പുതുതലമുറ എ.ഐയെ പേടിക്കുന്നോ? ആപ്പിൾ സഹസ്ഥാപകന് കൈയടിയും ഗൂഗിൾ മുൻ സി.ഇഒക്ക് കൂക്കിവിളിയും ലഭിച്ചതിന് പിന്നിൽ! in depth
നവ സാങ്കേതിക വിദ്യകളുടെ നിറവിലേക്ക് പിറന്നുവീണ പുതുതലമുറ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉൾപ്പെടെയുള്ളവയെ ഭയപ്പെടുന്നുവോ? സാങ്കേതിക വിദ്യകളോടുള്ള യുവതലമുറയുടെ ഈ ഭയം ലോകമെങ്ങും പുതിയ ഫോബിയയായി വളർന്നുകൊണ്ടിക്കുന്നുവെന്ന് വേണം കരുതാൻ. അമേരിക്കൻ സർവകലാശാലകളിലെ ബിരുദദാന ചടങ്ങുകളെ പോലും അലങ്കോലമാക്കും വിധം ഈ ഭയം മാറിക്കഴിഞ്ഞെന്നാണ് റിപ്പോർട്ട്. സർവകലാശാലകളിലെ ബിരുദദാന ചടങ്ങുകളിലെ പ്രഭാഷകർ എ.ഐയെയും സാങ്കേതികവിദ്യകളെയും പുകഴ്ത്തുന്നതോടെ ശക്തമായ പ്രതിഷേധങ്ങളുടെ വേദിയായി കാംപസുകൾ മാറുകയാണ്. ഈയടുത്തായി യു.എസിലെ പല സർവകലാശാലകളിലെയും ബിരുദദാന ചടങ്ങുകൾ വിദ്യാർഥി പ്രതിഷേധങ്ങൾ അലയടിച്ചതോടെ നിർത്തിവയ്ക്കേണ്ടിവരിക പോലും ചെയ്തു. ബിരുദദാന ചടങ്ങുകൾക്ക് പ്രത്യേക ക്ഷണിതാക്കളായെത്തുന്ന ടെക് ഭീമന്മാർ എ.ഐയെ കുറിച്ച് പറയുന്നതോടെ കുട്ടികൾ പരിഹസിക്കുകയും കൂക്കിവിളിക്കുകയും ചെയ്യുകയാണ്. എന്നാൽ, മനുഷ്യരെക്കുറിച്ച് സംസാരിക്കുന്നതിനെ അവർ ഇഷ്ടപ്പെടുകയും കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന റിപ്പോർട്ടുകളും ഇതിനോടൊപ്പം വരുന്നുണ്ട്.
ഏതാനും ദിവസങ്ങൾക്കിടെ അമേരിക്കയിലെ രണ്ട് പ്രധാന സർവകലാശാലകളിൽ നടന്ന ബിരുദദാന ചടങ്ങുകളിൽ വിദ്യാർഥികളിൽ നിന്നുണ്ടായ പ്രതികരണങ്ങൾ എ.ഐയോടുള്ള അവരുടെ പ്രതികരണം വരച്ചുകാട്ടുന്നതാണ്. അമേരിക്കയിലെ പ്രശസ്ത സർവകലാശാലകളായ മിഷിഗണിലെ ഗ്രാൻഡ് വാലി സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലും അരിസോണ സർവകലാശാലയിലും നടന്ന ബിരുദദാന ചടങ്ങുകളിൽ വിദ്യാർഥികളിൽ നിന്നുയർന്ന തികച്ചും വ്യത്യസ്തമായ പ്രതികരണങ്ങളാണ് പുതുതലമുറ എ.ഐ ഉൾപ്പെടെയുള്ളവയുടെ വ്യാപനത്തെ എങ്ങിനെ നോക്കിക്കാണുന്നുവെന്നതിലേക്ക് വിരൽചൂണ്ടുന്നത്. ഗ്രാൻഡ് വാലി സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽ ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് വോസ്നിയാകും അരിസോണ സർവകലാശാലയിൽ ഗൂഗിൾ മുൻ സി.ഇ.ഒ എറിക് ഷ്മിത്തുമായിരുന്നു പ്രഭാഷകർ. ഗൂഗിളിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച എറിക് ഷ്മിത്ത്, എ.ഐയെകുറിച്ച് പറഞ്ഞപ്പോഴെല്ലാം വിദ്യാർഥികൾ കൂക്കിവിളിക്കുകയായിരുന്നു. ഈ മാസം 17ന് സർവകലാശാലാ കാംപസിൽ നടന്ന ചടങ്ങിൽ ആധുനിക സാങ്കേതിക വിദ്യ, ഓട്ടോമേഷൻ, എ.ഐ എന്നിവയുടെ സമൂഹത്തിലെ ആഴത്തിലുള്ള സ്വാധീനത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. അദ്ദേഹം അവ പരാമർശിക്കുമ്പോഴെല്ലാം വിദ്യാർഥികൾ കൂക്കിവിളി തുടരുകയും പ്രസംഗം തടസ്സപ്പെടുത്തിക്കൊണ്ടേയിരിക്കുകയും ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിച്ചത്.
