നിമിഷ പ്രിയ കേസ് പരിഗണിക്കുന്നത് സുപ്രിം കോടതി അനിശ്ചിതമായി നീട്ടിവച്ചു
ന്യൂഡൽഹി: യെമൻ സ്വദേശിയെ കൊലപ്പെടുത്തിയെന്ന കേസിൽ വധശിക്ഷ കാത്ത് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി അനിശ്ചിതമായി നീട്ടിവച്ചു. നിമിഷ പ്രിയ കേസിൽ പുതിയ സംഭവവികാസങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് വിക്രം നാഥിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംഭവങ്ങളുണ്ടാവുകയാണെങ്കിൽ അപ്പോൾ ഒരു അപേക്ഷ സമർപ്പിച്ചാൽ കേസ് ലിസ്റ്റ് ചെയ്യുമെന്നും കോടതി അറിയിച്ചു. സുപ്രിംകോടതിയുടെ ഇടപെടൽ നഴ്സിന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചുവെന്നും കേസിൽ വാദം കേൾക്കൽ മാറ്റിവയ്ക്കണമെന്നും നിമിഷ പ്രിയയുടെ കുടുംബത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഘേന്ത് ബസന്തും അഭിഭാഷകൻ സുഭാഷ് ചന്ദ്രനും ഇന്ന് കേസ് പരിഗണിക്കവെ ആവശ്യപ്പെട്ടിരുന്നു. കോടതിയെ അറിയിക്കാൻ കേസിൽ പുതിയ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്ന് അഡിഷനൽ സോളിസിറ്റർ ജനറൽ വിക്രംജിത് ബാനർജിയും കോടതിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് കോടതി തീയതിയൊന്നും അറിയിക്കാതെ കേസ് അനന്തമായി നീട്ടിവച്ചത്.
ബിസിനസ്സ് പങ്കാളിയായ യമൻ പൗരനെ വധിച്ച കേസിൽ 2017 മുതൽ യമൻ തലസ്ഥാനമായ സനായിലെ ജയിലിൽ കഴിയുകയാണ് പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയായ നിമിഷ പ്രിയ. കൊല്ലപ്പെട്ട യമൻ പൗരൻ തലാൽ അബ്ദുമെഹ്ദിയുടെ കുടുംബം ദിയാധനം (ബ്ലഡ്മണി) വാങ്ങി മാപ്പ് കൊടുക്കാൻ തയ്യാറാവുകയും അദ്ദേഹത്തിന്റെ ഗോത്രം അതിനെ അംഗീകരിക്കുകയും ചെയ്താൽ നിമിഷ പ്രിയ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷയുണ്ട്. ദിയാ ദനം നൽകി, നിമിഷ പ്രിയയെ രക്ഷപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളുമായി ചർച്ച നടത്തുന്നതിന് ഒരു മധ്യസ്ഥൻ ഇടപെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ കോടതിയെ അറിയിച്ചിരുന്നു. ദിയാദനം നൽകിമോചിപ്പിക്കുന്നതിനെ കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു,
തലാൽ അബ്‌ദുമെഹ്‌ദിയുടെ സ്പോൺസർഷിപ്പിൽ യമനിൽ ക്ലിനിക്ക് നടത്തിവരികയായിരുന്നു നിമിഷ പ്രിയ. ഇതിനിടെ, ഇവർ താമസിച്ചിരുന്ന വീടിന് മുകളിലെ വാട്ടർ ടാങ്കിൽ നിന്ന് ദുർഗന്ധം വമിക്കുന്നെന്ന നാട്ടുകാരുടെ പരാതിയിൽ പൊലിസ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറംലോകമറിയുന്നത്. നൂറുകണക്കിന് കഷണങ്ങളാക്കി മുറിച്ചു പ്ലാസ്റ്റിക് കവറുകളിലാക്കിയ നിലയിലാണ് തലാൽ അബ്‌ദുമെഹ്‌ദിയുടെ മൃതദേഹം ജലസംഭരണിയിൽ നിന്ന് പൊലിസ് കണ്ടെടുത്തത്. തലാലിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത പൊലിസ് മാധ്യമങ്ങളിലൂടെ നിമിഷപ്രിയയുടെ ഫോട്ടോ പുറത്തുവിട്ടിരുന്നു. പിന്നാലെ, 580 കിലോമീറ്റർ അകലെ ഹളർമൗത്തിൽ വച്ചാണ് നിമിഷ പ്രിയ അറസ്റ്റിലായത്. തുടർന്ന് കൃത്യത്തിന് നിമിഷ പ്രിയക്ക് സഹായം ചെയ്ത സുഹൃത്തും യമൻകാരിയുമായ നഴ്സ് ഹനാനെയും പൊലിസ് പിടികൂടിയിരുന്നു. വിചാരണ നടപടികൾക്കൊടുവിൽ നിമിഷ പ്രിയക്ക് കീഴ് കോടതി വധശിക്ഷയും ഹനാന് ജീവപര്യന്തം തടവുമാണ് വിധിച്ചത്. നിമിഷ പ്രിയ സുഹൃത്ത് ഹനാനൊപ്പം ചേർന്ന് തലാലിന് അനസ്തേഷ്യ നൽകിയശേഷം കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി വാട്ടർ ടാങ്കിൽ ഒളിപ്പിക്കുകയും ചെയ്തെന്നാണ് കേസ്.
