വെറും ആറ് ഓവറിൽ അവൻ മത്സരം വിജയിപ്പിക്കും: ഗംഭീർ
ടി-20 ലോകകപ്പിൽ ഇന്ത്യക്കായി മിന്നും പ്രകടനം നടത്തിയ മലയാളി സൂപ്പർതാരം സഞ്ജു സാംസണെ പ്രശംസിച്ച് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. സഞ്ജുവിന് ആദ്യ ആറ് ഓവറിൽ തന്നെ മത്സരം വിജയിപ്പിക്കാനുള്ള കഴിവുണ്ടെന്നാണ് ഗംഭീർ പറഞ്ഞത്.
''സഞ്ജുവിന്റെ കഴിവിനെക്കുറിച്ചോ സ്ഫോടനാത്മകമായ ബാറ്റിങ്ങിനെക്കുറിച്ചോ ഒരിക്കലും സംശയം ഉണ്ടായിരുന്നില്ല. താളം കണ്ടെത്തിയാൽ സഞ്ജു ആദ്യ ആറ് ഓവറിൽ തന്നെ മത്സരം വിജയിപ്പിക്കും. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുമ്പോഴാണ് സിംബാബ്‌വെക്കെതിരെയുള്ള മത്സരത്തിൽ കളിക്കുമെന്ന് സഞ്ജുവിനോട് പറഞ്ഞത്. വരട്ടെ നോക്കാം എന്നായിരുന്നു അപ്പോൾ സഞ്ജുവിന്റെ മറുപടി. പരിശീലകനും താരവും തമ്മിലുള്ള ബന്ധത്തേക്കാൾ ഒരു സൗഹൃദമാണ് ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നത്'' ഗംഭീർ പറഞ്ഞു.
ടി-20 ലോകകപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് സഞ്ജു സാംസൺ ആയിരുന്നു. ഈ ടൂർണമെന്റിൽ 321 റൺസാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഫൈനൽ മത്സരത്തിൽ 89 റൺസ് നേടിയാണ് സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായത്. അഞ്ചു ഫോറുകളും എട്ട് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്.
വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ പുറത്താകാതെയുള്ള 97 റൺസാണ് ടൂർണമെന്റിലെ സഞ്ജുവിന്റെ ഉയർന്ന സ്കോർ. സെമിയിൽ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ 89 റൺസാണ് സഞ്ജു നേടിയത്. ഏഴ് സിക്സും എട്ട് ഫോറുകളും അടങ്ങുന്നതായിരുന്നു മലയാളി താരത്തിന്റെ പ്രകടനം.
ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയിലെ മോശം പ്രകടനങ്ങൾക്ക് പിന്നാലെയാണ് സഞ്ജുവിന് ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ പ്ലെയിങ് ഇലവനിൽ സ്ഥാനം നഷ്ടമായത്. കിവീസിനെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളിൽ നിന്നും വെറും 46 റൺസ് മാത്രമാണ് സഞ്ജുവിന് നേടാൻ സാധിച്ചിരുന്നത്. എന്നാൽ ലോകകപ്പിൽ ലഭിച്ച അവസരം കൃത്യമായി വിനിയോഗിച്ചുകൊണ്ട് സഞ്ജു രാജ്യത്തിൻറെ ഹീറോയായി മാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."