എ.ഐ ഉപകരണങ്ങൾ, ചാറ്റ്ജിപിടി, ഇൻസ്റ്റാഗ്രാം, ടിക്ടോക് അൽഗോരിതങ്ങൾ എന്നിവ ഉപയോഗിച്ചും ആസ്വദിച്ചും വളർന്ന ഒരു തലമുറയാണ് ഇങ്ങിനെ ചെയ്യുന്നത്. യഥാർഥത്തിൽ ഇത്തരം നവസാങ്കേതിക മുന്നേറ്റത്തെക്കുറിച്ച് സംസാരിക്കുമ്പോൾ സ്വാഗതം ചെയ്യുകയും നെഞ്ചേറ്റുകയും ചെയ്യേണ്ടിയിരുന്നവരായിരുന്നു അവർ. എന്നാൽ, അതിൽ നിന്ന് വ്യത്യസ്തമായി അവർ സ്വീകരിച്ച നിലപാട്, പുതുസമൂഹത്തിന്റെ എ.ഐ ഉൾപ്പെടെയുള്ളവയെ ചുറ്റിപ്പറ്റി നിലനിൽക്കുന്ന പൊതു മാനസികാവസ്ഥ എന്താണെന്ന് വ്യക്തമാക്കുന്നു. യഥാർഥത്തിൽ അവർക്ക് അതിനെക്കുറിച്ചുള്ളത് അവജ്ഞയും ഉൽക്കണ്ഠയുമാണ്. തങ്ങളുടെ ജോലിയും അവസരങ്ങളുമെല്ലാം ഈ സാങ്കേതിക വളർച്ച തട്ടിയെടുത്തേക്കുമെന്ന് അവർ ആശങ്കപ്പെടുന്നുവെന്നതാണ് യാഥാർഥ്യം.
ക്രിത്രിമ ബുദ്ധിയെ കുറിച്ച് കേൾപ്പിച്ച് തങ്ങളുടെ കാംപസുകളിലെ ചടങ്ങുകളെ ധന്യമാക്കുന്നതിനാണ് സർവകലാശാലകൾ ഈ മേഖലകളിലെ പ്രശസ്തരെ തേടിപ്പിടിച്ചുകൊണ്ടുവന്നിരുന്നത്. എന്നാൽ, ഇന്നത് ആകെ മാറിയിരിക്കുന്നു. എ.ഐയെ കുറിച്ച് കേൾക്കാൻ കാത്തിരുന്ന, അതിനെ ജിജ്ഞാസയോടെ കേട്ടിരിക്കുകയും കൈയടിക്കുകയും ചെയ്തിരുന്ന കാലം കഴിഞ്ഞു. എ.ഐ അധിഷ്ഠിത തൊഴിൽ വിപണിയിലേക്ക് കടക്കുന്ന പുതുതലമുറയ്ക്ക് ഇന്ന് ക്രിത്രിമ ബുദ്ധിയെ കുറിച്ച് കേൾക്കുന്നത് തന്നെ അസ്വസ്ഥതയുളവാക്കുന്ന കാര്യമായി മാറിയിരിക്കുന്നു. വിവിധ അന്താരാഷ്ട്ര ടെക് ഭീമന്മാർ പതിനായിരക്കണക്കിന് തൊഴിലാളികളെയാണ് ഈയടുത്ത് ജോലിയിൽ നിന്ന് ഒരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടത്. ഇത്തരം വാർത്തകൾ ക്രിത്രിമ ബുദ്ധി തങ്ങളുടെ ജീവിത സ്വപ്നങ്ങൾ തന്നെ തകർത്തെറിയുന്നതിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്ന ഭയം പുതുതലമുറയിൽ സൃഷ്ടിക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചത്. ഈ മാസം ആദ്യം സെൻട്രൾ ഫ്ലോറിഡ സർവകലാശാലയിൽ പ്രഭാഷണം നടത്തിയ പ്രമുഖ അമേരിക്കൻ കമ്പനിയുടെ സ്ട്രാറ്റജിക് അലയൻസ് വൈസ് പ്രസിഡന്റ് ഗ്ലോറിയ കോൾ ഫീൽഡും സമാനമായ രീതിയിൽ കൂക്കിവിളിക്കിരയായിരുന്നു. എ.