യുഎഇക്ക് നേരെ പ്രതിദിനം 7 ലക്ഷം സൈബർ ആക്രമണങ്ങൾ; എഐ ഉപയോഗിച്ചുള്ള ഭീഷണിക്കെതിരെ ജാഗ്രതാ നിർദ്ദേശം
ദുബൈ: പ്രാദേശിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇയിൽ സൈബർ ആക്രമണങ്ങൾ കുത്തനെ വർധിക്കുന്നതായി സൈബർ സുരക്ഷാ കൗൺസിൽ മേധാവി. രാജ്യത്തിന്റെ തന്ത്രപ്രധാനമായ മേഖലകളെ ലക്ഷ്യമാക്കി പ്രതിദിനം അഞ്ച് ലക്ഷം മുതൽ ഏഴ് ലക്ഷം വരെ സൈബർ ഭീഷണികളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ ഭീഷണികൾ നേരിടാൻ രാജ്യം സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ്.
എഐ ഉപകരണങ്ങൾ ദുരുപയോഗം ചെയ്തുകൊണ്ട് സൈബർ ആക്രമണങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുകയാണ് ശത്രുതാപരമായ സംഘടനകൾ എന്ന് സൈബർ സുരക്ഷാ കൗൺസിൽ ചെയർമാൻ ഡോ. മുഹമ്മദ് അൽ കുവൈറ്റി വ്യക്തമാക്കി. ചാറ്റ് ജിപിടി (ChatGPT) പോലുള്ള ജനറേറ്റീവ് എഐ ഉപകരണങ്ങൾ ഉപയോഗിച്ച് വളരെ വേഗത്തിലും കുറഞ്ഞ ചിലവിലും വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനും ഡീപ്ഫേക്ക് സാങ്കേതികവിദ്യ വഴി തെറ്റിദ്ധാരണ പരത്താനും ഫിഷിംഗ് കാമ്പെയ്‌നുകൾ നടത്താനും ആക്രമണകാരികൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എങ്കിലും, രാജ്യത്തിന്റെ ദേശീയ സൈബർ പ്രതിരോധ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണെന്നും ഭൂരിഭാഗം ഭീഷണികളും കൃത്യസമയത്ത് തന്നെ കണ്ടെത്തി നിയന്ത്രിക്കാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. 'സീറോ-ട്രസ്റ്റ്' സുരക്ഷാ മാതൃകയും വിപുലമായ ഭീഷണി ഇന്റലിജൻസ് സംവിധാനങ്ങളും ഉൾപ്പെടുത്തി രാജ്യം പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. സർക്കാരും സ്വകാര്യ മേഖലയും തമ്മിൽ തത്സമയം സുരക്ഷാ അലേർട്ടുകൾ പങ്കുവെക്കുന്ന സംവിധാനവും ഇതിനായി സജ്ജമാണ്.
ആക്രമണങ്ങളുടെ വ്യാപ്തി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ പാസ്‌വേഡുകളും സ്ഥിരീകരണ കോഡുകളും അപരിചിതരുമായി പങ്കുവെക്കുകയോ ചെയ്യരുത്. മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ സൗകര്യം നിർബന്ധമായും ഉപയോഗിക്കണമെന്നും പൊതു വൈ-ഫൈ നെറ്റ്‌വർക്കുകളിൽ നിന്ന് സാമ്പത്തിക ഇടപാടുകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു. പ്രത്യേകിച്ചും സംഘർഷസാധ്യതയുള്ള സമയങ്ങളിൽ തെറ്റായ വിവരങ്ങളിൽ വീണുപോകാതെ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകൾ മാത്രം വിശ്വസിക്കണമെന്നും ഡോ. അൽ കുവൈറ്റി ഓർമ്മിപ്പിച്ചു.
uae authorities warn of nearly 700000 cyberattacks daily, highlighting rising risks from ai driven threats. residents and organizations are urged to strengthen cybersecurity measures, avoid suspicious links, and stay alert to evolving digital attack methods and scams
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."