എസ്.ഡി.പി.ഐ-സി.പി.എം ഡീൽ ആരോപണം ശക്തമാക്കി കോൺഗ്രസ്; കത്തിപ്പടർന്ന് 'ഡീൽ'
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാംഘട്ടത്തിലേക്ക് കടക്കുമ്പോഴും കത്തിപ്പടർന്ന് ഡീൽ ആരോപണം. ഒന്നാംഘട്ടത്തിൽ സി.പി.എം- ബി.ജെ.പി ഡീൽ ആരോപണം ആയുധമാക്കിയ കോൺഗ്രസ്, രണ്ടാംഘട്ടത്തിലേക്ക് കടക്കുമ്പോൾ വിവിധ മണ്ഡലങ്ങളിൽ സി.പി.എമ്മും എസ്.ഡി.പി.ഐയും ഡീലുണ്ടാക്കിയെന്ന ആരോപണമാണ് ശക്തമാക്കുന്നത്. എസ്.ഡി.പി.ഐ വോട്ട്, സ്വീകരിക്കുമോ എന്നതിൽ നിലപാട് വ്യക്തമാക്കാതെ പരസ്പരവിരുദ്ധ പ്രതികരണം നടത്തുകയാണ് ഇടത് നേതൃത്വം.
മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച ചോദ്യങ്ങളുയർന്നപ്പോൾ ക്ഷുഭിതനായാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് എസ്.ഡി.പി.ഐയുമായി ധാരണ ഉണ്ടാക്കിയതെന്നായിരുന്നു ഇന്നലെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കൊച്ചിയിൽ ആരോപിച്ചത്. മങ്കട, വേങ്ങര മണ്ഡലങ്ങളിൽ എൽ. ഡി.എഫ് സ്ഥാനാർഥിക്ക് എസ്.ഡി.പി.ഐ പിന്തുണ പ്രഖ്യാപിച്ചുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഡീൽ ആരോപണം ശക്തമായത്.
എസ്.ഡി.പി.ഐയെക്കുറിച്ച് താനല്ല മറുപടി പറയേണ്ടതെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി നടത്തിയ പ്രതികരണം. സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബിയും വ്യക്തമായ നിലപാട് പറഞ്ഞില്ല. ചെന്നിത്തലയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് പ്രതികരിച്ച അദ്ദേഹം എസ്.ഡി.പി.ഐ ആർ.എസ്.എസിന്റെ ഉൽപന്നമെന്നും പറഞ്ഞു.
സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആർ.എസ്.എസ് പോലെ മതതീവ്രവാദം ഉയർത്തിപ്പിടിക്കുന്ന ഒരു സംഘടനക്കൊപ്പവും എൽ.ഡി.എഫ് ഇല്ലെന്ന് പ്രതികരിച്ചു. തവനൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.ടി ജലീൽ തെരഞ്ഞെടുപ്പ് സമയത്ത് ആരുടെ വോട്ടും വേണ്ടെന്ന് പറയേണ്ട കാര്യമില്ലെന്ന പ്രതികരണമാണ് നടത്തിയത്. കഴിഞ്ഞദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മാധ്യമങ്ങളുടെ ചോദ്യത്തോട് കാര്യമായ പ്രതികരണത്തിന് മുതിർന്നില്ല.
ബി.ജെ.പിയുമായി സി.പി.എം ഡീലുണ്ടാക്കിയെന്ന ആരോപണത്തിന്റെ മൂർച്ച കൂട്ടുന്നതിനൊപ്പമാണ് എസ്.ഡി.പി.ഐ കൂട്ടുകെട്ടിന്റെ ആരോപണവും യു.ഡി.എഫ് ഉയർത്തുന്നത്. കഴിഞ്ഞദിവസം മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുഖ്യമന്ത്രി എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ വിട്ട് ആർ.എസ്.എസുമായി ചർച്ച നടത്തിയെന്ന് തുറന്നടിച്ചിരുന്നു. ഈ ആരോപണത്തിന് ആദ്യം മറുപടി പറയട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.
സംസ്ഥാനവുമായി ബന്ധപ്പെട്ട വികസനപ്രശ്‌നങ്ങൾ ചർച്ചചെയ്യാതെ ഡീൽ ആരോപണത്തിൽ കുരുങ്ങിമറിയുകയാണ് സംസ്ഥാനത്തെ പ്രചാരണം. പ്രചാരണത്തിന്റെ ഒന്നാംഘട്ടത്തിൽ സി.പി.എം-ബി.ജെ.പി. ഡീൽ ആരോപണമുയർത്തി പ്രതിപക്ഷനേതാവാണ് കടന്നാക്രമണത്തിന് തുടക്കമിട്ടത്. പിന്നാലെ നേരിട്ടും നവമാധ്യമങ്ങളിൽ കൂടിയും മറുപടിയുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തി. കോൺഗ്രസിനെ പൊതുവേയും പ്രതിപക്ഷനേതാവിനെ പ്രത്യേകിച്ചും സംഘ്പരിവാർ ബന്ധത്തിൽ കുരുക്കിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതിരോധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."