എബോള, ഹാന്റവൈറസ് ഭീതി; യാത്രക്കാർക്ക് കർശന നിർദ്ദേശങ്ങളുമായി യുഎഇ ആരോഗ്യ മന്ത്രാലയം
ദുബൈ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എബോള, ഹാന്റവൈറസ് കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ, വേനൽക്കാല അവധിക്ക് യാത്രക്കൊരുങ്ങുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാർക്ക് കർശന യാത്രാ നിർദ്ദേശങ്ങളുമായി യുഎഇ ഭരണകൂടം. കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ തുടങ്ങിയ എബോള ബാധിത ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും ആരോഗ്യ മന്ത്രാലയവും സംയുക്തമായി അറിയിച്ചു.
അതേസമയം യുഎഇയിലെ പൊതുജനാരോഗ്യ സ്ഥിതി പൂർണ്ണമായും സുരക്ഷിതമാണെന്നും വിമാനത്താവളങ്ങളിലും അതിർത്തികളിലും ശക്തമായ പ്രതിരോധ-നിരീക്ഷണ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
എബോള വൈറസ് പലരും ഭയക്കുന്നതുപോലെ വായുവിലൂടെയോ വെള്ളത്തിലൂടെയോ പടരുന്ന ഒന്നല്ലെന്ന് ദുബൈ മെഡിയർ ആശുപത്രിയിലെ സ്പെഷ്യലിസ്റ്റ് പൾമണോളജിസ്റ്റ് ഡോ. സഹീർ സൈനലാബ്ദീൻ വ്യക്തമാക്കി.
"എബോള വായുവിലൂടെയോ ഭക്ഷണമോ വെള്ളമോ വഴിയോ പടരുന്നില്ല. പൊതുഗതാഗതത്തിൽ ആരുടെയെങ്കിലും അടുത്തിരുന്നാലോ, വിമാനത്താവളങ്ങളിലൂടെയോ ഷോപ്പിംഗ് മാളുകളിലൂടെയോ കടന്നുപോയത് കൊണ്ടോ രോഗം പകരില്ല. രോഗലക്ഷണങ്ങളുള്ള ഒരു വ്യക്തിയുടെ ശരീരസ്രവങ്ങളുമായി നേരിട്ട് സമ്പർക്കമുണ്ടായാൽ മാത്രമേ ഈ വൈറസ് പകരുകയുള്ളൂ." ഡോ. സഹീർ സൈനലാബ്ദീൻ കൂട്ടിച്ചേർത്തു.
വൈറസ് ബാധയേറ്റാൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ 21 ദിവസം വരെ സമയമെടുത്തേക്കാം. മലേറിയ, ടൈഫോയ്ഡ്, മെനിഞ്ചൈറ്റിസ് തുടങ്ങിയ രോഗങ്ങളുടെ സമാന ലക്ഷണങ്ങളാണ് എബോള വൈറസിനും.
യാത്ര കഴിഞ്ഞെത്തുന്നവർക്ക് പനി വരുന്നത് സ്വാഭാവികമാണെന്നും അത് എബോള ആകണമെന്നില്ലെന്നും ഷാർജ എൻഎംസി റോയൽ ആശുപത്രിയിലെ പകർച്ചവ്യാധി വിദഗ്ധൻ ഡോ. മറിയം മൊജ്തബാവി ചൂണ്ടിക്കാട്ടി. എങ്കിലും മുൻകരുതലിന്റെ ഭാഗമായി യാത്രാവിവരങ്ങൾ മറച്ചുവെക്കാതെ കൃത്യമായി ചികിത്സ തേടണമെന്ന് അവർ ഓർമ്മിപ്പിച്ചു.
യാത്രക്കാർ പാലിക്കേണ്ട മുൻകരുതലുകൾ
ഔദ്യോഗിക വിവരങ്ങൾ മാത്രം ആശ്രയിക്കുക: സോഷ്യൽ മീഡിയയിലെ വ്യാജ കിംവദന്തികൾ വിശ്വസിക്കരുത്. ആരോഗ്യ മന്ത്രാലയത്തിന്റെ കൃത്യമായ വിവരങ്ങൾ പരിശോധിക്കുക.
വ്യക്തിശുചിത്വം പ്രധാനം: യാത്രയിലുടനീളം കൈകൾ സാനിറ്റൈസ് ചെയ്യുകയോ സോപ്പുപയോഗിച്ച് കഴുകുകയോ ചെയ്യുക. സുരക്ഷിതമായ കുടിവെള്ളം മാത്രം ഉപയോഗിക്കുക.
രോഗികളിൽ നിന്ന് അകലം പാലിക്കുക: പ്രകടമായ അസുഖ ലക്ഷണങ്ങളുള്ള വ്യക്തികളുമായുള്ള സമ്പർക്കം ഒഴിവാക്കുക.
കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധ: വേനൽക്കാലത്തെ ദീർഘദൂര യാത്രകളിൽ കുട്ടികൾക്ക് കൃത്യമായ അളവിൽ ജലാംശം (Hydration) ലഭിക്കുന്നുണ്ടെന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തണം.
ഇൻഷുറൻസ് രേഖകൾ കരുതുവുക: യാത്ര തിരിക്കും മുൻപ് അടിയന്തര മെഡിക്കൽ നമ്പറുകളും ട്രാവൽ ഇൻഷുറൻസ് രേഖകളും കൈവശം വെക്കുക.
യുഎഇയിലെ ആശുപത്രികളും മെഡിക്കൽ സംഘങ്ങളും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും അതിനാൽ പ്രവാസികൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവിദഗ്ദ്ധർ കൂട്ടിച്ചേർത്തു.
The UAE Ministry of Health has issued strict travel and health guidelines amid growing concerns over Ebola and Hantavirus outbreaks in several regions. Travelers are urged to follow preventive measures, monitor symptoms, and comply with official health advisories.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."