എ.ഐ: യു.എ.ഇ ഇന്ത്യയിൽ എട്ട് എക്സാഫ്ലോപ്സ് വമ്പൻ സൂപർ കംപ്യൂട്ടർ സ്ഥാപിക്കും
അബൂദബി/ന്യൂഡൽഹി: നിർമിത ബുദ്ധി മേഖലയിൽ അതി ബൃഹദ് പദ്ധതി ഇന്ത്യയിൽ സ്ഥാപിക്കാനൊരുങ്ങി യുനൈറ്റഡ് അറബ് എമിറേറ്റ്സ്. അബൂദബി ആസ്ഥാനമായ പ്രമുഖ സാങ്കേതിക വിദ്യാ ഗ്രൂപ് ജി42, സെറിബ്രാസ് എന്നിവ ചേർന്ന് മുഹമ്മദ് ബിൻ സായിദ് യൂനിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്ത്യയുടെ സി-ഡാക് എന്നിവയുമായി സഹകരിച്ചുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. ഇന്ത്യയുടെ നിർമിത ബുദ്ധി (എ.ഐ) മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് കൊണ്ടാണ് എട്ട് എക്സാ ഫ്ലോപ്സ് (8 exaflops) ശേഷിയുള്ള വമ്പൻ സൂപർ കംപ്യൂട്ടർ ഇന്ത്യയിൽ സ്ഥാപിക്കാൻ യു.എ.ഇ തയാറെടുക്കുന്നത്.
ന്യൂഡൽഹിയിൽ നടന്ന എ.ഐ ഇംപാക്ട് സമ്മിറ്റ് 2026ന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം. സങ്കീർണമായ എ.ഐ മോഡലുകൾ പരിശീലിപ്പിക്കുന്നതിനും ആരോഗ്യ പരിരക്ഷ, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നൂതനമായ മാറ്റങ്ങൾ കൊണ്ടുവരാനും ഇത് സഹായിക്കും. ദേശീയതലത്തിൽ എ.ഐ ശേഷി വർധിപ്പിക്കുന്നത് രാജ്യത്തിന്റെ മത്സരക്ഷമതയ്ക്ക് അത്യാവശ്യമാണെന്ന് ജി42 ഇന്ത്യ സി.ഇ.ഒ മനു ജെയിൻ പറഞ്ഞു. ജി42ഉം മുഹമ്മദ് ബിൻ സായിദ് യൂനിവേഴ്സിറ്റിയും ചേർന്ന് ഇതിനകം തന്നെ 87 ബില്യൺ പരാമീറ്ററുകളുള്ള 'നന്ദ' എന്ന ഹിന്ദി-ഇംഗ്ലിഷ് ലാർജ് ലാംഗ്വേജ് മോഡൽ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ എത്തുന്ന സൂപർ കംപ്യൂട്ടർ പദ്ധതി ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള സാങ്കേതിക നയതന്ത്ര ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. സ്വന്തം അതിർത്തിക്കുള്ളിൽ തന്നെ എ.ഐ സാങ്കേതിക വിദ്യകൾ നിർമിക്കാനും വിന്യസിക്കാനുമുള്ള ഇന്ത്യയുടെ പ്രാപ്തി ഈ പദ്ധതിയിലൂടെ കൂടുതൽ ശക്തമാകും.
ഇന്ത്യയുടെ ആഭ്യന്തര എ.ഐ വികസനത്തിന് വൻ കരുത്തുപകരുന്ന ഈ സൂപർ കംപ്യൂട്ടർ പൂർണമായും ഇന്ത്യയുടെ നിയന്ത്രണത്തിലായിരിക്കും പ്രവർത്തിക്കുക. ഡാറ്റാ സുരക്ഷയും പരമാധികാരവും ഉറപ്പാക്കി ഇന്ത്യയിൽ തന്നെയായിരിക്കും ഈ സംവിധാനം ഒരുക്കുക. ഇന്ത്യ എ.ഐ മിഷന്റെ കീഴിലുള്ള പ്രധാന ആസ്തിയായി മാറുന്ന ഈ സൂപർ കംപ്യൂട്ടർ രാജ്യത്തെ ഗവേഷകർക്കും സ്റ്റാർട്ടപ്പുകൾക്കും ചെറുകിട വ്യവസായങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും ഒരുപോലെ പ്രയോജനപ്പെടും.
Summary : The UAE is set to launch a revolutionary Artificial Intelligence project in India by establishing a massive 8-exaflops supercomputer. This announcement was made during the AI Impact Summit 2026 held in New Delhi, marking a significant milestone in the technological diplomacy between the two nations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."