ഇസ്‌റാഈലിൽ തീമഴ പെയ്യിച്ച് ഇറാൻ ആക്രമണം; ടെൽ അവീവിലും ജെറുസലേമിലും മിസൈൽ ആക്രമണം
തെഹ്‌റാൻ: ഇസ്‌റാഈലിന് നേരെ കനത്ത ആക്രമണം അഴിച്ചുവിട്ട് ഇറാൻ. ഇസ്‌റാഈൽ നഗരങ്ങളായ ടെൽ അവീവിലും ജെറുസലേമിലും കനത്ത മിസൈൽ ആക്രമണമാണ് ഇറാൻ നടത്തിയത്. നിരവധി മിസൈലുകൾ പതിച്ചതിനെ തുടർന്ന് നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റെന്ന് ഇസ്‌റാഈൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ് - ഇസ്‌റാഈൽ സഖ്യ ആക്രമണത്തിന് പിന്നാലെ ഇറാൻ നടത്തിയ ഏറ്റവും രൂക്ഷമായ തിരിച്ചടിയാണ് ഇന്നലെയുണ്ടായത്.
ഇസ്‌റാഈലിനെ ഞെട്ടിച്ച് രാജ്യ തലസ്ഥാനമായ ടെൽ അവിവിൽ ഉൾപ്പെടെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ ഇസ്‌റാഈൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സഹോദരൻ ഈദോ നെതന്യാഹു എന്നിവർ കൊല്ലപ്പെട്ടതായ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അന്താരാഷ്ട്ര വാർത്താ ഏജൻസികളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇറാൻ ഇസ്‌റാഈലിൽ നടത്തിയ മിസൈലാക്രമണത്തിൽ ഭൂരിഭാഗവും പ്രതിരോധിച്ചെന്നാണ് ഇസ്‌റാഈലിന്റെ അവകാശവാദം. എന്നാൽ മിസൈൽ ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റെന്ന് ഇസ്‌റാഈൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, തെഹ്‌റാൻ ഉൾപ്പെടെയുള്ള ഇറാൻറെ വിവിധ നഗരങ്ങളിൽ യുഎസ് - ഇസ്‌റാഈൽ സഖ്യ ആക്രമണവും ഇന്നലെ നടന്നു. ഇറാനും ഇസ്‌റാഈലിനും പുറമെ ഗൾഫ് രാജ്യങ്ങളിലെ യു.എസ് ബേസുകൾക്ക് നേരെയുള്ള ആക്രമണവും തുടരുകയാണ്. സഊദി, ബഹ്‌റൈൻ, യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലാണ് കനത്ത ആക്രമണം തുടരുന്നത്.
ഇതിനിടെ, ഇറാൻ തടഞ്ഞുവെച്ചിരിക്കുന്ന ഹോർമുസ് കടലിടുക്കിൽ ഉണ്ടായ ആക്രമണത്തിൽ 16 ഇറാൻ ബോട്ടുകൾ തകർത്തുവെന്ന് യുഎസ് അവകാശപ്പെട്ടു. എന്നാൽ, ഹോർമുസ് കടലിടുക്കിൽ ബോംബുകൾ സ്ഥാപിച്ചിട്ടില്ലെന്ന് അറിയിച്ച ഇറാൻ, ആക്രമിക്കാനാണ് തങ്ങളുടെ ഉദ്ദേശ്യമെങ്കിൽ കരയിൽ നിന്ന് നേരിട്ട് കപ്പലുകളെ ലക്ഷ്യം വെക്കാവുന്ന അണ്ടർ വാട്ടർ റോക്കറ്റുകൾ തയ്യാറാണെന്നും ബോംബുകൾ ആവശ്യമില്ലെന്നും ഇറാൻ വ്യക്തമാക്കി. ശത്രുക്കളുടെ ഭീഷണി അവസാനിക്കുന്നത് വരെ യുദ്ധം തുടരുമെന്നും അതിന് തങ്ങൾ സജ്ജരാണെന്നും ഇറാൻ സൈന്യം പ്രതികരിച്ചു.
അതേസമയം, പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങളുടെ ഏക വിജയി റഷ്യ ആണെന്ന് യൂറോപ്യൻ മേധാവി അന്റോണിയോ കോസ്റ്റ. ഇസ്‌റാഈൽ-അമേരിക്ക ആക്രമണവും ഇറാന്റെ തിരിച്ചടിയും മൂലം വലിയ ഊർജ പ്രതിസന്ധിയാണ് ഉണ്ടായതെന്നും ഈ അവസരം ഉപയോഗപ്പെടുത്തികൊണ്ട് റഷ്യ വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കിയെന്നും അന്റോണിയോ കോസ്റ്റ പറഞ്ഞു. ഉക്രൈനെതിരെയുള്ള റഷ്യയുടെ യുദ്ധത്തിൽ നിന്നുള്ള അന്താരാഷ്രട്ര ശ്രദ്ധ മാറിയെന്നും ഇത് റഷ്യക്ക് ഗുണം ചെയ്തുവെന്നും കോസ്റ്റ വ്യക്തമാക്കി.
മിഡിൽ ഈസ്റ്റ് സംഘർഷം കൂടുതൽ വ്യാപിക്കാതിരിക്കാനായി എല്ലാ രാജ്യങ്ങളും സഹകരിക്കണമെന്നും അല്ലെങ്കിൽ അത് മിഡിൽ ഈസ്റ്റിനെയും യൂറോപ്പിനെയും മറ്റ് മേഖലകളെയും ഭീഷണിയിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശവും സ്വതന്ത്രവും ബോംബുകളിലൂടെ നേടാൻ സാധിക്കില്ലെന്നും അന്താരാഷ്ട്ര നിയമങ്ങളിലൂടെ മാത്രമേ അത് സാധ്യമാവുകയുള്ളൂവെന്നും കോസ്റ്റ കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."