അമരാവതിയിലെ 'ക്രൂരതയുടെ ഫ്ലാറ്റ്'; 200 പെൺകുട്ടികൾ ഇരകൾ, 350 വീഡിയോകൾ; നടുക്കുന്ന വിവരങ്ങൾ പുറത്ത്
മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രലോഭിപ്പിച്ച് ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കടോര നാക പ്രദേശത്തെ അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് നടന്ന ഈ ക്രൂരതയിൽ ഏകദേശം 200 ഓളം പെൺകുട്ടികൾ ഇരകളായതായാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി അയാൻ അഹമ്മദ് ഉൾപ്പെടെ എട്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തു.
പരാതികൾ അവഗണിച്ചു; ഫ്ലാറ്റ് പീഡനകേന്ദ്രമായി
ഒരു താമസ സമുച്ചയത്തിന്റെ മൂന്നാം നിലയിലുള്ള ഫ്ലാറ്റാണ് അതിക്രമങ്ങൾക്കായി പ്രതികൾ ഉപയോഗിച്ചിരുന്നത്. മാസങ്ങളായി ഇവിടെ സംശയാസ്പദമായ രീതിയിൽ പെൺകുട്ടികളും യുവാക്കളും വന്നുപോകാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു.
രാത്രി വൈകിയും ബുർഖ ധരിച്ചും മുഖം മറച്ചും പെൺകുട്ടികൾ ഇവിടെ എത്തിയിരുന്നു.താമസക്കാർ ഫ്ലാറ്റ് ഉടമയോട് പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.ഫ്ലാറ്റ് ഉടമയുടെ നിസ്സംഗതയാണ് ഇത്ര വലിയൊരു റാക്കറ്റ് വളരാൻ കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അന്വേഷണം തുടങ്ങിയത് സോഷ്യൽ മീഡിയയിലൂടെ
ഏപ്രിൽ 11-ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് അമരാവതി പൊലിസ് അന്വേഷണം ആരംഭിച്ചത്.ഏപ്രിൽ 13-ന് മുഖ്യപ്രതി അയാൻ അഹമ്മദിനെ പോലീസ് പിടികൂടി. ഇയാളെ ഏപ്രിൽ 21 വരെ കസ്റ്റഡിയിൽ വിട്ടു.അയാൻ പകർത്തുന്ന വീഡിയോകൾ സുഹൃത്തായ ഉജർ ഇഖ്ബാൽ ഖാന് കൈമാറുകയും ഇയാൾ വഴി മറ്റുള്ളവരിലേക്ക് എത്തുകയുമായിരുന്നു.
പ്രതികളിൽ നിന്ന് ലാപ്ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഹാർഡ് ഡിസ്ക്, 5 മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. നശിപ്പിക്കപ്പെട്ട ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ഇവ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.
350-ലേറെ വീഡിയോ ക്ലിപ്പുകൾ
പ്രാഥമിക അന്വേഷണത്തിൽ 180 മുതൽ 200 വരെ പെൺകുട്ടികൾ പീഡനത്തിന് ഇരയായതായും 350-ലധികം വീഡിയോകൾ പ്രതികൾ പകർത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഭാരതീയ ന്യായസംഹിത (BNS), പോക്സോ (POCSO) നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പ്രത്യേക അന്വേഷണ സംഘം
കേസിന്റെ ഗൗരവം കണക്കിലെടുത്ത് 10 ഉന്നത ഉദ്യോഗസ്ഥരും 35 പോലീസുകാരും അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചു. ഇരകളായ പെൺകുട്ടികളും കുടുംബങ്ങളും ഭയപ്പെടാതെ മുന്നോട്ടുവരണമെന്നും അവർക്ക് ആവശ്യമായ എല്ലാ സംരക്ഷണവും രഹസ്യസ്വഭാവവും ഉറപ്പാക്കുമെന്നും അമരാവതി പൊലിസ് സൂപ്രണ്ട് വിശാൽ ആനന്ദും ജില്ലാ കളക്ടറും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."