2009ലാണു നിമിഷപ്രിയ നഴ്സായി യമനിലെത്തിയത്. 2012ൽ കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ചു. യമനിൽ തിരിച്ചെത്തിയ നിമിഷപ്രിയ ക്ലിനിക്കിലും ടോമി സ്വകാര്യ സ്ഥാപനത്തിലും ജോലിനേടി. ഇതിനിടെയാണ് യമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ പരിചയപ്പെടുന്നത്. പിന്നാലെ തലാലിനൊപ്പം ചേർന്ന് പങ്കാളിത്തവ്യവസ്ഥയിൽ അവിടെ ക്ലിനിക്ക് തുടങ്ങാനും പദ്ധതിയിട്ടു. ഇതിനിടെ യമനിൽ വച്ച് പിറന്ന മകൾ മിഷേലിന്റെ മാമോദീസാച്ചടങ്ങുകൾക്കായി 2014ൽ നിമിഷപ്രിയയും ടോമിയും നാട്ടിലേക്ക് തിരിച്ചു. തലാൽ അബ്ദുമഹ്ദിയും ഇവർക്കൊപ്പമുണ്ടായിരുന്നു. ചടങ്ങ് കഴിഞ്ഞ് നിമിഷയും തലാലും മാത്രമാണ് യെമനിലേക്കു മടങ്ങിയത്. 2015ൽ സനായിൽ തലാലിന്റെ സ്പോൺസർഷിപ്പിൽ നിമിഷ ക്ലിനിക് ആരംഭിച്ചു. നിമിഷ പ്രിയ തലാലിന്റെ ഭാര്യയാണെന്ന തരത്തിലാണ് യമനിലെ രേഖകൾ. ഇതു ക്ലിനിക്കിന് ലൈസൻസ് എടുക്കുന്നതിനുണ്ടാക്കിയ താൽക്കാലിക രേഖ മാത്രമാണെന്നാണ് നിമിഷ പറയുന്നത്. പിന്നീട് ക്ലിനിക് നല്ലരീതിയിൽ നടന്നുപോകുന്നതിനിടെ ലാഭം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ഉടലെടുത്ത തർക്കമാണ് ഇരുവരും തമ്മിൽ അകൽച്ചയ്ക്ക് കാരണമായതെന്നാണ് റിപ്പോർട്ട്.
ഭാര്യയും കുഞ്ഞുമുള്ള തലാൽ തന്നെ ഉപദ്രവിക്കുമായിരുന്നെന്നും ലഹരിമരുന്നിന് അടിമയായ അയാൾക്കും കൂട്ടുകാർക്കും വഴങ്ങാൻ നിർബന്ധിക്കുമായിരുന്നെന്നുമാണ് നിമിഷ പറയുന്നത്. തലാൽ തന്റെ പാസ്‌പോർട്ട് പിടിച്ചുവച്ച് നാട്ടിൽ പോകാനനുവദിക്കാതെ പീഡിപ്പിക്കുകയും ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കുകയും ചെയ്തു. തന്റെ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നും നിമിഷ പറയുന്നു. സഹപ്രവർത്തകയായിരുന്ന ഹനാൻ എന്ന യെമനി യുവതിയും തലാലിന്റെ മർദനത്തിന് നിരന്തരം ഇരയായിരുന്നു. ജീവിക്കാൻ അനുവദിക്കാത്ത ഘട്ടം വരികയും ജീവൻ അപകടത്തിലാകുമെന്ന് തോന്നുകയും ചെയ്തതോടെ ഒരു ദിവസം തലാലിന് അമിത ഡോസിൽ മരുന്നു കുത്തിവച്ചു. ബോധം പോയതോടെ പാസ്‌പോർട്ട് കണ്ടെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അതിർത്തിയിൽവച്ച് പിടിയിലാവുകയായിരന്നുവെന്നാണ് നിമിഷപ്രിയ കോടതിയിൽ പറഞ്ഞത്. എന്നാൽ, തലാലിന്റെ മൃതദേഹം വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തിയതാണ് നിമിഷപ്രിയക്ക് വിനയായത്. കൊലപാതകക്കുറ്റം മാത്രമായിരുന്നെങ്കിൽ ഒരു പക്ഷേ, ജീവപര്യന്തത്തിൽ ഒതുങ്ങുമായിരുന്ന കേസ് മൃതദേഹം കഷ്ണങ്ങളാക്കിയ കുറ്റം കൂടി ചാർത്തപ്പെട്ടതോടെ കൂടുതൽ കഠനിമായതായി മാറുകയും വധശിക്ഷ വിധിക്കുന്നതിന് വഴിയൊരുക്കുകയും