മോദി സർക്കാരിന് കനത്ത പ്രഹരം; 12 വർഷത്തിനിടയിൽ ആദ്യമായി ലോക്സഭയിൽ സർക്കാർ ബിൽ പരാജയപ്പെട്ടു
ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ഭരണകാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചടികളിലൊന്നിന് രാജ്യം സാക്ഷ്യം വഹിച്ചു. വിവാദമായ വനിതാ സംവരണ ബിൽ ഭേദഗതി മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് ലോക്സഭയിൽ പരാജയപ്പെട്ടു. പ്രതിപക്ഷം ഒറ്റക്കെട്ടായി നിലകൊണ്ട വോട്ടെടുപ്പിൽ സർക്കാരിന് അനുകൂലമായി 278 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. പ്രതിപക്ഷം 211 വോട്ടുകൾ ബില്ലിനെതിരെ രേഖപ്പെടുത്തി.
കഴിഞ്ഞ 12 വർഷത്തെ ഭരണത്തിനിടയിൽ മോദി സർക്കാർ അവതരിപ്പിച്ച ഒരു ബിൽ പാർലമെന്റിന്റെ അധോസഭയിൽ വോട്ടെടുപ്പിലൂടെ തള്ളപ്പെടുന്നത് ഇതാദ്യമായാണ്.
പരാജയത്തിന് പിന്നിലെ 'മണ്ഡല പുനർനിർണയം'
വനിതാ സംവരണത്തെ തത്വത്തിൽ അനുകൂലിക്കുമ്പോഴും, മണ്ഡല പുനർനിർണയവുമായി (Delimitation) ബില്ലിനെ ബന്ധിപ്പിച്ചതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.മണ്ഡല പുനർനിർണയത്തിന് ശേഷം മാത്രം സംവരണം നടപ്പിലാക്കിയാൽ മതിയെന്ന സർക്കാർ നിലപാട് രാജ്യവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.നിലവിലുള്ള 543 സീറ്റുകളിൽ എന്തുകൊണ്ട് ഉടൻ സംവരണം നടപ്പിലാക്കിക്കൂടാ എന്ന ചോദ്യമാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയത്.
തിരിച്ചടി രാഷ്ട്രീയ ആയുധമാക്കാൻ ബിജെപി
ബിൽ പരാജയപ്പെടുമെന്ന് മുൻകൂട്ടി അറിഞ്ഞിട്ടും അത് പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ല. ബിൽ വോട്ടിനിട്ട് തള്ളിപ്പൊകുന്നത് വഴി 'സ്ത്രീ വിരുദ്ധ പ്രതിപക്ഷം' എന്ന ലേബൽ പ്രതിപക്ഷത്തിന് മേൽ അടിച്ചേൽപ്പിക്കാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. വരും ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രതിപക്ഷത്തിനെതിരെ രാജ്യവ്യാപകമായി വൻ പ്രചാരണം നടത്താനാണ് ബിജെപി നീക്കം.
പ്രതിപക്ഷത്തിന്റെ പ്രത്യാക്രമണം
അതേസമയം, ഇതൊരു ചരിത്ര വിജയമായാണ് ഇന്ത്യ (INDIA) മുന്നണി കാണുന്നത്. തങ്ങൾ സ്ത്രീ സംവരണത്തിന് എതിരല്ലെന്നും എന്നാൽ സംവരണം വൈകിപ്പിക്കാനുള്ള ബിജെപിയുടെ ചതിക്കുഴിയാണ് വോട്ടിംഗിലൂടെ തകർത്തതെന്നും പ്രതിപക്ഷം വാദിക്കുന്നു. ഒബിസി, ദളിത് വിഭാഗങ്ങൾക്ക് ഉപസംവരണം നൽകാതെ ബിൽ അംഗീകരിക്കില്ലെന്ന നിലപാടിലും പ്രതിപക്ഷം ഉറച്ചുനിന്നു.
ഭരണ-പ്രതിപക്ഷ ഭേദമന്യേ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഈ വോട്ടെടുപ്പ് ഫലം പ്രധാന പ്രചാരണ വിഷയമായി മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."