വാൽപ്പാറ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകുമെന്ന് മുഖ്യമന്ത്രി; പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും നിർദേശം
തിരുവനന്തപുരം: വാൽപ്പാറ ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അധ്യാപകർ ഉൾപ്പെട്ട യാത്രാസംഘത്തിന് ജീവൻ നഷ്ടപ്പെട്ട സംഭവം ഏറെ ദുഖകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായും, മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം സർക്കാർ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
''വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ചിരുന്ന വാഹനപകടത്തിൽ യാത്രികർക്ക് ജീവൻ നഷ്ടപ്പെട്ടത് ഏറെ ദുഃഖകരമാണ്. മലപ്പുറം ജില്ലയിലെ സ്കൂൾ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. അവരുടെ വിയോഗം നാടിനാകെ നികത്താനാവാത്ത നഷ്ടമാണ്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
പരിക്കേറ്റവർക്ക് ആവശ്യമെങ്കിൽ മികച്ച ചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ നൽകും.''
അതിനിടെ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ആവശ്യമായ കാര്യങ്ങൾ ഏർപ്പാട് ചെയ്തതായി അറിയിച്ചു.
''മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി എൽ പി സ്കൂളിലെ അധ്യാപകർ സഞ്ചരിച്ച വാഹനം അപകടത്തിൽപെടുകയും ഏറെപേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്ത വാർത്ത ഏറെ ദുഃഖത്തോടെ മനസ്സിലാക്കുന്നു. ബഹു. തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. വേണ്ട സഹായങ്ങൾ ഉണ്ടാകും എന്ന് ഉറപ്പു തന്നിട്ടുണ്ട്. കോയമ്പത്തൂർ കലക്ടറുടെ നേതൃത്വത്തിൽ എല്ലാ നടപടികളും കൈക്കൊണ്ടു വരികയാണെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ചെയ്യാൻ ആകുന്നതെല്ലാം ചെയ്യുന്നുണ്ട്.''
അതേസമയം നാടിനെ നടുക്കിയ വാൽപ്പാറ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ പുറത്ത്. മലപ്പുറം പാറമ്മൽ ജി എൽ പി സ്കൂളിലെ പ്രധാനാധ്യാപിക അജിതയടക്കം 9 പേരാണ് അപകടത്തിൽ മരണപ്പെട്ടതെന്ന് അധികൃതർ സ്ഥിരീകരിച്ചു. 7 സ്ത്രീകൾക്കും ഒരു കുട്ടിക്കും ഒരു പുരുഷനുമാണ് ജീവൻ നഷ്ടമായത്. അജിത (54), റംല (52), സുഹറ (43), ആഷ (41), മജീദ് (43), സാജിദ (45), ഷക്കാന (37) ,റുക്കിയ (39), ഹിഷാം (12) എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.
സാജിദ സ്കൂളിൽ ഭക്ഷണം ഉണ്ടാകുന്ന സ്ത്രീയാണ്. ഇവരുടെ മകനായ 11 വയസുള്ള ശഹദിൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. 8 പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്. ഡ്രൈവർ മുഹമ്മദ് ഫാസിത്തും ശഹദിനുമടക്കം 4 പേർ ചികിത്സയിലാണ്. ഇതിൽ 3 പേരെ പൊള്ളാച്ചി ആശുപത്രിയിൽ നിന്ന് കൊയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. 11 വയസുള്ള മസ്‌നി എന്ന പെൺകുട്ടിയാണ് പൊള്ളാച്ചിയിലെ ജില്ലാ ആശുപത്രിയിൽ ഉള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."