അവസാന ബോൾവരെ നീണ്ട ആവേശം; പൊരുതി ജയിച്ച് ഇന്ത്യ ഫൈനലിൽ
മുംബൈ: ആവേശ സെമിഫൈനൽ പോരാട്ടത്തിൽ ഇംഗ്ലീഷ് പടയെ തുരത്തി ഇന്ത്യ ഫൈനലിലേക്ക്. അവസാന ഓവർ വരെ നീണ്ട ആവേശപ്പോരിനൊടുവിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന് വേണ്ടി ജേക്കബ് ബെഥേൽ നേടിയ സെഞ്ച്വറിക്ക് പോലും ഇംഗ്ലണ്ടിനെ ഫൈനലിലേക്ക് എത്തിക്കാനായില്ല. ഏഴ് റൺസിനാണ് ഇന്ത്യയുടെ വിജയം. മലയാളി താരം സഞ്ജു സാംസൺ നേടിയ 89 റൺസ് ഇന്ത്യൻ വിജയത്തിൽ നിർണായകമായി. സ്കോർ - ഇന്ത്യ: 253, ഇംഗ്ലണ്ട്: 246
അവസാന ഓവറിൽ ഇംഗ്ലണ്ടിന് ജയിക്കാൻ 30 റൺസ് ആണ് വേണ്ടിയിരുന്നത്. നിർണായകമായ നിമിഷത്തിൽ ക്യാപ്റ്റൻ തിരഞ്ഞെടുത്തത് ശിവം ദുബെയെയാണ്. ആദ്യ പന്തിൽ ബെഥേൽ റണ്ണൗട്ടായതോടെ കളി ഇന്ത്യയുടെ കയ്യിലായി. പതിനെട്ടാം ഓവറിൽ വെറും ആറ് റൺസ് മാത്രം വഴങ്ങി ഇംഗ്ലണ്ടിനെ കടുത്ത സമ്മർദ്ദത്തിലാക്കി ജസ്പ്രീത് ബുംറ മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് മത്സരം ഇന്ത്യക്ക് അനുകൂലമായി തുടങ്ങിയത്. ജേക്കബ് ബെഥേലും സാം കറനും ചേർന്ന സഖ്യത്തിന് സ്കോറിംഗ് ഉയർത്താൻ സാധിക്കാതെ പിടിച്ചുനിർത്താൻ ബുംറയ്ക്ക് സാധിച്ചതാണ് മത്സരത്തിൽ നിർണായകമായത്.
വരുൺ ചക്രവർത്തിയാണ് ഇന്ത്യൻ ബോളർമാരിൽ ഏറ്റവും കൂടുതൽ തല്ല് വാങ്ങികൂട്ടിയത്. നാല് ഓവറിൽ 64 റൺസാണ് വരുൺ ചക്രവർത്തിയുടെ ബോളിങ്ങിൽ ഇംഗ്ലണ്ട് അടിച്ച് കൂട്ടിയത്. ആറാം ഓവറിലെ മൂന്നു പന്തുകൾ തുടർച്ചയായി ജേക്കബ് ബെഥേൽ സിക്‌സർ പറത്തി. പിന്നാലെ സ്‌ട്രൈക്ക് മാറിയെത്തിയ ജോസ് ബട്‌ലറുടെ വിക്കറ്റ് വീഴ്ത്താൻ വരുൺ ചക്രവർത്തിയ്ക്ക് സാധിച്ചു. പവർപ്ലേയിൽ 68 നേടിയ ഇംഗ്ലണ്ട് 8.1 ഓവറിൽ 100 പിന്നിട്ടു. 77 റൺസിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കാൻ വിൽ ജാക്സ്, ബെഥേൽ സഖ്യത്തിനായി.
സ്കോർ 172 ൽ നിൽക്കെ സിക്സടിക്കാനുള്ള വിൽ ജാക്സിൻ്റെ ശ്രമം പാളിയത് ഇന്ത്യക്ക് നേട്ടമായി. ബൗണ്ടറി ലൈനിൽ വച്ച് പന്തു പിടിച്ചെടുത്ത അക്ഷർപട്ടേൽ, ബൗണ്ടറിക്ക് ഉള്ളിലേക്ക് വീഴുംമുൻപ് പന്ത് ശിവം ദുബെയ്ക്ക് ഇട്ടുകൊടുത്തു. ദുബെ അതു പിടിച്ചെടുത്തതോടെ ഇംഗ്ലണ്ടിന് അഞ്ചാം വിക്കറ്റും നഷ്ടമായി. തുലാസിലായിരുന്ന ഇന്ത്യയുടെ വിജയത്തിന് ഇവിടം മുതലാണ് പ്രതീക്ഷ ഉയർന്നത്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 253 റൺസാണ് നേടിയത്. ട്വൻ്റി20 ലോകകപ്പ് നോക്കൗട്ടുകളിലെ ഏറ്റവും ഉയർന്ന സ്‌കോറാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. 42 പന്തിൽ 89 തിരഞ്ഞെടുത്ത ഓപ്പണർ മലയാളി താരം സഞ്ജു സാംസണിൻ്റെ ഇന്നിങ്സാണ് ഇന്ത്യയെ വമ്പൻ സ്‌കോറയിലേക്ക് നയിച്ചത്. ഏഴ് സിക്സും എട്ട് ഫോറുകളും നേടിയ സഞ്ജുവിനെ, വിൽ ജാക്സിൻ്റെ 14–ാം ഓവറിലെ ആദ്യ പന്തിൽ ഫിൽ സോൾട്ട് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. 26 പന്തുകളിൽനിന്നാണ് സഞ്ജു സാംസൺ അർദ്ധ സെഞ്ചറി സ്വന്തമാക്കിയത്.
ട്വൻ്റി20 ലോകകപ്പ് നോക്കൗട്ടിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഉയർന്ന സ്‌കോറാണിത്. ഇതോടെ വിരാട് കോഹ്‌ലിയുടെ നേട്ടത്തിനൊപ്പമെത്താനും സഞ്ജുവിന് സാധിച്ചു. ശിവം ദുബെ (43), ഇഷാൻ കിഷൻ (39), ഹാർദിക് പാണ്ഡ്യ (27), തിലക് വര്മ (21) എന്നിവരാണ് ഇന്ത്യയുടെ മറ്റ് പ്രധാന സ്‌കോറർമാർ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."