ടി.കെ ഗോവിന്ദന് അധികാരത്തോട് ഭ്രമം, ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി തീരുമാനമെന്ന് കെ.കെ രാഗേഷ്
കണ്ണൂര്‍: സി.പി.എം വിട്ട ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ ഗോവിന്ദന് മറുപടിയുമായി സി.പി.എം. പാര്‍ലമെന്ററി സ്ഥാനത്തിന് വേണ്ടി യു.ഡി.എഫിന്റെ ചട്ടുകമായി ഗോവിന്ദന്‍ മാറിയെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് പറഞ്ഞു. ടി.കെ ഗോവിന്ദന്റേത് പാര്‍ട്ടി വിരുദ്ധ നടപടിയെന്ന് കണ്ണൂര്‍ നേതൃത്വം വിലയിരുത്തി. ടി.കെ ഗോവിന്ദനെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയതായും അറിയിച്ചു.
സി.പി.എമ്മില്‍ ഏതെങ്കിലും വ്യക്തിയല്ല സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത്. സംസ്ഥാന സെക്രട്ടറിയുടെ തീരുമാനത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടല്ല സ്ഥാനാര്‍ഥി നിര്‍ണയം ഉണ്ടാകുന്നത്. പാര്‍ട്ടി കൂട്ടായി ചര്‍ച്ച ചെയ്താണ് സ്ഥാനാര്‍ഥി നിര്‍ണയമുള്‍പ്പെടെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതെന്നും കെ.കെ. രാഗേഷ് പറഞ്ഞു. പാര്‍ട്ടി മുന്നോട്ടുവെക്കുന്ന സംഘടനാപരമായ നടപടിക്രമങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് പി.കെ. ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
''പല നേതാക്കളുടെ ഭാര്യമാരും ബന്ധുക്കളും സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ അവരുടെ ബന്ധുത്വം പരിഗണിച്ചല്ല അവര്‍ സ്ഥാനാര്‍ഥിയായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. അവരില്‍ പലരും പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ ചുമതല നിര്‍വഹിക്കുന്നവരായിരിക്കും. ബന്ധുത്വം ഉണ്ടായാലും ഇല്ലെങ്കിലും ഓരോ വ്യക്തിയും പാര്‍ട്ടിക്ക് നല്‍കുന്ന സംഭാവന, പ്രവര്‍ത്തനങ്ങള്‍, ചുമതലകള്‍ ഇതെല്ലാം അടിസ്ഥാനപ്പെടുത്തി കൂടിയാണ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത്. അങ്ങനെയാണ് പി.കെ. ശ്യാമളും സ്ഥാനാര്‍ഥിയായത്. കണ്ണൂരില്‍ രണ്ട് വനിതാ സ്ഥാനാര്‍ഥികള്‍ ഉണ്ടാവണമെന്ന് പാര്‍ട്ടി നിശ്ചയിച്ചു. അങ്ങനെ ആലോചിക്കുമ്പോള്‍ ജില്ലയില്‍ നിന്ന് സ്വാഭാവികമായും ഉയര്‍ന്നുവരേണ്ട പേരുതന്നെയാണ് ശ്യാമള ടീച്ചറുടേത്. ആ പാര്‍ട്ടി നേതാവിനെയാണ് പാര്‍ട്ടി പരിഗണിച്ചത്. ടി.കെ ഗോവിന്ദന്റെ പേര് ജില്ലാ സെക്രട്ടേറിയറ്റിലോ ജില്ലാ കമ്മിറ്റിയിലോ ആരും പറഞ്ഞിട്ടില്ലെന്നും'' രാഗേഷ് കൂട്ടിച്ചേര്‍ത്തു
ജില്ലാ സെക്രട്ടേറിയറ്റില്‍ സ്വയം പേരു പറഞ്ഞുവെന്നും സണ്ണി ജോസഫിനായി വിടുപണി ചെയ്യുകയാണിപ്പോള്‍ എന്നും ജില്ലാ നേതൃത്വം ആരോപിച്ചു. ആരെ സ്ഥാനാര്‍ഥിയാക്കിയാലും ഗോവിന്ദന്‍ എതിര്‍ത്തേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
CPI(M) leader K.K. Ragesh criticized T.K. Govindan, accusing him of being driven by a lust for power amid internal party tensions. He clarified that P.K. Shyamala’s candidature was a collective decision taken by the party leadership, dismissing any claims of bias or unilateral action.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."