ഐയെ വ്യാവസായിക വിപ്ലവമായി വിശേഷിപ്പിച്ചതിന് പിന്നാലെയായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. ഇങ്ങിനെ നിരവധി സംഭവങ്ങളാണ് അമേരിക്കയിൽ ഈയടുത്തായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ആപ്പിൾ സഹസ്ഥാപകനും സ്റ്റീവ് ജോബ്സിന്റെ സുഹൃത്തുമായ സ്റ്റീവ് വോസ്നിയാകിന്റെ പ്രഭാഷണത്തിന് ലഭിച്ച സ്വീകാര്യത കൂടി ഇതിനൊപ്പം ചേർത്തുവായിക്കുമ്പോഴേ പുതുതലമുറയുടെ ആധിയുടെ യഥാർഥ ചിത്രം നമുക്ക് ബോധ്യമാകൂ. കഴിഞ്ഞദിവസം ഗ്രാൻഡ് വാലി സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽ സംസാരിക്കാൻ തുടങ്ങിയ സ്റ്റീവ് വോസ്നിയാക് ശരിക്കും കുട്ടികളെ കൈയിലെടുത്തുവെന്ന് വേണം പറയാൻ. അദ്ദേഹവും എ.ഐയിൽ തന്നെയാണ് തുടങ്ങിയത്. പക്ഷേ, ചെറിയൊരു മാറ്റം. "നിങ്ങൾക്കെല്ലാവർക്കും എ.ഐ ഉണ്ട്- യഥാർഥ ബുദ്ധി" എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യവാക്കുകൾ. അദ്ദേഹം ഇത് പറഞ്ഞു നിർത്തിയതോടെ നിലയ്ക്കാത്ത കൈയടിയായിരുന്നു. അതേ, കുറച്ചുകാലമായി നിർമിത ബുദ്ധിയെക്കുറിച്ച് മാത്രം കേട്ട വിദ്യാർഥികൾ അവരുടെ ബുദ്ധിയെക്കുറിച്ച് കേട്ടപ്പോൾ അറിയാതെ കൊട്ടിക്കയറുകയായിരുന്നു. "സാങ്കേതിക ലോകത്തെ എന്റെ ജീവിതകാലം മുഴുവൻ ഒരു തലച്ചോറ് എങ്ങിനെ നിർമിക്കാമെന്ന് കണ്ടുപിടിക്കാൻ ശ്രമിക്കുന്ന ആളുകൾക്കൊപ്പമായിരുന്നു. ഒരു തലച്ചോർ എങ്ങിനെ നിർമിക്കാമെന്ന് കണ്ടെത്തിയ കമ്പനിയിലായിരുന്നു ഞാൻ- അതിന് ഒമ്പത് മാസമെടുക്കും" തമാശ രൂപേണ അദ്ദേഹം അത് പറഞ്ഞുനിർത്തിയപ്പോൾ മനുഷ്യ ബുദ്ധിയുടെ പ്രാധാന്യം കൂടി അനാവരണംചെയ്യപ്പെട്ടതിലെ സന്തോഷമായിരുന്നു വിദ്യാർഥിക്കൂട്ടത്തിന്.
സാങ്കേതിക മേന്മ ജോലി എളുപ്പമാക്കുമെന്നതിൽ അവർ സന്തുഷ്ടരാണെങ്കിലും ആ സന്തോഷത്തേക്കാളേറെ ജോലി നഷ്ടപ്പെട്ടുപോകുമെന്ന ഭയമാണ് പുതുതലമുറയെ എ.ഐക്കെതിരായ ചിന്തയിലേക്ക് നയിക്കുന്നതെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്. എ.ഐ അതിന്റെ സിസ്റ്റത്തിൽ ഉൾപ്പെടുത്തിയതിനോട് കെട്ടുപിണഞ്ഞുകിടക്കുകയാണ്. അതിനപ്പുറം പുതിയ ആശയങ്ങൾ കണ്ടുപിടിക്കാനോ സൃഷ്ടിക്കാനോ അതിന് കഴിയില്ല. അതിന്റെ വൃത്തത്തിന് പുറത്ത് ചിന്തിക്കാനും അതിനാവില്ല. എന്നാലും തങ്ങളുടെ തലയ്ക്ക് മുകളിൽ തൂങ്ങിനിൽക്കുന്ന ഡെമോക്ലിസിന്റെ വാളായാണ് എ.ഐ പുതുതലമുറയ്ക്ക് അനുഭവപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."