ചെയ്തു. എന്നാൽ, മയക്കുമരുന്ന് കുത്തിവച്ചതിന് ശേഷം സംഭവിച്ചതിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് നിമിഷപ്രിയ പറയുന്നത്. ഇക്കാര്യം കോടതിയിലും അവർ പറഞ്ഞിരുന്നു. അറബിയിൽ തയാറാക്കിയ കുറ്റപത്രത്തിൽ തന്നെ നിർബന്ധിച്ച് ഒപ്പിടുവിപ്പിക്കുകയായിരുന്നു. കോടതിയിൽ ദ്വിഭാഷിയുടെ സേവനം പോലും നിഷേധിക്കപ്പെട്ടുവെന്നും നിമിഷ പ്രിയക്ക് പരാതിയുണ്ട്. സംഭവത്തിന് കൂട്ടുനിന്ന ഹനാന് ജീവപര്യന്തവും തനിക്ക് വധശിക്ഷയും വിധിച്ചത് ന്യായമല്ലെന്നും മരിക്കണമെന്ന ഉദ്ദേശത്തോടെയല്ല മരുന്നു കുത്തിവച്ചതെന്നും നിമിഷ പ്രിയ പറയുന്നു. എന്നാൽ, നിമിഷ പ്രിയയുടെ ഈ വാദങ്ങളൊന്നും അംഗീകരിക്കപ്പെട്ടില്ല. വിചാരണയ്ക്ക് ശേഷം 2018ലാണ് യെമൻ കോടതി ഇവർക്ക് വധശിക്ഷ വിധിക്കുന്നത്. അപ്പീൽ പോയെങ്കിലും 2020ൽ യെമനിലെ അപ്പീൽ കോടതി വധശിക്ഷ ശരിവച്ചു. ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ പ്രേമകുമരി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മുഖേന യമൻ സർക്കാരിന് നിവേദനം നൽകിയിരുന്നെങ്കിലും അതും പരിഗണിക്കപ്പെട്ടില്ല.
ഇതിനിടെ, നിമിഷപ്രിയ യമനിലെ സുപ്രിംകോടതിയെ സമീപിച്ചു. 2023ൽ യമൻ സുപ്രിംകോടതിയും ഹരജി തള്ളി.
നിമിഷപ്രിയയുടെ മോചനത്തിനായി ഇന്ത്യയിൽ സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിരുന്നു. 2021 ഓഗസ്റ്റിൽ ഇൻറർനാഷനൽ ആക്ഷൻ കൗൺസിലും രൂപീകരിച്ചു. ഇന്റർനാഷനൽ ആക്ഷൻ കൗൺസിലിന് വേണ്ടി സുപ്രിം കോടതി അഭിഭാഷകൻ ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ കേന്ദ്രസർക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു. നിമിഷപ്രിയയുടെ കേസിൽ നേരിട്ട് ഇടപെടാനാവില്ലെന്നും എന്നാൽ കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകാൻ സന്നദ്ധമാണെന്നുമായിരുന്നു അന്ന് സർക്കാർ വ്യക്തമാക്കിയത്. നിമിഷപ്രിയയുടെ മോചനത്തിനായി എല്ലാ ഇടപെടലുകളും നടത്തുമെന്ന് സംസ്ഥാനസർക്കാരും ഉറപ്പുനൽകിയിരുന്നു. ദിയാധനം നൽകിയാൽ മോചനം സാധ്യമാണെങ്കിൽ അത് നൽകാൻ സന്നദ്ധനാണെന്ന് മലയാളി വ്യവസായി യൂസഫലിയും വാക്ക് നൽകിയിരുന്നു.
പിന്നാലെയാണ് കേസിലെ വധശിക്ഷയ്‌ക്കെതിരേ നിമിഷപ്രിയ നൽകിയ അപ്പീൽ യമൻ സുപ്രിംകോടതി തള്ളിയ കാര്യം കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചത്. വധശിക്ഷ ഒഴിവാക്കാൻ ഇനി യെമൻ പ്രസിഡന്റിന് മാത്രമേ കഴിയുകയുള്ളൂവെന്നും കേന്ദ്രം അറിയിച്ചിരുന്നു. പിന്നാലെ നിമിഷ പ്രിയ യമൻ പ്രസിഡന്റിന് ദയാഹരജി നൽകിയെങ്കിലും പ്രസിഡന്റ് റഷാദ് അൽ അലിമി ദയാഹരജി തള്ളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."