ഇസ്റാഈലുമായി ചർച്ച നടത്തുന്നത് കീഴടങ്ങുന്നതിന് തുല്യം; ഹിസ്ബുള്ള മേധാവി നയിം ഖാസിം
ബെയ്റൂട്ട്: ലെബനനിൽ ഇസ്റാഈൽ നടത്തുന്ന സൈനികാക്രമണം അതിരൂക്ഷമായി തുടരുന്നതിനിടെ, ശത്രുരാജ്യവുമായി ചർച്ച നടത്തുന്നത് കീഴടങ്ങുന്നതിന് തുല്യമാണെന്ന് പ്രഖ്യാപിച്ച് ഹിസ്ബുള്ള തലവൻ നയിം ഖാസിം. രാജ്യം നേരിടുന്ന ഈ നിർണ്ണായക ഘട്ടത്തിൽ ദേശീയ ഐക്യം അനിവാര്യമാണെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഹിസ്ബുള്ളയുടെ നിലപാട് ഖാസിം വ്യക്തമാക്കിയത്.
ഇസ്റാഈലിന് മുന്നിൽ ഭൂമി വിട്ടുകൊടുത്ത് കീഴടങ്ങുക അല്ലെങ്കിൽ അനിവാര്യമായ ഏറ്റുമുട്ടൽ തുടരുക എന്നീ രണ്ട് വഴികളാണ് രാജ്യത്തിന് മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇസ്റാഈൽ-അമേരിക്കൻ നീക്കങ്ങളെ ചെറുക്കാൻ ലെബനൻ ഒറ്റക്കെട്ടായി നിൽക്കണം. നിലവിലെ ഏക ലക്ഷ്യം ആക്രമണം അവസാനിപ്പിക്കുക എന്നതാകണം. മറ്റെല്ലാ ആഭ്യന്തര വിഷയങ്ങളും പിന്നീട് ചർച്ച ചെയ്യാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലെബനന്റെ കഴിവുകളെ ഇല്ലാതാക്കാനാണ് ഇസ്റാഈൽ ശ്രമിക്കുന്നത്. ഭൂമി കൈവശപ്പെടുത്തുകയും ആക്രമണം തുടരുകയും ചെയ്യുന്ന ശത്രുവുമായി ചർച്ച നടത്തുന്നത് അടിസ്ഥാനപരമായി അംഗീകരിക്കാനാവില്ലെന്ന് ഹിസ്ബുള്ള വ്യക്തമാക്കി.
മാർച്ച് ആദ്യം മുതൽ ലെബനനെതിരെ ഇസ്റാഈൽ നടത്തുന്ന വ്യോമ-കര ആക്രമണങ്ങൾ ഇപ്പോഴും ശക്തമായി തുടരുകയാണ്. ഇതുവരെ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പന്ത്രണ്ട് ലക്ഷത്തിലധികം (1.2 million) ആളുകൾ വീടുകളിൽ നിന്നും കുടിയിറക്കപ്പെട്ടു. ഹിസ്ബുള്ള പോരാളികളെ ലക്ഷ്യമിട്ട് ഇസ്റാഈൽ സൈന്യം ലെബനൻ അതിർത്തിക്കുള്ളിലേക്ക് അതിക്രമിച്ചു കയറുന്നത് തുടർന്നുകൊണ്ടിരിക്കുന്നു.
തെക്കൻ ലെബനൻ പ്രദേശം പിടിച്ചെടുക്കണമെന്ന ഇസ്റാഈലിലെ തീവ്ര വലതുപക്ഷ നിയമനിർമ്മാതാക്കളുടെ ആവശ്യത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഉൾപ്പെടെയുള്ള ലോക നേതാക്കൾ അപലപിച്ചു. അക്രമം അവസാനിപ്പിക്കാൻ എത്രയും വേഗം ചർച്ചകൾ ആരംഭിക്കണമെന്ന് ഫ്രാൻസ് ആവശ്യപ്പെട്ടു.
അതേസമയം, വടക്കൻ ഇസ്റാഈലിന്റെ സുരക്ഷ ഉറപ്പാക്കുന്നത് വരെ ആക്രമണം തുടരുമെന്ന കർശന നിലപാടിലാണ് ഇസ്റാഈൽ പ്രതിരോധ മന്ത്രി ഇസ്റാഈൽ കാറ്റ്സ്. ഹിസ്ബുള്ളയുടെ സൈനിക പ്രവർത്തനങ്ങൾ നിരോധിക്കാനും ഇസ്റാഈലുമായി നേരിട്ട് ചർച്ച നടത്താനും ലെബനൻ സർക്കാർ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഹിസ്ബുള്ളയുടെ നിലപാട് ഇതിന് തിരിച്ചടിയാവുകയാണ്.
Hezbollah leader Naim Qassem has rejected negotiations with Israel, stating that holding talks while attacks continue is equivalent to surrender. Amid escalating Israeli air and ground strikes that have killed over 1,000 people and displaced 1.2 million in Lebanon.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."