അച്ഛാ, അമ്മേ... നിങ്ങളുടെ മകൾ തോറ്റുപോയി; ആത്മഹത്യാക്കുറിപ്പിൽ ഉള്ളുലയ്ക്കുന്ന വാക്കുകൾ; അധ്യാപികയുടെ ആത്മഹത്യയിൽ പീഡനാരോപണവുമായി കുടുംബം
പട്‌ന: ബിഹാറിലെ വൈശാലി ജില്ലയിൽ സർക്കാർ സ്കൂൾ അധ്യാപികയെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സെഹാൻ ഗ്രാമത്തിൽ താമസിച്ചിരുന്ന പ്രിയ ഭാരതി (30) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മരണവിവരത്തിനൊപ്പം പുറത്തുവന്ന പ്രിയയുടെ ആത്മഹത്യാക്കുറിപ്പ് വായനക്കാരുടെ കണ്ണ് നനയ്ക്കുന്നതാണ്.
ആത്മഹത്യാക്കുറിപ്പിലെ വികാരനിർഭരമായ വരികൾ:
തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും അസുഖം മൂലമുള്ള മടുപ്പാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതെന്നും പ്രിയ കുറിപ്പിൽ പറയുന്നുണ്ടെങ്കിലും അതിലെ നിർദ്ദേശങ്ങൾ ഏറെ ദാരുണമാണ്.
തന്റെ അന്ത്യകർമ്മങ്ങൾ ഭർത്താവല്ല, മറിച്ച് മൂന്നുമാസം മാത്രം പ്രായമുള്ള മകൾ ചെയ്യണമെന്നും ചിതയ്ക്ക് അവൾ തീകൊളുത്തണമെന്നും പ്രിയ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.താൻ വാങ്ങിയ 5.5 ലിറ്റർ പാലിന്റെ പണം നൽകാനുണ്ട്. അത് തന്റെ പഴ്‌സിൽ നിന്ന് എടുത്തു നൽകണമെന്ന് കുറിപ്പിൽ പ്രത്യേകം ഓർമ്മിപ്പിക്കുന്നു.ജന്മനാടായ റസൂൽപുരിലേക്ക് മൃതദേഹം കൊണ്ടുപോകരുത് എന്നും താമസിക്കുന്ന സ്ഥലത്ത് തന്നെ സംസ്കരിക്കണമെന്നും കുറിപ്പിലുണ്ട്.തന്റെ മൊബൈൽ ഫോൺ ഭർത്താവിന് നൽകണം. അതിൽ ചില സന്ദേശങ്ങളും ഓഡിയോകളും വീഡിയോകളുമുണ്ടെന്നും അതിന്റെ പാസ്‌വേഡ് ഭർത്താവിന് അറിയാമെന്നും പ്രിയ എഴുതിയിട്ടുണ്ട്.
കുടുംബത്തിന്റെ ആരോപണം:
അമ്മയോടും അച്ഛനോടും "നിങ്ങളുടെ മകൾ തോറ്റുപോയി" എന്ന് മാപ്പുചോദിച്ചാണ് പ്രിയ കുറിപ്പ് അവസാനിപ്പിക്കുന്നത്. എന്നാൽ, പ്രിയ ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തിന് ഇരയായിരുന്നുവെന്ന് പ്രിയയുടെ കുടുംബം ആരോപിക്കുന്നു. ഇക്കാര്യം പ്രിയ മുൻപ് തങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു.
മരണത്തിൽ നിലവിൽ കുടുംബം ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. എങ്കിലും സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രിയയുടെ മൊബൈൽ ഫോണിലെ വിവരങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദങ്ങൾ അനുഭവപ്പെടുമ്പോൾ വിദഗ്ധരുടെ സഹായം തേടുക. സംസ്ഥാന സർക്കാരിന്റെ ഹെൽപ്പ് ലൈൻ (ദിശ): 1056
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."