ഇന്ധനവിതരണത്തിൽ തടസം; വിമാന ടിക്കറ്റ് നിരക്ക് കുതിക്കും; 25 % വരെ വർധനയ്ക്ക് സാധ്യത
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ഇന്ധന വിതരണ ശൃംഖലയിലുണ്ടായ തടസങ്ങളും അസംസ്‌കൃത എണ്ണയുടെ വിലയിലുണ്ടായ മാറ്റങ്ങളുംമൂലം വിമാന ടിക്കറ്റ് നിരക്കുകൾ വീണ്ടും കൂടാൻ സാധ്യത. അസംസ്‌കൃത എണ്ണയുടെ വിലയും അത് ശുദ്ധീകരിച്ച് ലഭിക്കുന്ന ഇന്ധനത്തിന്റെ വിലയും തമ്മിലുള്ള വ്യത്യാസമായ 'ക്രാക്ക് സ്പ്രെഡ്' 50 ഡോളറിലധികം ഉയരാൻ സാധ്യതയുള്ളതാണ് നിരക്ക് വർധനയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
സാധാരണ ഇത് ഒരു ബാരലിന് 20 ഡോളറോ അതിൽ താഴെയോ ആയിരുന്നു നിലനിന്നത്. എന്നാൽ ഈ വർഷം ശരാശരി 50 ഡോളറിലധികം ഉയരുമെന്നാണ് കണക്കാക്കുന്നത്. ഇന്ധനച്ചെലവ് ഇത്രയധികം വർധിക്കുന്നത് വിമാന കമ്പനികളുടെ പ്രവർത്തനച്ചെലവിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും. ഗൾഫ് മേഖലയിലെയും ഏഷ്യയിലെയും പ്രധാന ശുദ്ധീകരണ ശാലകളിൽനിന്നുള്ള ഉൽപാദനം കുറഞ്ഞത് വിതരണത്തെ ബാധിച്ചിട്ടുണ്ട്. ലോകത്തെ മൊത്തം വിമാന ഇന്ധനത്തിന്റെ 40 ശതമാനവും വിതരണം ചെയ്യുന്നത് ഈ മേഖലകളിൽ നിന്നാണ്.
നിലവിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ ഇന്ധന കയറ്റുമതി ഭാഗികമായി നിയന്ത്രിച്ചിരിക്കുകയാണ്. ഇത് വിതരണത്തിലെ കുറവ് നികത്തുന്നതിന് തടസ്സമാകുന്നു. ആഗോളതലത്തിലെ മിക്ക ശുദ്ധീകരണ ശാലകളും നിലവിൽ പൂർണ ശേഷിയിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ ഉൽപാദനത്തിൽ പെട്ടെന്നൊരു വർധനവുണ്ടാക്കാൻ പ്രയാസമാണ്.
ഒരു വിമാന ടിക്കറ്റിന്റെ ഏകദേശം 30 ശതമാനത്തോളം ഇന്ധനച്ചെലവിലേക്കാണ് പോകുന്നത്. അതിനാൽ ഇന്ധനവിലയിൽ ഉണ്ടായേക്കാവുന്ന വലിയ വർധനവ് ടിക്കറ്റ് നിരക്കിൽ നേരിട്ട് പ്രതിഫലിക്കും. ഇന്ധനച്ചെലവ് ഇരട്ടിയായാൽ വിമാന ടിക്കറ്റ് നിരക്കിൽ ഏകദേശം 20 മുതൽ 25 ശതമാനം വരെ വർധനവ് ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."