു നേതാക്കളെയോ സെലബ്രിറ്റികളെയോ പരിഗണിക്കരുതെന്നും പാലക്കാട്ടെ ഒരു വിഭാഗം ബി.ജെ.പി നേതാക്കൾ നേതൃത്വത്തോട് ആവശ്യപ്പെട്ടു. നടൻ ഉണ്ണി മുകുന്ദനെ സ്ഥാനാർഥിയാക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് നേതാക്കളുടെ ആവശ്യം. ഉണ്ണി ബി.ജെ.പി നിലപാടുകളെ പലപ്പോഴും പരസ്യമായി പിന്തുണയ്ക്കുന്നയാളാണ്. ഇതു മൂലം ഉണ്ണിയോട് പാർട്ടി അനുഭാവികൾക്കുള്ള താൽപര്യവും ഗുണകരമാകുമെന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഉണ്ണിയെ പരിഗണിക്കുന്നത്.
അതേസമയം, മണ്ഡലത്തിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് പാലക്കാട് മുനിസിപ്പാലിറ്റി മുൻ ചെയർപേഴ്‌സൺ പ്രമീള ശശിധരനും രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങൾക്ക് വേണ്ടിയാണ് മത്സരിക്കാനുള്ള തീരുമാനമെന്നും ആർ.എസ്.എസിന്റെയും ബി.ജെ.പി പ്രവർത്തകരുടെയും പിന്തുണ തനിക്കുണ്ടെന്നും പ്രമീള പറഞ്ഞു. ബി.ജെ.പി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവനെ മത്സരിപ്പിക്കണമെന്നും ഒരു വിഭാഗം ആവശ്യമുന്നയിക്കുന്നുണ്ട്. പ്രമീളയ്ക്കും ജില്ലാ അധ്യക്ഷൻ പ്രശാന്തിനും വേണ്ടി പ്രവർത്തകർ പരസ്യമായി രംഗത്തുവന്നാൽ ഭിന്നത വീണ്ടും രൂക്ഷമാകും. തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ തീരുമാനിക്കുന്നതിന് മുന്നോടിയായി ബി.ജെ.പി ഒരു സർവേ നടത്തിയിരുന്നു. സർവേയിൽ ഉണ്ണി മുകുന്ദനും മേജർ രവിക്കും ആർ. ശ്രീലേഖയ്ക്കുമെല്ലാം മുൻഗണന ലഭിച്ചിരുന്നു. ഇതിനിടെയാണ് ജില്ലയിലുള്ളവരെ തന്നെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം ഉയരുന്നത്.
മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ എന്നിവരുടെ പേരുകളും ഉയർന്നുവരുന്നുണ്ടെങ്കിലും രണ്ടുപേർക്കും പാലക്കാട്ടേക്ക് വരാൻ താൽപര്യമില്ലെന്നാണ് അറിയുന്നത്. ശോഭാ സുരേന്ദ്രൻ പാലക്കാട്ടേക്ക് വരാനുള്ള താൽപര്യക്കുറവ് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. കൃഷ്ണകുമാർ പക്ഷം പാലംവലിക്കുമെന്ന ഭയമാണ് ശോഭയുടെ താൽപര്യക്കുറവിന് കാരണം.
with assembly elections nearing, the bjp’s effort to field celebrities in palakkad has faced internal resistance, with party members demanding a local candidate instead.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."