പശ്ചിമേഷ്യ വീണ്ടും യുദ്ധ ഭീതിയിൽ; ഉത്തര ഇസ്റാഈലിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇറാന്റെ അന്ത്യശാസനം; ബെയ്റൂട്ടിൽ തൊട്ടാൽ കനത്ത തിരിച്ചടി!
ടെഹ്റാൻ: ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന് നേരെ ഇസ്റാഈൽ വ്യോമാക്രമണ ഭീഷണി തുടരുന്നതിനിടെ, കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്ന കനത്ത മുന്നറിയിപ്പുമായി ഇറാൻ.ഇസ്റാഈൽ സൈന്യം ബെയ്റൂട്ട് ലക്ഷ്യമാക്കി നീങ്ങിയാൽ ഉത്തര ഇസ്റാഈലിലെ (Northern Israel) ജനങ്ങൾ എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഇറാന്റെ സെൻട്രൽ മിലിട്ടറി കമാൻഡ് ഒടുവിലായി അന്ത്യശാസനം നൽകി. ഇതോടെ പശ്ചിമേഷ്യയിൽ വീണ്ടും കടുത്ത യുദ്ധ ഭീതിയിലായിരിക്കുകയാണ്.
ബെയ്റൂട്ടിലെ ദാഹിയയിലുള്ള ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്റാഈൽ സൈന്യം ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ മിന്നൽ നീക്കം. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ (IRNA) പുറത്തുവിട്ട പ്രസ്താവനയിൽ ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് കമാൻഡറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വടക്കൻ ഇസ്റാഈലിനെ ലക്ഷ്യമിട്ട് വൻ പ്രത്യാക്രമണത്തിന് സാധ്യത
ഇസ്റാഈൽ ഭരണകൂടം നിലവിലുള്ള വെടിനിർത്തൽ വ്യവസ്ഥകൾ ആവർത്തിച്ച് ലംഘിക്കുകയാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. ഇസ്റാഈൽ തങ്ങളുടെ ഭീഷണി നടപ്പിലാക്കി ബെയ്റൂട്ടിൽ ആക്രമണം നടത്തിയാൽ വടക്കൻ മേഖലകളിലും, അധിനിവേശം നടത്തിയ പ്രദേശങ്ങളിലെ സൈനിക താവളങ്ങൾക്ക് സമീപവും താമസിക്കുന്ന ഇസ്റാഈലികൾക്ക് വൻ ജീവഹാനി സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ഇറാൻ കമാൻഡർ മുന്നറിയിപ്പ് നൽകുന്നു. ജീവൻ രക്ഷിക്കാനായി ജനങ്ങൾ അടിയന്തരമായി ഈ പ്രദേശങ്ങളിൽ നിന്നും ഒഴിഞ്ഞു പോകണമെന്നാണ് നിർദ്ദേശം. ബെയ്റൂട്ടിന് നേരെ ആക്രമണമുണ്ടായാൽ വടക്കൻ ഇസ്റാഈലിനെ ചാരമാക്കുന്ന രീതിയിലുള്ള വൻതോതിലുള്ള മിസൈൽ-ഡ്രോൺ പ്രത്യാക്രമണം ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന ശക്തമായ സൂചനയാണിത്.
അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ ഇറാൻ പൂർണ്ണമായി നിർത്തിവെച്ചു
ലെബനനിലേക്കുള്ള ഇസ്റാഈൽ സൈന്യത്തിന്റെ നിരന്തരമായ കടന്നുകയറ്റത്തിൽ പ്രതിഷേധിച്ച് അമേരിക്കയുമായി നടത്തിവന്നിരുന്ന രഹസ്യ സമാധാന ചർച്ചകൾ ഇറാൻ പൂർണ്ണമായും നിർത്തിവെച്ചു. മധ്യസ്ഥർ മുഖേന യു.എസുമായി നടത്തിവന്നിരുന്ന ചർച്ചകളും ഔദ്യോഗിക രേഖകളുടെ കൈമാറ്റവുമാണ് ഇറാൻ താൽക്കാലികമായി റദ്ദാക്കിയിരിക്കുന്നത്. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നീം (Tasnim) ആണ് തിങ്കളാഴ്ച ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്.
"വെടിനിർത്തലിനുള്ള പ്രധാന വ്യവസ്ഥകളിൽ ഒന്നായിരുന്നു ലെബനൻ അതിർത്തിയിലെ സമാധാനം. എന്നാൽ ഇസ്റാഈൽ എല്ലാ മുന്നണികളിലും ഇത് ലംഘിച്ചിരിക്കുകയാണ്." -ഇറാൻ ഭരണകൂടം വ്യക്തമാക്കി.
ഇറാന്റെ പ്രധാന ആവശ്യങ്ങൾ ഇവയാണ്:
- ഗസ്സയിലെയും ലെബനനിലെയും ഇസ്റാഈലിന്റെ അധിനിവേശ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കുക.
- ലെബനൻ മണ്ണിൽ നിന്ന് ഇസ്റാഈൽ സൈന്യം പൂർണ്ണമായി പിന്മാറുക.
ഈ ആവശ്യങ്ങളിൽ ഇറാന്റെയും മറ്റ് പ്രതിരോധ സഖ്യങ്ങളുടെയും നിലപാടുകൾ പൂർണ്ണമായി അംഗീകരിക്കുന്നത് വരെ അമേരിക്കയുൾപ്പെടെയുള്ള ഒരു രാജ്യങ്ങളുമായും യാതൊരുവിധ ചർച്ചകൾക്കും ഇനി തയ്യാറല്ലെന്ന് ഇറാൻ കട്ടായം പറഞ്ഞതോടെ പശ്ചിമേഷ്യൻ മേഖലയിലെ സമാധാന ചർച്ചകൾ പൂർണ്ണമായും പ്രതിസന്ധിയിലായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."