ഗൾഫ് സംഘർഷത്തിൽ ഖത്തർ മധ്യസ്ഥത വഹിക്കുന്നില്ല; റിപ്പോർട്ടുകൾ തള്ളി ഉന്നത ഉദ്യോഗസ്ഥൻ
ദോഹ: നാലാഴ്ച്ച പിന്നിടുന്ന ഗൾഫ് മേഖലയിലെ സംഘർഷം അവസാനിപ്പിക്കാൻ ദോഹയുടെയും കെയ്‌റോയുടെയും നേതൃത്വത്തിൽ ചർച്ചകൾ നടക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും, യുദ്ധത്തിൽ ഖത്തർ നിലവിൽ മധ്യസ്ഥ ശ്രമങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്ന് നയതന്ത്ര പ്രതിനിധി വ്യക്തമാക്കി. ഞങ്ങളുടെ രാജ്യത്തെ പ്രതിരോധിക്കുന്നതിലും എൽഎൻജി (LNG) ആക്രമണങ്ങളെ തുടർന്നുള്ള സാഹചര്യം കൈകാര്യം ചെയ്യുന്നതിലുമാണ് ഞങ്ങൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഞങ്ങൾ നിലവിൽ മധ്യസ്ഥ ശ്രമങ്ങളിലൊന്നും ഏർപ്പെട്ടിട്ടില്ല- പേര് വെളിപ്പെടുത്താത്ത ഒരു ഖത്തരി നയതന്ത്ര പ്രതിനിധി സ്കൈ ന്യൂസിനോട് പറഞ്ഞു.
ഔദ്യോഗിക മധ്യസ്ഥർ എന്ന നിലയിലല്ലെങ്കിലും നിലവിലെ സംഘർഷത്തിൽ അണിയറ ചർച്ചകൾക്ക് സഹായിക്കാൻ ഖത്തർ തയ്യാറാണെന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് നേരത്തെ ആക്സിയോസ് റിപ്പോർട്ട് ചെയ്തിരുന്നു. ഈജിപ്ത്, ഖത്തർ, യുകെ എന്നീ രാജ്യങ്ങൾ അടുത്ത ദിവസങ്ങളിൽ യു.എസിനും ഇറാനും ഇടയിൽ സന്ദേശങ്ങൾ കൈമാറുന്നുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
യുദ്ധത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ചും സമാധാന ചർച്ചകൾ നടക്കാനുള്ള സാധ്യതകളെക്കുറിച്ചും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായി ആക്സിയോസ് അവകാശപ്പെട്ടു. വളരെ കർശനമായ ഉപാധികളോടെ ചർച്ച നടത്താൻ ഇറാന് താൽപ്പര്യമുണ്ടെന്ന് ഖത്തറും ഈജിപ്തും യു.എസിനെയും ഇസ്‌റാഈലിനെയും അറിയിച്ചതായും റിപ്പോർട്ടുണ്ട്. വെടിനിർത്തൽ, സംഭവിച്ച നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം, യുദ്ധം പുനരാരംഭിക്കില്ലെന്ന ഉറപ്പ് എന്നിവ ഇറാൻ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇതിനു പിന്നാലെ ആണ്, ഖത്തർ ഇതുവരെ ഇടപെട്ടിട്ടില്ലെന്നു ഉന്നത ഉദ്യോഗസ്ഥൻ സ്ഥിരീകസരിച്ചത്.
ഗാസയിൽ വെടിനിർത്തൽ കരാറിലെത്താൻ കഴിഞ്ഞ രണ്ട് വർഷമായി ഹമാസിനും ഇസ്‌റാഈലിനുമിടയിൽ നിർണായക നയതന്ത്ര പങ്ക് വഹിച്ചത് ഖത്തറും ഈജിപ്തുമായിരുന്നു. 2025 ഒക്‌ടോബറിൽ ഹമാസും ഇസ്‌റാഈലും വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടത്തിന് സമ്മതിച്ചിരുന്നെങ്കിലും, ഇസ്‌റാഈൽ തങ്ങളുടെ ആക്രമണങ്ങൾ തുടർന്നിരുന്നു.
English summary : Qatar is not currently engaged in mediation efforts in the war involving Iran, the United States and Israel, despite reports suggesting possible talks led by Doha and Cairo to end the nearly month-long conflict.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."