ജാതി അധിക്ഷേപം... പീഡനം... റാഗിങ്: 9 വർഷം, കാംപസുകളിൽ അവസാനിച്ചത് അഞ്ച് ജീവനുകള്‍
തിരുവനന്തപുരം: കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ സംസ്ഥാനത്തെ കാംപസുകളില്‍ ജാതി അധിക്ഷേപവും കോളജ് അധികൃതരുടെ പീഡനവും റാഗിങ്ങും കാരണം പൊലിഞ്ഞത് അഞ്ച് വിദ്യാര്‍ഥികളുടെ ജീവൻ. ജിഷ്ണു പ്രണോയിയില്‍ തുടങ്ങുന്ന പട്ടികയാണ് ഇപ്പോള്‍ നിതിന്‍ രാജില്‍വരെ എത്തിനില്‍ക്കുന്നത്. ഈ കേസുകളലെല്ലാം പ്രതികള്‍ രക്ഷപ്പെടുകയാണ് ചെയ്യുന്നത് എന്നതാണ് വസ്തുത.
തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജിലെ ഒന്നാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് 2017 ജനുവരി ആറിനായിരുന്നു. കോപ്പിയടിച്ചെന്ന് ആരോപിച്ച് കോളജ് അധികൃതര്‍ ജിഷ്ണുവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കോളജ് യൂനിയന്‍ ചെയര്‍മാനും വൈസ് പ്രിന്‍സിപ്പലും പരീക്ഷാ ഇന്‍വിജിലേറ്ററും കേസില്‍ പ്രതികളായിരുന്നു. 2023 ജൂണ്‍ രണ്ടിനായിരുന്നു രണ്ടാമത്തെ സംഭവം. കോട്ടയം അമല്‍ ജ്യോതി എന്‍ജിനിയറിങ് കോളജിലെ രണ്ടാം വര്‍ഷ ഫുഡ് ടെക്‌നോളജി വിദ്യാര്‍ഥിനി ശ്രദ്ധ സതീഷാണ് അന്ന് മരണപ്പെട്ടത്. അച്ചടക്കത്തിന്റെ പേരിലുള്ള മാനസിക പീഡനത്തെ തുടര്‍ന്ന് രാത്രിയാണ് ശ്രദ്ധ ഹോസ്റ്റലില്‍ തൂങ്ങിമരിച്ചത്. വകുപ്പ് മേധാവിയും ഹോസ്റ്റല്‍ വാര്‍ഡനും ഉള്‍പ്പെടെ പ്രതികളായിരുന്നു.
മുതിര്‍ന്ന വിദ്യാര്‍ഥികളുടെ ക്രൂരമായ റാഗിങ്ങിന് പിന്നാലെയാണ് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാര്‍ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2024 ഫെബ്രുവരി 18നായിരുന്നു സംഭവം. എസ്.എഫ്.ഐ. പ്രവര്‍ത്തകരടക്കം 18 പേര്‍ കേസില്‍ പ്രതികളായിരുന്നു. പ്രതികള്‍ക്കെല്ലാം പിന്നീട് കോടതി ജാമ്യം അനുവദിച്ചു.
പത്തനംതിട്ട ചുട്ടിപ്പാറ എം.ഇ.എസ് നഴ്‌സിങ് കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനി അമ്മു സജീവ് 2025 നവംബര്‍ 15നാണ് ഹോസ്റ്റല്‍ കെട്ടിടത്തിൽ നിന്നു ചാടി മരിച്ചത്. സഹപാഠികളുടെ പീഡനമായിരുന്നു കാരണം. ഇതേക്കുറിച്ച് പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു ജീവനൊടുക്കിയത്.
നിതിന്റെ മരണം പോലെ ഈ മരണങ്ങളെല്ലാം അന്ന് വിവാദമായിരുന്നു. പ്രതികള്‍ താല്‍ക്കാലികമായി പിടിക്കപ്പെട്ടെങ്കിലും മറ്റൊന്നും സംഭവിച്ചില്ല. സഹപാഠികളും കോളജ് അധികൃതരും പ്രതി സ്ഥാനത്തുള്ള കേസുകളില്‍ ശിക്ഷ പോലും ലഭിക്കാതെ അവരെല്ലാം രക്ഷപ്പെടുകയാണ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."