മുഹ്‌സിന കിദ്വായ്; വിടവാങ്ങിയത് ഇന്ദിരയുടെയും രാജീവിന്റെയും വിശ്വസ്ത
ന്യൂഡല്‍ഹി: 1954ല്‍ ഭര്‍തൃപിതാവും കോണ്‍ഗ്രസ് നേതാവുമായ ജമീലുര്‍റഹ്മാന്‍ കിദ്വായിക്കൊപ്പം തീന്‍ മൂര്‍ത്തി ഭവനില്‍ വച്ച് ജവഹര്‍ലാല്‍ നെഹ്‌റുവിനെയും ഇന്ദിരാ ഗാന്ധിയെയും കണ്ടുമുട്ടിയതാണ് മുഹ്‌സിന കിദ്വായിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. അന്ന് തുടങ്ങിയ ആത്മബന്ധം ഇന്ദിരാ ഗാന്ധിയുമായി അവര്‍ എക്കാലത്തും കാത്തുസൂക്ഷിച്ചു.
1960ല്‍ തന്റെ 28ാം വയസില്‍, അസുഖബാധിതനായ ഭര്‍തൃപിതാവിന് പകരം ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായി (എം.എല്‍.സി) അവര്‍ രാഷ്ട്രീയത്തില്‍ ചുവടുവച്ചു. 1966ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ തളര്‍ന്നുപോയ തന്നോട്, രാഷ്ട്രീയത്തില്‍ വലിയ പ്രതിസന്ധികളെ നേരിടാന്‍ കരുത്താർജിക്കണമെന്ന് ഇന്ദിരാ ഗാന്ധി ഉപദേശിച്ചിരുന്നതായി 'മൈ ലൈഫ് ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്‌സ്' എന്ന തന്റെ ആത്മകഥയില്‍ മുഹ്‌സിന പറയുന്നുണ്ട്.
അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടി നേരിടുകയും ഇന്ദിരാ ഗാന്ധിക്ക് പോലും ചിക്മംഗളൂരില്‍ നിന്ന് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടി വരുകയും ചെയ്തു. ആ പ്രതിസന്ധി ഘട്ടത്തിലും ഉത്തര്‍പ്രദേശിലെ അഅ്‌സംഗഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ (1978) മുഹ്‌സിന ചരിത്രവിജയം നേടി. ജനതാ പാര്‍ട്ടിയുടെ റാം ബച്ചന്‍ യാദവിനെ 36,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയ അവരുടെ വിജയം ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് വലിയ ഊർജം നല്‍കി. മുഹ്‌സിനക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല.
1980ല്‍ മീററ്റില്‍ നിന്ന് വിജയിച്ച് അവര്‍ വീണ്ടും ലോക്‌സഭയിലെത്തി. ഇന്ദിരാ ഗാന്ധി മന്ത്രിസഭയില്‍ തൊഴില്‍, ആരോഗ്യം എന്നീ വകുപ്പുകളുടെ മന്ത്രിയായി. 1984ല്‍ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ഗ്രാമവികസനം, ഗതാഗതം, നഗരവികസനം, ടൂറിസം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു. മാധവറാവു സിന്ധ്യ, രാജേഷ് പൈലറ്റ്, ജഗദീഷ് ടൈറ്റ്‌ലര്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ അവരുടെ കീഴില്‍ ജൂനിയര്‍ മന്ത്രിമാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
2022ലാണ് മുഹ്‌സിനാ കിദ്വായിയുടെ ആത്മകഥ പുറത്തിറങ്ങിയത്. പഠനത്തില്‍ വലിയ മികവ് പുലര്‍ത്താന്‍ കഴിയാഞ്ഞതും മാതാപിതാക്കളെ വേണ്ടത്ര പരിചരിക്കാന്‍ സാധിക്കാത്തതുമാണ് ജീവിതത്തിലെ തന്റെ രണ്ട് വലിയ സങ്കടങ്ങളെന്ന് ആത്മകഥയില്‍ അവര്‍ പറയുന്നുണ്ട്. ആറ് പതിറ്റാണ്ടിലേറെക്കാലം രാജ്യസേവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച നേതാവായിരുന്നു മുഹ്‌സിനാ കിദ്വായിയെന്നും കോണ്‍ഗ്രസിന്റെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടങ്ങളില്‍ പാര്‍ട്ടിയുടെ വഴികാട്ടിയായി നിലകൊണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അനുസ്മരിച്ചു. ലാളിത്യവും അന്തസും നിറഞ്ഞ രാഷ്ട്രീയ ജീവിതത്തിലൂടെ തലമുറകള്‍ക്ക് അവര്‍ പ്രചോദനമായെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. 2022ലെ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തന്നെ പിന്തുണച്ചവരില്‍ ഒരാളായിരുന്നു മുഹ്‌സിനയെന്നും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ താഴേത്തട്ടിലെ യാഥാർഥ്യങ്ങളും അധികാരത്തിന്റെ ഇടനാഴികളും തമ്മിലുള്ള അപൂർവ പാലമായിരുന്നു അവരെന്നും മുതിര്‍ന്ന നേതാവ് ഡോ. ശശി തരൂർ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."