വിജയ പ്രതീക്ഷ നഷ്ടപ്പെട്ട് ബി.ജെ.പി; എഫ്.സി.ആർ.എയും പാർട്ടിക്കകത്തെ അതൃപ്തിയും തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ
തിരുവനന്തപുരം, കൊച്ചി: കേന്ദ്രസർക്കാർ കൊണ്ടുവന്ന വിദേശസംഭാവന നിയന്ത്രണഭേദഗതി ബിൽ(എഫ്.സി.ആർ.എ ) തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് ബി.ജെ.പി കോർകമ്മിറ്റി വിലയിരുത്തൽ. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തിയപ്പോൾ നിലപാട് വ്യക്തമാക്കിയെങ്കിലും സഭാ നേതൃത്വത്തിന്റെ ആശങ്ക മാറിയില്ല. ഇക്കാര്യം യു.ഡി.എഫും എൽ.ഡി.എഫും രാഷ്ട്രീയമായി പ്രചാരണ ആയുധമാക്കിയത് സ്വാധീനിച്ചെന്നാണ് വിലയിരുത്തൽ.
സഭകൾക്കും ബിഷപ്പുമാർക്കുമെതിരേ തിരിഞ്ഞ പി.സി ജോർജിന്റെയും മകൻ ഷോൺ ജോർജിന്റെയും നടപടികൾക്കെതിരേയും കോർകമ്മിറ്റിയിൽ രൂക്ഷവിമർശനമുണ്ടായി. ശോഭാ സുരേന്ദ്രനെതിരേയും കടുത്ത വിമര്‍ശനം യോഗത്തിലുണ്ടായി.
തെരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്ന സാഹചര്യം പെട്ടെന്ന് മാറിയെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച സീറ്റുകൾ കിട്ടില്ലെന്നുമുള്ള ആശങ്കയും നേതൃത്വത്തിനുണ്ട്. എ പ്ലസ് കാറ്റഗറിയിൽ ബി.ജെ.പി ഉൾപ്പെടുത്തിയ മണ്ഡലങ്ങളിൽ തിരിച്ചടി നേരിടുമെന്നാണ് വിലയിരുത്തൽ.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുന്നിലെത്തിയ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിൽ ഉൾപ്പെടെ 30 സീറ്റുകൾ കേന്ദ്രീകരിച്ചുള്ള പ്രചാരണപരിപാടികൾക്കാണ് രൂപം നൽകിയത്. പത്ത് സീറ്റുകളിൽ ജയിക്കുമെന്നാണ് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന് സംസ്ഥാന നേതൃത്വം നൽകിയ ഉറപ്പ്. എന്നാൽ അത് മൂന്നിലേക്ക് ചുരുങ്ങുകയും അതിൽ തന്നെ കടുത്ത മത്സരമാണെന്ന വിലയിരുത്തലിൽ എത്തിച്ചേരുകയും ചെയ്തു. ജയസാധ്യതാ ലിസ്റ്റിൽ നിന്ന് പാലക്കാടും വട്ടിയൂർക്കാവും ഒഴിവാക്കപ്പെട്ടു. ആറന്മുള, കാട്ടക്കട മണ്ഡലങ്ങളിലും പ്രതീക്ഷ മങ്ങി. നേമം, കഴക്കൂട്ടം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിൽ മാത്രമാണ് വിജയപ്രതീക്ഷ ശേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."