ആക്രമണം കടുപ്പിക്കാൻ പ്രഹരശേഷികൂടിയ ആയുധങ്ങൾ പുറത്തെടുത്ത് ഇറാൻ; ഖുർറംശഹ്ർ മിസൈൽ ഉപയോഗിച്ച് പോരാട്ടം തുടങ്ങി, ശേഷി 1800 കി.ഗ്രാം സ്‌ഫോടക വസ്തുക്കൾ
തെഹ്‌റാൻ: യുഎസ്-ഇസ്‌റാഈൽ സഖ്യത്തിനെതിരെ ഡ്രോണുകൾ വഴി ആക്രമണം നടത്തിയ ഇറാൻ പ്രഹരശേഷി കൂടിയ ആയുധങ്ങൾ പുറത്തെടുത്ത് ആക്രമണം കടുപ്പിക്കുന്നു. ഇതിന്റെ ഭാഗമായി തങ്ങളുടെ പക്കലുള്ള ഖുർറംശഹ്ർ മിസൈൽ പ്രയോഗിച്ചതായി ഇറാൻ സ്ഥിരീകരിച്ചു. 1800 കി.ഗ്രാം വരെ സ്‌ഫോടക വസ്തുക്കൾ വഹിക്കാൻ ശേഷിയുള്ളവയാണ് ഖുർറംശഹ്ർ മിസൈൽ. മിസൈൽ ഉപയോഗിച്ച് തുടങ്ങിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ് (ഐആർജിസി) ആണ് സ്ഥിരീകരിച്ചത്.
ശത്രുക്കളുടെ സാങ്കേതിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ഖുർറംശഹ്ർ മിസൈൽ വെച്ചുള്ള ഇറാന്റെ ആക്രമണം ഉണ്ടായത്. ഇസ്‌റാഈൽ തലസ്ഥാനമായ ടെൽ അവീവിന്റെ ഹൃദയഭാഗത്തുള്ള ബീർ യാക്കോവിലെ സൈനിക കേന്ദ്രം, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സെന്റർ (ഉപഗ്രഹ വാർത്താവിനിമയ കേന്ദ്രം), ഹൈഫ തുറമുഖം എന്നിവയ്ക്ക് നേരെയാണ് കനത്ത ആക്രമണം നടത്തിയത്. ഇക്കാര്യം ഐആർജിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആക്രമണം മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്നതായും മാരകമായ മിസൈലുകൾ ഉൾപ്പെടെ വിവിധ തലങ്ങളിലുള്ള മിസൈൽ ആക്രമണങ്ങളാണ് നടന്നതെന്നും ഇറാന്റെ സേനാവിഭാഗം വ്യക്തമാക്കി.
ഏറെ നാശം വിതക്കാൻ ശേഷിയുള്ള ഖുർറംശഹ്‌റിന് പുറമെ ഖൈബർ ഷെക്കാൻ, ഖദ്ർ, എന്നീ മിസൈലുകൾ കൂടി ഉപയോഗിച്ചാണ് ലക്ഷ്യസ്ഥാനങ്ങളിൽ ശക്തമായ ആക്രമണം നടത്തിയതെന്ന് ഐആർജിസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. യുദ്ധത്തിന്റെ നിഴൽ മാറുന്നത് വരെ തങ്ങൾ തിരിച്ചടി തുടരുമെന്നും, ശത്രുവിന്റെ പൂർണ്ണമായ കീഴടങ്ങലിനെക്കുറിച്ച് മാത്രമേ തങ്ങളിപ്പോൾ ചിന്തിക്കുന്നുള്ളൂവെന്നും ഐആർജിസി പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം, 2000 കിലോമീറ്റർ വരെ ദൂരപരിധിയുണ്ടെന്ന് കരുതുന്ന ഖുർറംശഹ്ർ മിസൈലുകൾക്ക് ഇസ്‌റാഈലിന്റെ ആരോ-3 വ്യോമപ്രതിരോധ സംവിധാനത്തെ കബളിപ്പിക്കാൻ സാധിക്കുമെന്ന് ഐആർജിസി നേരത്തെ അവകാശപ്പെട്ടിരുന്നു. ലക്ഷ്യസ്ഥാനത്തേക്ക് അടുക്കുമ്പോൾ പാതയിൽ പെട്ടെന്ന് മാറ്റം വരുത്താൻ സാധിക്കുന്നതിനാൽ ഇവയെ തടയുക എന്നത് എതിരാളികൾക്ക് ദുഷ്കരമാണെന്നാണ് വിലയിരുത്തൽ.
ALSO READ: ചിതറുന്ന സ്വപ്നങ്ങളും ആയുധമാക്കപ്പെടുന്ന നുണകളും
ഇസ്‌റാഈലിനെതിരെ ഇറാൻറെ മിസൈൽ ആക്രമണം രൂക്ഷമായി തുടരുകയാണ്. ഇന്നലെ രാത്രിയിൽ ഉണ്ടായ ആക്രമണത്തിൽ നിരവധിപേർക്ക് ഗുരുതമായി പരുക്കേറ്റെന്നാണ് റിപ്പോർട്ട്. ടെൽ അവീവിലെ ഭൂഗർഭ ഷെൽട്ടർ തിങ്കളാഴ്ച നടത്തിയ മിസൈൽ ആക്രമണത്തിൽ തകർത്തു എന്നാണ് ഇറാൻ അവകാശവാദം. ടെൽ അവീവിലെ അതീവ രഹസ്യ ഷെൽട്ടറുകളിലൊന്നായിരുന്നു ഇതെന്നാണ് റിപ്പോർട്ട്. ഇതുൾപ്പെടെ വൻനാശമാണ് ഇസ്‌റാഈലിൽ ഇറാൻ വരുത്തിവെക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."