സച്ചിന്റെ വാങ്കഡെ ആർപ്പ് വിളിച്ചത് ഒരൊറ്റ പേര്; കോഹ്‌ലിക്കൊപ്പം റെക്കോർഡ് നേട്ടവുമായി ബാറ്റിംഗ് വെടിക്കെട്ട് തീർത്ത് സഞ്ജു സാംസൺ
മുംബൈ: ഇംഗ്ലണ്ടിനെതിരെയുള്ള ഐസിസി പുരുഷ ടി20 ലോകകപ്പ് സെമി പോരാട്ടത്തിൽ ഇന്ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം ആർപ്പ് വിളിച്ചത് ഒരൊറ്റ പേര്... സഞ്ജു സാംസൺ. മലയാളിക്ക് അഭിമാനിക്കാൻ ഇതിൽക്കൂടുതൽ എന്തുവേണമെന്ന് തോന്നിക്കുന്ന നിമിഷങ്ങളാണ് സഞ്ജു ഇന്ന് നൽകിയത്. വെറും 42 പന്തിൽ നിന്ന് 89 റൺസ് നേടിയ വെടിക്കെട്ട് ബാറ്റിങ്ങാണ് സഞ്ജു നയിച്ചത്. സെഞ്ച്വറിക്ക് അരികിൽ വീണപ്പോഴും തല ഉയർത്തി തന്നെയാണ് മലയാളികളുടെ 'ചേട്ടൻ' മടങ്ങിയത്. ഒരു റെക്കോർഡ് നേട്ടം കൂടി സ്വന്തം പേരിൽ എഴുതി ചേർത്താണ് ഈ ദിനം സഞ്ജു സാംസൺ അടയാളപ്പെടുത്തിയത്.
ടി20 ലോകകപ്പിന്റെ നോക്കൗട്ട് മത്സരത്തിൽ ഒരു ഇന്ത്യൻ ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന വിരാട് കോഹ്‌ലിയുടെ റെക്കോർഡിന് ഒപ്പമെത്തിയാണ് സഞ്ജു ചരിത്രം സൃഷ്ട്ടിച്ചത്. 2016 ടി20 ലോകകപ്പിന്റെ രണ്ടാം സെമിഫൈനലിൽ വെസ്റ്റ് ഇൻഡീസിനെതിരെ 47 പന്തിൽ നിന്ന് 89 റൺസ് നേടിയാണ് കോഹ്‌ലി അന്ന് റെക്കോർഡ് ഇട്ടത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് കോഹ്‌ലി നേട്ടം കുറിച്ചത് എങ്കിൽ അതേ സ്റ്റേഡിയത്തിൽ വെച്ച് തന്നെയാണ് സഞ്ജുവും ആ നേട്ടത്തിന് ഒപ്പം തന്റെ പേരും കൂടി എഴുതി ചേർത്തത്.
31 കാരനായ സഞ്ജു സാംസൺ 8 ഫോറുകളും 7 സിക്സറുകളും നേടിയാണ് 89 റൺസ് നേടിയത്. 16 റൺസെടുത്ത് നിൽക്കുമ്പോൾ ലഭിച്ച ക്യാച്ച് ഇംഗ്ലീഷ് ക്യാപ്റ്റൻ ബ്രൂക്ക് കൈവിട്ടത് വലിയ നഷ്ടമായി എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു പിന്നീട് ഉണ്ടായത്. ഒടുവിൽ, 14-ാം ഓവറിലെ ആദ്യ പന്തിൽ വിൽ ജാക്സ് ആണ് ഒരു ക്യാച്ചിലൂടെ സഞ്ജുവിനെ പവലിയനിലേക്ക് തിരിച്ചയച്ചത്. ജാക്സിന്റെ ബൗളിംഗിൽ കൂറ്റനടിക്ക് മുതിര്ന്ന സഞ്ജു സാംസണെ ഫിൽ സാൾട്ട് ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.
ടി20 ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ഇന്നത്തെ സഞ്ജു സാംസന്റെ ഇന്നിംഗ്‌സ്. ടൂർണമെന്റിന്റെ ആദ്യ സെമിഫൈനലിൽ ദക്ഷിണാഫ്രിക്കൻ ടീമിനെതിരെ ന്യൂസിലൻഡ് ടീമിനായി 33 പന്തിൽ നിന്ന് പുറത്താകാതെ 100 റൺസ് നേടിയ ഫിൻ അലന്റെതാണ് സെമി ഫൈനൽ മത്സരങ്ങളിലെ ഏറ്റവും ഉയർന്ന സ്കോർ. 2009 ലെ സെമിഫൈനലിൽ ശ്രീലങ്കയ്ക്കായി തിലകരത്‌നെ ദിൽഷൻ പുറത്താകാതെ 96 റൺസും, 2022 ലെ ഇന്ത്യയ്‌ക്കെതിരായ സെമിഫൈനലിൽ ഇംഗ്ലണ്ടിനായി അലക്സ് ഹെയ്ൽസ് പുറത്താകാതെ 86 റൺസും, 2016 ലെ ഫൈനലിൽ മർലോൺ സാമുവൽസ് പുറത്താകാതെ 85 റൺസും നേടിയതാണ് നോക്കൗട്ട് മത്സരങ്ങളിലെ മറ്റ് ശ്രദ്ധേയമായ പ്രകടനങ്ങൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."