അസം ബി.ജെ.പിയുടെ വിദ്വേഷ വിഡിയോ: പ്രതിഷേധത്തിനൊടുവിൽ എ.ടി സെല്ല് മേധാവിയെ ബലിയാടാക്കി; വിഡിയോ അപ്ലോഡ് ചെയ്തയാൾക്കെതിരേ കേസെടുത്തു
ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ മുസ്ലിംകൾക്ക് നേരെ വെടിയുതിർക്കുന്ന വിഡിയോക്കെതിരേ രാജ്യവ്യാപക പ്രതിഷേധം ഉയരുകയും കേസ് സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുകയും ചെയ്യുന്നതിനിടെ, സോഷ്യൽ മീഡിയ കോ കൺവീനർ റോൺ വികാസ് ഗൗരവിനെ ബലിയാടാക്കി പാർട്ടി. ബി.ജെ.പി നടത്തിയ ആഭ്യന്തര പരിശോധനയിൽ റോൺ വികാസ് ഗൗരവാണ് വിഡിയോ അപ്‌ലോഡ് ചെയ്തതെന്ന് വ്യക്തമായതോടെ ഇയാളെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു. ഐടി സെല്ലിലെ വീഴ്ചയാണ് വീഡിയോ പങ്കുവെക്കാൻ ഇടയാക്കിയതെന്നാണ് പാർട്ടിയുടെ വിശദീകരണം.
പിന്നാലെ ഇയാൾക്കെതിരേ കേസെടുക്കുകയും ചെയ്തു. വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ നൽകിയ പരാതിയിൽ ദിസ്പൂർ പോലീസ് കേസെടുത്തതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചു. തന്റെ ഭാഗം ന്യായീകരിച്ച മുഖ്യമന്ത്രി, താൻ അസമിലെ മുസ്ലിംകൾക്ക് എതിരല്ലെന്നും മറിച്ച് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കും 'മിയ' മുസ്ലിംകൾക്കും മാത്രമാണ് എതിരെന്നും അവകാശപ്പെട്ടു. ജയിലിൽ പോകാൻ ഭയമില്ലെന്നും തന്റെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിമന്ത ബിശ്വ ശർമ്മ മുസ്ലിംകൾക്കെതിരേ തോക്ക് ചൂണ്ടി നിൽക്കുന്ന ദൃശ്യങ്ങളടങ്ങിയ വിഡിയോ ഈ മാസം ഏഴിനാണ് ബി.ജെ.പി അസം ഘടകത്തിന്റെ ഔദ്യോഗിക പേജിൽ പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി മലേഷ്യ സന്ദർശിച്ചുകൊണ്ടിരിക്കെയാണ് വിഡിയോ പുറത്തുവന്നത്. പ്രതിഷേധത്തെത്തുടർന്ന് മണിക്കൂറുകൾക്കകം വിഡിയോ നീക്കിയിരുന്നു. ഇതിനിടെയാണ് വിഷയത്തിൽ നിരവധി ഹരജികൾ സുപ്രിംകോടതിയിലെത്തിയതും പൊലിസിൽ പരാതിയെത്തുകയും ചെയ്തത്. മുമ്പും അസം ഘടകം ബി.ജെ.പിയുടെ സോഷ്യൽമീഡിയാ അക്കൗണ്ടിൽ പ്രകോപനപരമായ വിഡിയോകളിൽ പോസ്റ്റ് ചെയ്തിരുന്നു.
മുഖ്യമന്ത്രിക്കെതിരെ മുൻ അസം ഡിജിപി ഹരേകൃഷ്ണ ഡേക്ക, ഡോ. ഹിരേൻ ഗൊഹെയ്ൻ തുടങ്ങിയ പ്രമുഖർ ഉൾപ്പെട്ട സംഘമാണ് സുപ്രിം കോടതിയെ സമീപിച്ചത്. ഹിമന്ത ബിശ്വ ശർമ്മയുടെ പ്രസംഗങ്ങൾ മുസ്ലിം സമുദായത്തെ സാമൂഹികമായും സാമ്പത്തികമായും ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുന്നതാണെന്ന് ഹർജിയിൽ പറയുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹർജി അടിയന്തരമായി പരിഗണിക്കാൻ സമ്മതിച്ചിട്ടുണ്ട്. സിപിഎം, സിപിഐ പാർട്ടികളും സമാനമായ ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.
Assam Chief Minister Himanta Biswa Sarma, on Wednesday, said that the police have registered a case based on a complaint by Congress leaders over a controversial video featuring him, which was uploaded and later deleted by the state BJP.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."