കേന്ദ്ര ബജറ്റ്; കേരളത്തിലെ ഐ.ടി ഹബായ കൊച്ചിയെ പൂർണമായും തഴഞ്ഞു
കൊച്ചി: കേരളത്തിലെ ഐ.ടി ഹബായ കൊച്ചിയെ പൂർണമായും തഴഞ്ഞ് കേന്ദ്ര ബജറ്റ്. യാതൊരു വിധ പ്രതീക്ഷകൾ പോലും കൊച്ചിയിലെയോ കേരളത്തിലെ ഐ.ടി മേഖലയ്ക്കോ നൽകിയിട്ടില്ല. സംസ്ഥാന സർക്കാർ വിവിധസമയങ്ങളിലായി കൊച്ചിക്കും ഐ.ടി മേഖലക്കും പല പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ടെങ്കിലും പേരിനുപോലും കേന്ദ്ര ബജറ്റിൽ കൊച്ചി കടന്നുകൂടിയിട്ടില്ല.
ഐ.ടി മേഖല എന്ന നിലയിൽ ബംഗളൂരുവിന് ഒപ്പം എത്താൻ മത്സരിക്കുകയാണ് കേരളത്തിലെ ഐ.ടി വ്യവസായവും. എന്നാൽ യാതൊരു വിധ പരിഗണനയും ഉണ്ടായില്ലെന്നതാണ് വസ്തുത. സംസ്ഥാന ബജറ്റിൽ ഇൻഫോ പാർക്കിന് 21.60 കോടി രൂപയാണ് വകയിരുത്തിയത്. ഐ.ടി മേഖലയിൽ പുതുതായി ആരംഭിക്കുന്ന കേരള എ.ഐ മിഷൻ, സെമികോൺ കേരള, എമർജിങ് ടെക്നോളജീസ് മിഷൻ, ഫ്യൂച്ചർ കോർപറേഷൻ എന്നീ നാലു പരിപാടികളുടെ ഗുണവും കൊച്ചിക്ക് ലഭിക്കും. സേഫ് ടെക് എന്ന പദ്ധതിയും പുതിയ ഐ.ടി നയത്തിന്റെ ഭാഗമായുണ്ടാവും. ഇതിനായി 22 കോടി രൂപയാണ് സംസ്ഥാന സർക്കാർ വകയിരുത്തിയിരിക്കുന്നത്. സ്റ്റാർട്ട്അപ് രംഗത്ത് മുതിർന്ന പൗരന്മാരെ സജീവ സംരംഭകരാക്കുക എന്ന ലക്ഷ്യത്തോടെ ‘ന്യൂ ഇന്നിങ്സ്’ എന്ന പദ്ധതിക്കും സംസ്ഥാന ബജറ്റിൽ 4 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
എന്നാൽ, സംസ്ഥാന തലത്തിൽ നടക്കുന്ന ഈ നീക്കങ്ങൾക്കൊപ്പവും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുള്ള അവഗണന കേരളത്തിന്റെ ഐ.ടി മേഖലയ്ക്ക് വലിയ തിരിച്ചടിയാണെന്ന വിലയിരുത്തലാണ് ഉയരുന്നത്. കൊച്ചിയെ രാജ്യത്തെ മുൻനിര ഐ.ടി നഗരങ്ങളിലൊന്നാക്കി മാറ്റണമെന്ന ദീർഘകാല ലക്ഷ്യത്തിന് കേന്ദ്ര പിന്തുണ ഏറെ അകലെയാണെന്ന വസ്തുത പുതിയ ബജറ്റോടെ വീണ്ടും പരസ്യമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."