പശ്ചിമ ബംഗാൾ; മമതയുടെ '10 പ്രതിജ്ഞകൾ'
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്ത്രീകൾക്കും പിന്നോക്ക, ദലിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങൾക്കും കൂടുതൽ പരിഗണന നൽകിയുള്ള പ്രകടന പത്രിക തൃണമൂൽ കോൺഗ്രസ് പുറത്തിറക്കി. 'പത്ത് പ്രതിജ്ഞകൾ' എന്ന പേരിൽ മുഖ്യമന്ത്രി മമത ബാനർജി പുറത്തിറക്കിയ പ്രകടന പത്രികയിൽ, സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തിയാൽ ഏഴ് പുതിയ ജില്ലകൾ രൂപീകരിക്കുമെന്നും നഗര തദ്ദേശ സ്ഥാപനങ്ങൾ കൂടുതൽ വികസിപ്പിക്കുമെന്നും വാഗ്ദാനം ചെയ്യുന്നു. ഖണ്ഡി, ബെഹറാംപൂർ, ബിഷ്ണുപൂർ, സുന്ദർബൻസ്, റാണാഘട്ട്, ഇച്ഛാമതി, ബസിർഹട്ട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പുതിയ ജില്ലകൾ രൂപീകരിക്കുമെന്നാണ് പ്രഖ്യാപനം. നിലവിൽ 23 ജില്ലകളാണ് ബംഗാളിലുള്ളത്.
സ്ത്രീ ക്ഷേമം ശക്തിപ്പെടുത്തൽ, യുവാക്കൾക്ക് തൊഴിൽ, കാർഷിക മേഖലയ്ക്ക് പ്രത്യേക ബജറ്റ്, സൗജന്യ ചികിത്സാ പദ്ധതികളോടെ ആരോഗ്യ മേഖലയുടെ വികസനം, സർക്കാർ സ്‌കൂളുകൾ ശക്തിപ്പെടുത്തി വിദ്യാഭ്യാസ മേഖല നവീകരിക്കൽ, വിവിധ പിന്നോക്ക, ദലിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സാമൂഹ്യ സുരക്ഷാ പദ്ധതികൾ എന്നിവ 10 പ്രതിജ്ഞകളിൽ ഉൾപ്പെടുന്നു.
'ദ്യുരെ ചികിത്സ', എല്ലാ ബ്ലോക്ക് തലങ്ങളിലും ന്യായവില മരുന്ന് ഷോപ്പുകൾ, സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും വീട്, സ്ത്രീകൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതികളിൽ വിഹിതം വർധിപ്പിക്കും, എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം, 25 നഗരങ്ങളെ മാതൃകാ നഗരങ്ങളാക്കി മാറ്റൽ തുടങ്ങിയ വാഗ്ദാനങ്ങളും തൃണമൂൽ മുന്നോട്ടുവയ്ക്കുന്നു.
ജനക്ഷേമം, സാമൂഹ്യ നീതി, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തൽ എന്നീ മേഖലകൾ കേന്ദ്രീകരിച്ചുള്ള വികസന പദ്ധതികൾ പശ്ചിമ ബംഗാളിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് മമത ബാനർജി പറഞ്ഞു. ബംഗാൾ രാജ്യത്തെ ഏറ്റവും വികസിത സംസ്ഥാനങ്ങളിലൊന്നാണ്. അടുത്ത അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്തെ 40 ലക്ഷം കോടിയുടെ സമ്പദ് വ്യവസ്ഥയാക്കി മാറ്റും. എന്നാൽ, സംസ്ഥാന വികസനത്തെ തുരങ്കം വെയ്ക്കുന്ന നടപടികളാണ് കേന്ദ്രവും ബി.ജെ.പിയും സ്വീകരിക്കുന്നതെന്നും മമത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."